Sunday, 15 January 2012

ഓട്ടക്കൈയുമായി ഒരു ക്രിസ്‌മസ്‌

വ്യാഴാഴ്‌ച പുലര്‍ച്ചെയാണ്‌ ഞാനും ഇളയ മോന്‍ നിതിനും കൂടി ക്രിസ്‌മസ്‌ ആഘോഷിക്കാനായി വയനാട്ടിലേക്ക്‌ പുറപ്പെട്ടത്‌. മൂത്ത മോന്‍ മിഥുന്‌ മൂന്നാല്‌ ദിവസം മുമ്പേ പോയിരുന്നു. സാധാരണ ക്രിസ്‌മസിന്‌ ഞാന്‍ പോകുമ്പോള്‍ കൊച്ചിയില്‍ നിന്നും ഐസിംഗ്‌ ഒന്നുമില്ലാത്ത രണ്ട്‌ കേക്ക്‌ വാങ്ങി കൊണ്ടു പോകും. കോഴിക്കോട്‌ ഇറങ്ങി ഐസിംഗുള്ള ഒരു കേക്ക്‌ കൂടി വാങ്ങും. ഇത്തവണയും ജയാ ബേക്കറിയിലെ രുചികരമായ മാര്‍ബിള്‍ കേക്കിന്‌ വേണ്ടി രണ്ടു ദിവസം നടന്നെങ്കിലും കിട്ടിയില്ല. കോഴിക്കോട്‌ ചെന്ന്‌ കേക്ക്‌ വാങ്ങാന്‍ നിന്നപ്പോള്‍ മോന്‍ പറഞ്ഞു നമുക്ക്‌ വയനാട്ടില്‍ പോയി കേക്ക്‌ വാങ്ങാമെന്ന്‌. ബസിലെ തിരക്ക്‌ കണ്ടാണ്‌ അവനങ്ങനെ പറഞ്ഞത്‌. വീട്ടിലെത്തി അധികം വൈകാതെ അനുജത്തി ഷേര്‍ളിയുടെ ഭര്‍ത്താവ്‌ പാപ്പ എന്ന്‌ ഞങ്ങള്‍ വിളിക്കുന്ന പാപ്പച്ചന്‍ അമ്മയെ ഫോണില്‍ വിളിച്ച്‌ ഞാനെത്തിയോ എന്ന്‌ തിരക്കി. അരമണിക്കൂര്‍ കഴിഞ്ഞ പാപ്പ നല്ല ചൂടുള്ള പരിപ്പുവടയുമായി എത്തി പൊതി എന്റെ കൈയില്‍ തന്നു. ചേച്ചിക്ക്‌ പരിപ്പുവട വലിയ ഇഷ്ടമല്ലേ അതുകൊണ്ട്‌ വാങ്ങി വന്നതാണ്‌ എന്നു അറിയിച്ചു. അങ്ങനെ വീട്ടില്‍ നിന്നും എന്റെ ക്രിസ്‌മസ്‌ ആഘോഷം തുടങ്ങുകയാണ്‌. അപ്പോഴും ഞാന്‍ കേക്ക്‌ കൊണ്ടുപോയിട്ടില്ല. ജയാ ബേക്കറിയില്‍ നിന്നും കാരറ്റ്‌ കൊണ്ടുള്ള ഒരു കേക്കാണ്‌ ആകെ കൊണ്ടു പോയിരിക്കുന്നത്‌. ഞാനമ്മയോട്‌ പറഞ്ഞു കല്‌പറ്റയില്‍ പോകുമ്പോള്‍ കേക്ക്‌ വാങ്ങി കൊണ്ടു വരാമെന്ന്‌. വീട്ടില്‍ മുറിക്കാന്‍ വേണ്ടി മാത്രമല്ല അമ്മയ്‌ക്ക്‌ അയല്‍ക്കാര്‍ക്കും കേക്ക്‌ കൊടുക്കണം. വീട്ടില്‍ ക്രിസ്‌മസ്‌ പ്രമാണിച്ച്‌ വേറെ പലഹാരമൊന്നും ഉണ്ടാക്കിയിട്ടില്ല. അമ്മയ്‌ക്ക്‌ നല്ല സുഖമില്ല.



