Saturday, 30 April 2011

രാത്രിയുടെ ഹൃദയത്തില്‍ നിന്നും....


വയനാട്ടിലേക്ക് പോവുകയാണെങ്കില്‍ കൊച്ചിയില്‍ നിന്നും രാത്രി യാത്ര തിരിക്കുന്നതാണ് എനിക്കിഷ്ടം. കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ നിന്നും ഒരു ബംഗ്ലൂര്‍ അല്ലെങ്കില്‍ മൈസൂര്‍ ബസ്സില്‍ കയറിയിരുന്നാല്‍ പുലര്‍ച്ചെ മൂന്നു മണിക്കുള്ളില്‍ നാട് പിടിക്കാം. ഉറങ്ങുന്ന നാടും നഗരവും കാണാം. ആകാശ വിസ്മയങ്ങള്‍ കാണാം. ഇരുട്ടില്‍ പുറത്തേക്ക് നോക്കിയിരിക്കുമ്പോള്‍ ലോകത്ത് നമ്മള്‍ തനിച്ചാണെന്ന് തോന്നും. ഏകാന്തതയുടെ ഏറ്റവും സുന്ദരമായ മുഖമാണത്.


ബസ് ഇറങ്ങുന്ന ഇടത്ത് അനുജന്‍ ജോസ് വന്നു നില്‍ക്കും. രാത്രി തനിച്ചു യാത്ര ചെയ്യുമ്പോള്‍ സാധാരണ ഡ്രൈവറുടെ തൊട്ടു പിറകിലുള്ള സീറ്റില്‍ ആണ് ഇരിക്കുക പതിവ്. അല്ലെങ്കില്‍ കണ്ടക്ടര്‍ സീറ്റിനു നേരെയുള്ള സീറ്റില്‍. ഇതുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. ചിലപ്പോള്‍ സുല്‍ത്താന്‍ ബത്തേരി ബസ് ആണെങ്കില്‍ കോഴിക്കോട് കഴിഞ്ഞാല്‍ ബസ്സില്‍ രാത്രി യാത്രയ്ക്കിടയില്‍ ഞാന്‍ ഒരു സ്ത്രീ മാത്രമായ ഒരുപാട് സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. കെ എസ് ആര് ടി സി ബസ്സില്‍ അക്കാര്യത്തില്‍ ഒരു സുരക്ഷിതത്വം പല തവണ തോന്നിയിട്ടുണ്ട്. ഒരിക്കല്‍ മാത്രം കണ്ടക്ടര്‍ സീറ്റിനു നേരെയുള്ള സീറ്റില്‍ ഇരുന്നു ഉറങ്ങിയ ഞാന്‍ ഞെട്ടി ഉണര്‍ന്നു നോക്കുമ്പോള്‍ മുമ്പിലിരിക്കുന്ന രണ്ട് തൈക്കിളവന്മാര്‍ പിറകോട്ടു ഏന്തി വലിച്ചു എന്നെ നോക്കിയിരിക്കുന്നത് കണ്ടു. ആദ്യം എനിക്ക് ഉറക്കച്ചടവില്‍ സംഭവം എന്താണെന്ന് മനസ്സിലായില്ല. പിന്നീട് ഞാന്‍ അവരോടു പറഞ്ഞു ബസ്‌ ഓടുന്നത് എന്‍റെ മുഖത്തു കൂടിയല്ല, മുന്നോട്ട് നോക്കിയിരിക്കാന്‍. അതോടെ അവര്‍ മുന്നോട്ട് തിരിഞ്ഞിരുന്നു. എനിക്ക് ഇറങ്ങേണ്ട സ്ഥലം ആയപ്പോള്‍ അപ്പുറം ഇരുന്ന ഒരു ചെറുപ്പക്കാരന്‍ പറഞ്ഞു-അവന്മാരുടെ കളി കണ്ടു അയാള്‍ ഉറക്കം പോലും വെടിഞ്ഞു എനിക്ക് കാവല്‍ ഇരിക്കുകയായിരുന്നു എന്ന്. അങ്ങനെയുള്ള നല്ല ചെറുപ്പക്കാരനും നമ്മുടെ സഹയാത്രികര്‍ ആയി ഉണ്ടാവാം. പറഞ്ഞു വരുന്നത്‌ കുറെയായി ഞാന്‍ യാത്ര രാത്രി ചെയ്യാറില്ല. കുട്ടികള്‍ കൊച്ചിയില്‍ എത്തിയ ശേഷം അവര്‍ക്ക് പ്രിയം ട്രെയിന്‍ യാത്രയാണ്. രാവിലെ ട്രെയിനില്‍ പോകും. ഞാന്‍ തനിച്ചാണ് പോകുന്നതെങ്കില്‍ പ്രിയപ്പെട്ട ബസ്‌ യാത്രകള്‍ ഒരിക്കലും മുടക്കാറില്ല.