ക്രിസ്‌മസിന്‌ പിറ്റേന്ന്‌ അമ്മയെ വയനാട്ടിലെ ഒരു ആയുര്‍വേദ ആശുപത്രിയില്‍ അഞ്ചു ദിവസത്തേക്ക്‌ അഡ്‌മിറ്റ്‌ ചെയ്യണമെന്ന്‌ ആദ്യമേ തീരുമാനിച്ചതായിരുന്നു. ചക്കരയുടെ പരീക്ഷ കഴിയാന്‍ കാത്തു നിന്നതാണ്‌. അലോപതി ഡോക്ടര്‍മാര്‍ അമ്മയ്‌ക്ക്‌ മൂന്നു വര്‍ഷത്തെ ചികിത്സയ്‌ക്കൊടുവില്‍ തീരുമാനിച്ചത്‌ ഓപ്പറേഷനായിരുന്നു. അതും വലിയ ഉറപ്പൊന്നും പറയുന്നുമില്ല. ഓപ്പറേഷന്‍ ചെയ്‌താലും ഒരു ഭാഗം തളര്‍ന്നു പോയേക്കാം എന്നഭിപ്രായപ്പെട്ടതു കൊണ്ടാണ്‌ ആയുര്‍വേദത്തിലേക്ക്‌ മാറ്റിയത്‌. ഉഴിച്ചിലും പിഴിച്ചിലും മുറി വാടകയും മരുന്നും കഷായുമൊക്കെയായി നല്ലൊരു തുക വേണ്ടി വരുമെന്ന്‌ അനുജന്‍ ജോസ്‌ വിളിച്ചു പറഞ്ഞപ്പോള്‍ ഞാനവനോട്‌ തുക എത്രയായാലും പകുതി പണം ഞാന്‍ തരാമെന്നറിയിച്ചു. എന്റെ കൈയില്‍ പണമൊന്നും ഉണ്ടായിരുന്നില്ല അതു പറയുമ്പോള്‍. പക്ഷേ അമ്മയ്‌ക്ക്‌ സുഖമില്ലാത്തപ്പോള്‍ എങ്ങനെയും പണം സംഘടിപ്പിച്ചു കൊടുക്കണം എന്ന്‌ മനസ്സിലുറപ്പിച്ചിരുന്നു.


മലപ്പുറത്തുള്ള ഒരു സുഹൃത്തിനോടാണ്‌ ഞാന്‍ അമ്മയ്‌ക്കാവശ്യമുള്ള പണം ചോദിച്ചത്‌. സുഹൃത്ത്‌ പറഞ്ഞു വ്യാഴാഴ്‌ചയോ വെള്ളിയാഴ്‌ചയോ പണം ബാങ്കിലിടാമെന്ന്‌. അതുകൊണ്ട്‌ ഞാന്‍ യാത്രയ്‌ക്കുള്ള പണം മാത്രമേ കൈയില്‍ കരുതിയിരുന്നുള്ളൂ. എന്തായാലും അമ്മയ്‌ക്ക്‌ കൊടുക്കാന്‍ ബാങ്കില്‍ നിന്നും പണമെടുക്കുമ്പോള്‍ ക്രിസ്‌മസ്‌ ആവശ്യത്തിനുള്ള പണവും ഞങ്ങള്‍ക്ക്‌ തിരിച്ചു വരാനുള്ള പണവും എടുക്കാമെന്നും കരുതി. കൈയിലുണ്ടായിരുന്ന ബാക്കി പണം മിഥുന് ക്രിസ്‌മസ്‌ ഡ്രസ്‌ എടുക്കാന്‍ കൊടുത്തപ്പോള്‍ അവന്‍ പറഞ്ഞു പ്രാക്ടീസ്‌ ചെയ്യാന്‍ ഒരു സ്‌പോര്‍ട്‌സ്‌ ഷൂ വേണമെന്ന്‌. അതിനും കൂടി പണം കൊടുത്തു കഴിഞ്ഞപ്പോള്‍ എന്റെ കൈ ശൂന്യമായി. നിതിന്‍ പറഞ്ഞു അമ്മയുടെ കൈയില്‍ പണമൊന്നും ഇല്ലല്ലോ. എ ടി എം കാര്‍ഡ്‌ തന്നേക്ക്‌. അവന്‍ വരുമ്പോള്‍ ക്യാഷ്‌ എടുത്തുകൊണ്ടുവരാമെന്ന്‌. ശനിയാഴ്‌ച ഞാന്‍ ടൗണില്‍ പോകുമ്പോള്‍ ക്യാഷ്‌ എടുക്കാമെന്ന്‌ ഞാന്‍. എന്താ ശനിയാഴ്‌ചയ്‌ക്ക്‌ ഇത്ര പ്രത്യേകതയെന്ന്‌ മോന്‍. ഞാന്‍ വെറുതെ ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. അമ്മ എന്നോട്‌ ഒരു ഷാള്‍ ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്‌ച പോയി അമ്മയ്‌ക്ക്‌ ഷാള്‍ വാങ്ങണം, വീട്ടിലേക്ക്‌ ആവശ്യമുള്ള കേക്കും സാധനങ്ങളും വാങ്ങണം. കൂടാതെ അമ്മയുടെ ചികിത്സയ്‌ക്കാവശ്യമായ തുക അമ്മയുടെ കൈയില്‍ തന്നെ ക്രിസ്‌മസിന്‌ മുമ്പു കൊടുക്കണം എന്നും ഞാനാഗ്രഹിച്ചിരുന്നു. പണത്തിന്റെ കാര്യമോര്‍ത്ത്‌ അമ്മ വേവലാതി പെടാന്‍ പാടില്ല. വെള്ളിയാഴ്‌ച ഞാന്‍ പണം ചോദിച്ച സുഹൃത്ത്‌ വിളിച്ചു ലില്ലി, ഞാന്‍ ക്യാഷ്‌ ബാങ്കില്‍ ഇട്ടിട്ടുണ്ട്‌. ഇന്ന്‌ ക്രഡിറ്റ്‌ ആവും. ഒന്ന്‌ നോക്കിയിട്ട്‌ പറയുമോ എന്ന്‌ ചോദിച്ചു. ഞാന്‍ പറഞ്ഞു ശനിയാഴ്‌ച ഞാന്‍ ടൗണില്‍ പോകുന്നുണ്ട്‌. അപ്പോള്‍ നോക്കിയിട്ട്‌ തിരിച്ചു വിളിക്കാമെന്ന്‌. ഞാന്‍ ചോദിച്ചതിലും കൂടുതല്‍ തുക സുഹൃത്ത്‌ ബാങ്കില്‍ ഇട്ടിരുന്നു.