ഇത്തവണ ഈസ്റ്ററിനു വീട്ടില്‍ പോകാന്‍ നില്‍ക്കുമ്പോള്‍ മൂത്ത മോന്‍ മിഥുന്‍ പറഞ്ഞു രാത്രി പോകാമെന്ന്. ഞാന്‍ അവനെ പല തവണ പിന്തിരിപ്പിക്കാന്‍ നോക്കി. വയനാട്ടിലേക്ക് നേരെയുള്ള ബസ്സില്‍ ഈ സീസണ്‍ ആയതിനാല്‍ ടിക്കറ്റ്‌ കിട്ടാന്‍ ബുദ്ധിമുട്ടാണ്. അല്ലെങ്കില്‍ കൊച്ചിയില്‍ നിന്നും തൃശ്ശൂര്‍. അവിടെ നിന്നും കോഴിക്കോട്. കോഴിക്കോട് നിന്നും വയനാട്ടിലേക്ക് അങ്ങനെ മാറി കയറി പോകാം. ഞാന്‍ ഇടയ്ക്ക് അങ്ങനെ പോകാറുണ്ട്. പക്ഷേ കോഴിക്കോട് കെ എസ് ആര് ടി സ്റാന്റ്റ് പൊളിച്ചതിന് ശേഷം അത്തരമൊരു യാത്ര റിസ്ക്‌ ആണ്. പ്രൈവറ്റ് സ്ടാന്റില്‍ പ്രവര്‍ത്തിക്കുന്ന കെ എസ് ആര് ടി സിയുടെ താല്‍ക്കാലിക ഓഫീസ് സംവിധാനത്തെ വിശ്വസിച്ചു ചെന്നാല്‍ രാത്രി പെരുവഴിയില്‍ ആവും. പ്രൈവറ്റ് സ്റാന്റ്റ് അത്ര സുരക്ഷിതവും അല്ല.


അവന്‍ വാശി പിടിക്കാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ സന്ധ്യക്ക്‌ തന്നെ പുറപ്പെട്ടു. രാത്രി ഒരു മണി ആവുമ്പോള്‍ വയനാട്ടില്‍ എത്താം. കോഴിക്കോട് എത്തിയപ്പോള്‍ രാത്രി പതിനൊന്നര. അടുത്ത ബസ്‌ കൃത്യം ഒരു മണിക്ക്. മഴയും പെയ്യുന്നുണ്ട്. മോന്റെ മുഖം ഇരുണ്ടു. ഒന്‍പതരയ്ക്ക് ക്ലാസ്സ്‌ തുടങ്ങുകയാണെങ്കില്‍ അവന്‍ വീട്ടില്‍ നിന്നും ഏട്ടു മണിക്ക് പോകും. ഏട്ടരയ്ക്ക് ആണ് പള്ളിയില്‍ കുര്‍ബാന എങ്കില്‍ ഏഴു മണിക്ക് പോകും. ഒരു മണിയുടെ സിനിമയ്ക്ക്‌ പന്ത്രണ്ടു മണിക്ക് പോകും. എവിടെയും നേരെത്തെ എത്തുക. പുറപ്പെടുന്ന സ്ഥലത്ത് നിന്നും ഒരു മിനിറ്റ് പോലും ചുറ്റിത്തിരിയാന്‍ അവന്‍ തയ്യാറല്ല. അങ്ങനെയുള്ള അവന്‍ ഒരു മണി വരെ കാത്തിരിക്കണം. അതിലേറെ ചമ്മല്‍ അവന് എന്‍റെ മുഖത്തു നോക്കുമ്പോള്‍ ഉണ്ട്. ഞാന്‍ അടച്ചിട്ട ഒരു കടയുടെ മുന്‍പില്‍ കുന്തം വിഴുങ്ങിയ പോലെ നിന്നു. മുഖത്തു ഒരു ഭാവവും ഇല്ല. എന്തെങ്കിലും ഒരു ഭാവം പിടി കിട്ടിയാല്‍ അവന്‍ അതില്‍ പിടിച്ചു തൂങ്ങും. അതുകൊണ്ടു അമ്മയ്ക്ക് വിശക്കുന്നില്ലേ, കുടിക്കാന്‍ വേണോ എവിടെയെങ്കിലും ഇരിക്കണോ എന്നൊക്കെ ഇടയ്ക്കിടെ വന്നു ചോദിക്കാന്‍ തുടങ്ങി. ഞാന്‍ വെള്ളം കുടിക്കാന്‍ പോലും തയ്യാറല്ല. അവന്‍ ഒരു പാഠം പഠിക്കട്ടെ എന്ന ചിന്ത മനസ്സില്‍ ആഴത്തില്‍ അതിനകം വേരോടി കഴിഞ്ഞിരുന്നു.


മോന്‍ വിശപ്പ്‌ കൊണ്ടായിരിക്കണം വീണ്ടും വന്നു അമ്മയ്ക്ക് എന്തെങ്കിലും വാങ്ങി തരട്ടെ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു എനിക്ക് വേണ്ട നീ കഴിക്കു. ഞാന്‍ പോകാതെ എന്തായാലും അവന്‍ കഴിക്കില്ല. വിശപ്പിന്റെ കാഠിന്യം കൊണ്ടായിരിക്കണം അവന്‍ കൈയില്‍ ഉണ്ടായിരുന്ന നാലഞ്ചു ബബിള്‍ഗം ഒന്നിച്ചു വായിലേക്കിട്ടു. മുഖത്തേക്ക് പടര്‍ന്ന ഒരു ചിരി ഞാന്‍ അമര്‍ത്തി പിടിച്ചു. അതിനിടയില്‍ രണ്ട് പോലീസുകാര്‍ വന്നു പോക്കറ്റടിക്കാര്‍ ഉണ്ട് സൂക്ഷിക്കണം എന്ന് എന്നോട് പറഞ്ഞു. ഞാന്‍ തലയാട്ടിയപ്പോള്‍ എന്‍റെ അപ്പുറം നിലത്തു ഇരിക്കുകയായിരുന്ന ഒരു ചെറുപ്പക്കാരനെ സമീപിച്ചു പോലീസുകാര്‍ ഇതുതന്നെ പറഞ്ഞു. പോലീസുകാരുടെ ശുഷ്കാന്തി കണ്ടു അയാളുടെ മുഖത്ത് ഒരു ചെറു ചിരി വിടര്‍ന്നു. ഉടനെ പോലീസിന്‍റെ കൂര്‍മ്മ ബുദ്ധി ഉണര്‍ന്നു. അയാള്‍ ആണ് പോക്കറ്റടികാരന്‍ എന്ന മട്ടിലായി പിന്നെ പോലീസിന്‍റെ ചോദ്യം ചെയ്യല്‍.


ഞാന്‍ നില്‍ക്കുന്നതിന് അപ്പുറം ഒരു ചെറുപ്പക്കാരന്‍ ഓം ലറ്റ് ഉണ്ടാക്കി കൊണ്ടിരുന്നു. അതിന്‍റെ ഹൃദ്യമായ ഗന്ധം മാത്രമാണ് അവിടെ നില്‍ക്കുന്നതിന്റെ വിരസത ഒരല്‍പമെങ്കിലും അകറ്റിയത്. ഒരു മേശ. ഒരു ഗ്യാസ് അടുപ്പ്. കുറെ മുട്ടകള്‍. പിന്നെ നാല് വലിയ സ്റ്റീല്‍ ഗ്ലാസ്സുകള്‍. തീ കത്തിച്ചു കഴിഞ്ഞാല്‍ ദോശ ചട്ടിയിലേക്ക് ഒരു ഗ്ലാസില്‍ നിന്നും എണ്ണ പകരും. പിന്നെ ഒരു ഗ്ലാസ്സിലേക്ക്‌ മുട്ട പൊട്ടിച്ചു ഒഴിക്കും. മറ്റു ഗ്ലാസുകളില്‍ അരിഞ്ഞ സവാള, ഉപ്പ്‌. എല്ലാം കൂടി അടിച്ചു ദോശ കല്ലില്‍ ഒഴിക്കുമ്പോള്‍ പടരുന്ന ഗന്ധം ബസ്‌ കിട്ടാതെ എല്ലാ നിരാശയും മറി കടക്കുന്നതായിരുന്നു. ഇടയ്ക്കു ചിലര്‍ ഓം ലെറ്റിനു പിറകെ ബ്രെഡ്‌ കൂടി ഓര്‍ഡര്‍ ചെയ്യും. അപ്പോള്‍ ഓം ലെറ്റിനു മീതേ രണ്ട് ബ്രെഡ്‌ വെയ്ക്കും. പിന്നീട് അതു ഒരു സ്റ്റീല്‍ പാത്രം കൊണ്ട് മൂടി അമര്‍ത്തി പിടിക്കും. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ആ സ്റ്റീല്‍ മൂടിയിലേക്കു എല്ലാം കൂടി മറിച്ചിടും. ഇപ്പോള്‍ കാഴ്ചയില്‍ ബ്രെഡ്‌ താഴെയും അതിനെ മൂടി കൊണ്ട് ഓം ലെറ്റ്‌ മുകളിലും. അതും നല്ലൊരു കാഴ്ച ആയിരുന്നു.