ശനിയാഴ്‌ച രാവിലെയായി. ക്രിസ്‌മസിന്റെ തലേന്ന്‌. അന്ന്‌ രാത്രിയിലാണ്‌ ക്രിസ്‌മസ്‌ കുര്‍ബാനയും മറ്റ്‌ ആഘോഷങ്ങളും തുടങ്ങുന്നത്‌. രാവിലെ നിതിന്‍ പുറത്തു പോവുകയാണ്‌. അവന്റെ കുറെ സുഹൃത്തുക്കള്‍ വരുന്നുണ്ട്‌. അവന്‍ ക്യാഷ്‌ ചോദിച്ചപ്പോള്‍ എന്റെ കൈയില്‍ ഒന്നുമില്ല. അമ്മയോട്‌ ആദ്യമേ ഞാന്‍ കാര്‍ഡ്‌ തരാന്‍ പറഞ്ഞതല്ലേ എന്നവന്‍. മിഥുന്‍ കരാട്ടെ പ്രാക്ടീസ്‌ ചെയ്യാന്‍ വേണ്ടി പോയിരിക്കുകയാണ്‌. സുഹൃത്തുക്കള്‍ ആരെങ്കിലും ബൈക്കുമായി വന്ന്‌ അവനെ കൊണ്ടുപോകുന്നതുകൊണ്ട്‌ പേഴ്‌സ്‌ വീട്ടില്‍ തന്നെയുണ്ട്‌. ഞാന്‍ നോക്കിയപ്പോള്‍ അതില്‍ ആയിരം രൂപയുണ്ട്‌. അഞ്ഞൂറ്‌ രൂപ എടുത്ത്‌ ഞാന്‍ നിതിന്‌ കൊടുത്തു. അഞ്ഞൂറ്‌ പേഴ്‌സില്‍ തന്നെ വച്ചു.


തുടര്‍ന്ന്‌ ഞാന്‍ കല്‌പറ്റയിലേക്ക്‌ പോയി. എസ്‌ ബി ടിയുടെ എ ടി എം കൗണ്ടറിലെത്തി. കാര്‍ഡ്‌ ഇട്ടു. ഇടപാടുകള്‍ എങ്ങനെയെന്ന്‌ നിര്‍ദേശിക്കുന്നത്‌ ഇംഗ്ലീഷിലും മലയാളത്തിലുമാണല്ലോ. ഞാന്‍ ഇംഗ്ലീഷ്‌ സെലക്ട്‌ ചെയ്‌തു. അത്‌ ആക്ടീവ്‌ അല്ല എന്നത്‌ എനിക്കറിയുമായിരുന്നില്ല. ഞാന്‍ മൂന്നാല്‌ തവണ കാര്‍ഡ്‌ എടുത്തും ഇട്ടും അവിടെ നിന്ന്‌ പരീക്ഷിച്ചുകൊണ്ടിരുന്നു. എന്റെ പിറകില്‍ വലിയൊരു നിര ചെറുപ്പക്കാരുണ്ട്‌. അവരൊക്കെയും ക്രിസ്‌മസിന്‌ പണമെടുക്കാന്‍ വന്നതായിരിക്കണം. എന്റെ തൊട്ടു പിന്നില്‍ നിന്ന ചെറുപ്പക്കാരന്‍ എ ടി എം കൗണ്ടറിലേക്ക്‌ കടന്ന്‌ എന്റെ കൈയില്‍ നിന്നും കാര്‍ഡ്‌ വാങ്ങിയിട്ടു മലയാളം സെലക്ട്‌ ചെയ്‌തു. എ്‌ന്നോട്‌ പിന്‍ നമ്പര്‍ അടിക്കാന്‍ പറഞ്ഞു. പിന്‍ നമ്പറും തുകയും അടിക്കുവോളം കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ പെട്ടെന്ന്‌ അറിയിപ്പ്‌ വ്‌ന്നു എന്റെ പിന്‍ നമ്പര്‍ തെറ്റാണെന്ന്‌. ആ ചെറുപ്പക്കാരന്‍ പറഞ്ഞു നമ്പര്‍ തെറ്റാണ്‌. ഒന്നുകൂടി അടിച്ചു നോക്ക്‌. നമ്പര്‍ തെറ്റിയിട്ടില്ല എന്ന്‌ എനിക്കുറപ്പാണ്‌. എന്നിട്ടും സഹായിക്കാന്‍ വന്ന അയാളുടെ നിര്‍ദ്ദേശം മാനിക്കാതിരിക്കേണ്ട എന്നു കരുതി ഒന്നു കൂടി അടിച്ചു. വീണ്ടും അതേ അറിയിപ്പ്‌. എന്റെ മുഖത്ത്‌ പരിഭ്രമവും വിയര്‍പ്പും ഒരുപോലെ നിറഞ്ഞു. അപ്പോള്‍ വാതില്‍ തുറന്ന്‌ പുറത്തു വരിയില്‍ നി്‌ന്ന രണ്ടുമൂന്നു ചെറുപ്പക്കാര്‍ പറഞ്ഞു ഇനിയും ഇവിടെ ട്രൈ ചെയ്യണ്ട, ഇവന്മാര്‍ അക്കൗണ്ട്‌ ബ്ലോക്ക്‌ ചെയ്യും. നേരെ അപ്പുറം ഐ സി ഐ സി ഐയുടെ എ ടി എം കൗണ്ടര്‍ ഉണ്ട്‌. അവിടെ പോയി നോക്കാന്‍. അവിടെ പോയി നോക്കിയപ്പോള്‍ എന്റെ പിന്‍ നമ്പര്‍ ബാന്‍ ചെയ്‌തിരിക്കുന്നു എ്‌ന്നു കണ്ടു. പിറ്റേന്ന്‌ ക്രിസ്‌മസ്‌ ആണ്‌. എന്റെ കൈയില്‍ നയാപൈസയില്ല. അതിലേറെ അമ്മയെ ഹോസ്‌പിറ്റലില്‍ അഡ്‌മിറ്റ്‌ ചെയ്യണം. ഞങ്ങള്‍ക്ക്‌ തിരിച്ചു പോകാന്‍ പണം വേണ്‌ം. ഞാന്‍ ഞെട്ടിത്തരിച്ച്‌ ആ കൗണ്ടറിന്റെ വാതില്‍ക്കല്‍ നിന്നു. ഭൂമി പിളര്‍ന്ന്‌ ഞാന്‍ അതിനുള്ളിലേക്ക്‌ ഇപ്പോള്‍ താഴ്‌ന്നു പോയേക്കാം. അത്രയും ആധി എന്റെ മനസ്സിലും മുഖത്തുമുണ്ട്‌. അപ്പോള്‍ ആദ്യം പോയ എ ടി എം കൗണ്ടറിലെ ക്യൂവില്‍ ഉണ്ടായിരുന്ന ഒരു ചെറുപ്പക്കാരന്‍ എന്റെ അടുത്തേക്ക്‌ റോഡ്‌ മുറിച്ചു കടന്നു വന്നു. അയാള്‍ എന്നോട്‌ ക്യാഷ്‌ എടുത്തോ എന്ന്‌ ചോദിച്ചു. ഞാന്‍ പിന്‍നമ്പര്‍ ബാന്‍ ചെയ്‌ത കാര്യം പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു-ഇവിടെ ഇങ്ങനെ വിഷമിച്ചു നിന്നിട്ട്‌ എന്തു ചെയ്യാനാണ്‌? ആ ബാങ്കില്‍ ചെന്ന്‌ മാനേജരെ കണ്ട്‌ കാര്യം പറയാന്‍.