ഇതിനിടയില്‍ മോന്‍ എന്‍റെ മുഖത്തെ ഭാവം പിടിച്ചെടുത്തു. അമ്മേ, ഞാന്‍ ഒരു പാഠം പഠിക്കട്ടെ എന്നല്ലേ അമ്മ മനസ്സില്‍ വിചാരിക്കുന്നത് എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു സംശയം എന്താ, ഇന്ന് രാത്രി വീട്ടില്‍ നിന്നു രാവിലെ വന്നാല്‍ മതിയായിരുന്നില്ലേ, കോഴിക്കോട് പഴയതു പോലെയല്ല ബസ് സ്റാന്റ്റ് എന്ന് ഞാന്‍ പറഞ്ഞില്ലേ എന്ന് ചോദിച്ചു. ഞാന്‍ പാഠം ഒന്നും പഠിച്ചിട്ടില്ല. എന്‍റെ സ്കൂളില്‍ പഠിച്ച ഫ്രണ്ട് ഉണ്ട്. എനിക്ക് അവരുടെ കൂടെ ഇവിടെ വേണമെങ്കില്‍ കറങ്ങി നടക്കാം. പക്ഷേ അമ്മ ഉള്ളതാണ് എന്‍റെ പ്രശ്നം, അമ്മയെ ഒറ്റയ്ക്ക് വിട്ടു പോകാന്‍ പറ്റുന്നില്ല എന്നറിയിച്ചു. ഞാന്‍ പറഞ്ഞു-മിഥു മോനെ, നീ ഇല്ലെങ്കിലും ഞാന്‍ ഇവിടെ ഇങ്ങനെ തന്നെ നില്‍ക്കും. ബസ്സ്‌ വരുമ്പോള്‍ കയറിയും പോകും. വയനാട്ടിലും എത്തും. അതുകൊണ്ടു നീ കൂട്ടുകാരുടെ കൂടെ പോയിരുന്നോളൂ എന്ന്. പക്ഷേ ഒരു മോന്റെ കടമ ഉണ്ടല്ലോ എന്ന് അവന്‍റെ മറുപടി.


അതിനിടെ ഓം ലെറ്റ് ഉണ്ടാക്കുന്നയാള്‍ ചാറ്റല്‍ മഴയെ തുടര്‍ന്ന് കടയുടെ വരാന്തയിലേക്ക്‌ അടുക്കള മാറ്റിയിരുന്നു. അയാളുടെ രണ്ട് ഭാഗത്തും ഓരോ കസേരകള്‍ ഒഴിഞ്ഞു കിടന്നു. നാടോടിക്കാറ്റ് എന്ന സിനിമയില്‍ മോഹന്‍ ലാല്‍ ഒരു കസേരയില്‍ ഇരിക്കാന്‍ വേണ്ടി കാണിച്ച പരാക്രമങ്ങള്‍ എന്‍റെ ഉള്ളിലും പൊന്തി വന്നു. എങ്ങനെയും ഒന്ന് ഇരുന്നെ മതിയാവൂ. ഞാന്‍ കസേരയിലേക്ക് നോക്കുന്നത് കണ്ട മോന്‍ അമ്മ പോയി അയാളുടെ അടുത്തിരിക്കുന്ന കസേരയില്‍ കുറച്ചു നേരം ഇരിക്ക് എന്ന് നിര്‍ദ്ദേശിച്ചു. അതിന് മുന്‍പ് അയാള്‍ അവിടെ ഇരുന്ന രണ്ട് പേരെ അയാളുടെ പണി നടക്കില്ല എന്ന് കാരണം പറഞ്ഞു കസേരയില്‍ നിന്നും എഴുന്നേല്‍പ്പിച്ചു വിട്ടതിനു ഞാന്‍ സാക്ഷിയാണ്. അതുകൊണ്ടു ഞാന്‍ മടിച്ചു അങ്ങനെ തന്നെ നിന്നു. അതും ഒഴിഞ്ഞ കസേര. അത്‌ എന്നെ പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു. അയാള്‍ അതിനിടെ ചായക്കടയുടെ ഉള്ളിലേക്ക് കയറി പോയപ്പോള്‍ ഒരു മിനിറ്റ് എങ്കില്‍ ഒരു മിനിറ്റ് ഒന്ന് ഇരിക്കണം എന്ന തീരുമാനത്തോടെ ഞാന്‍ ഒരു കസേരയില്‍ ചെന്നിരുന്നു. കൃത്യം ഒരു മിനുട്ടിനുള്ളില്‍ അയാള്‍ മടങ്ങി വന്നു. ഞാന്‍ പെട്ടെന്ന് എഴുന്നേറ്റു കസേര ഒഴിവാക്കി കൊടുത്തപ്പോള്‍ അയാള്‍ കാരുണ്യത്തോടെ പറഞ്ഞു- എഴുനെല്‍ക്കണ്ട. ബസ്‌ വരുന്നത്‌ വരെ നിങ്ങള്‍ അവിടെ ഇരുന്നോളൂ. ഒരു ഇരിപ്പടത്തിന്റെ വില മനസ്സിലാക്കിയ നിമിഷങ്ങള്‍ ആയിരുന്നു അത്. അതിനിടെ വീണ്ടും മഴ ശക്തിയാര്‍ജ്ജിച്ചപ്പോള്‍ വഴിയെ പോകുന്നവരെ ഒക്കെ നോക്കി അയാള്‍ വിളിച്ചു- ചേട്ടാ, മഴ കൊള്ളണ്ട, ഓം ലറ്റ് ഉണ്ട്. പൊറോട്ടയും ബീഫും ഉണ്ട്. മഴയ്ക്കുള്ള അയാളുടെ പ്രതിവിധി അതായിരുന്നു. അതിനിടെ എന്നോട് പറഞ്ഞു എന്‍റെ ഈ തിരക്കൊന്നും കണ്ടു ഒന്നും തോന്നണ്ട, രാത്രി ഒരു മണി വരെയേ ഈ തിരക്കുള്ളൂ. അതുകഴിഞ്ഞാല്‍ ഇവിടെയും ആരുമില്ലാതെ ആവും. അതിനിടെ ഞങ്ങള്‍ക്ക് പോകാനുള്ള ബസ്‌ വന്നു. ഇരിക്കാന്‍ കസേര തന്ന അയാളോട് യാത്ര പറഞ്ഞു ഞാന്‍ ബസ്സില്‍ കയറി.


ബസ്സില്‍ കയറിയപ്പോള്‍ മോന്‍ പറഞ്ഞു-വല്ലാതെ ഉറക്കം വരുന്നു. അമ്മ ഉറങ്ങണ്ട. നമ്മള്‍ രണ്ടാളും ഉറങ്ങി പോയാല്‍ വയനാട്ടില്‍ എത്തിയാല്‍ അറിയില്ല. വേറെ എവെടെങ്കിലും പോയി ഇറങ്ങേണ്ടി വരുമെന്ന്. ഞാന്‍ അവനോടു പറഞ്ഞു- ഞാനും ഉറങ്ങും നീയും ഉറങ്ങും. നമ്മുടെ നാട് എത്തിയാല്‍ എന്തായാലും ഉണരും. എത്രയോ രാത്രികളില്‍ ഞാന്‍ വയനാട്ടില്‍ പോയിട്ടുണ്ട്. ബസില്‍ ഇരുന്നു ഉറങ്ങിയിട്ടുണ്ട്. പക്ഷേ വയനാട്ടിന്റെ കവാടമായ ലക്കിടിയിലേക്ക് ബസ്‌ പ്രവേശിച്ചാല്‍ ആ നിമിഷം ഉണരും. ഒരിക്കലും വേറെ ഒരിടത്തും ബസ് മാറി ഇറങ്ങിയിട്ടില്ല. നാട് അങ്ങനെയാണ്-പകല്‍ ആയാലും കൂരാക്കൂരിട്ട് ആയാലും നാടിന്റെ മണം, മണ്ണിന്റെ മണം നമ്മുടെ ഹൃദയത്തെ പിടിച്ചടക്കും. ആ ഓംലറ്റിന്റെ ഹൃദ്യമായ ഗന്ധം പോലെ.

1 comments:

അസീസ്ഷറഫ്,പൊന്നാനി said...

"യാത്രയുടെ ഹൃദയത്തില്‍ നിന്നും...."
എന്നാക്കാമായിരുന്നു

നന്നായിട്ടുണ്ട്

ഭാവുകങ്ങള്‍