അങ്ങനെ ഞാന്‍ ബാങ്കില്‍ ചെന്നു. ആദ്യം കണ്ടത്‌ അസിസന്റ്‌ മാനേജരെയാണ്‌. അയാള്‍ മലയാളിയല്ല. എന്നാലും തപ്പിതടഞ്ഞ്‌ അയാള്‍ എന്നോട്‌ ബാങ്കിനുള്ളിലെ എ ടി എം കൗണ്ടറില്‍ നിന്നും ഒന്ന്‌ കൂടി പണമെടുക്കാന്‍ ആവശ്യപ്പെട്ടു. താഴെ കൗണ്ടറിലെ പോലെ യുവാക്കളുടെ പടയില്ലെങ്കിലും അവിടെ ഒരു ചെറുപ്പക്കാരനും ഒരു വൃദ്ധനുമുണ്ടായിരുന്നു. വൃദ്ധന്‍ എന്നോട്‌ മോളെ, വിഷമിക്കാതെ മെല്ലെ കാര്‍ഡ്‌ ഇട്ടു നോക്ക്‌ എന്ന്‌ പറഞ്ഞു. ചെറുപ്പക്കാരന്‍ ആദ്യം ബാലന്‍സ്‌ നോക്ക്‌. ചിലപ്പോള്‍ അക്കൗണ്ടില്‍ പണമില്ലാത്തതു കൊണ്ടായിരിക്കുമെന്ന്‌ പറഞ്ഞപ്പോള്‍ വീണ്ടും ഞാന്‍ വെന്തുരുകി. ഒടുവില്‍ ഞാന്‍ മാനേജരെ സമീപിച്ച്‌ കാര്യം പറഞ്ഞു. മാനേജര്‍ എന്റെ അക്കൗണ്ട്‌ നമ്പര്‍ വാങ്ങി കമ്പ്യൂട്ടറില്‍ ചെക്ക്‌ ചെയ്‌തു പറഞ്ഞു പണമൊക്കെയുണ്ട്‌. പക്ഷേ 24 മണിക്കൂര്‍ നേരത്തേക്ക്‌ അക്കൗണ്ട്‌ ബാന്‍ ചെയ്‌തിരിക്കുകയാണ്‌. എ ടി എം കൗണ്ടറില്‍ മൂന്നു തവണ തെറ്റായി കാര്‍ഡ്‌ ഇട്ടാല്‍ അത്‌ ബാന്‍ ആകുമത്രെ.

ഞാന്‍ ഉറക്കെ കരഞ്ഞില്ല എന്നേയുള്ളൂ. ബാങ്കിന്റെ പടിയിറങ്ങുമ്പോള്‍ എത്ര ശ്രമിച്ചിട്ടും എന്റെ കണ്ണുകള്‍ നിറയുന്നത്‌ തടുക്കാന്‍ എനിക്ക്‌ കഴിഞ്ഞില്ല. അമ്മയ്‌ക്ക്‌ ഷാള്‍ വാങ്ങാതെ എനിക്ക്‌ തിരിച്ചു പോകാന്‍ കഴിയുന്നില്ല. കേക്ക്‌ വാങ്ങണം. വീട്ടിലേക്ക്‌ തിരിച്ചു പോകാന്‍ ബസ്‌ കൂലി ഉണ്ടോ എന്ന്‌ പരതാന്‍ ബാഗ്‌ തുറക്കാന്‍ ഞാന്‍ ധൈര്യപ്പെട്ടില്ല. അതിനിടയില്‍ മലപ്പുറത്തെ ആ സുഹൃത്തിനോട്‌ ഞാന്‍ കാര്യം പറഞ്ഞു. സുഹൃത്ത്‌ എന്നോട്‌ പറഞ്ഞു ലില്ലി, ക്രിസ്‌മസ്‌ അല്ലേ ഞാന്‍ ആരുടെയെങ്കിലും കൈയില്‍ കുറച്ചു പണം കൊടുത്തയക്കാം. ഞാന്‍ അത്‌ വിലക്കി. മനസ്സില്‍ എന്തൊക്കെയോ ഉരുണ്ടുകൂടുന്നുണ്ടായിരുന്നു. അമ്മയ്‌ക്ക്‌ ഷാള്‍ വാങ്ങാന്‍ ആദ്യം തീരുമാനിച്ച ഗീതാസ്‌ തൊട്ടടുത്താണ്‌. അതിന്റെ മുന്നില്‍ ആകാശത്തു നിന്നും ഞെട്ടറ്റു വീണ പോലെ ഞാന്‍ നിന്നു. കല്‌പറ്റയില്‍ ഒരുപാട്‌ സുഹൃത്തുക്കളുണ്ട്‌. പരിചയക്കാരുണ്ട്‌. പക്ഷേ ആരോടും അപ്പോള്‍ ആയൊരു അവസ്ഥ പങ്കുവയ്‌ക്കാന്‍ ഞാനാഗ്രഹിച്ചില്ല. അരമണിക്കൂറോളം ചിന്താശേഷി നിലച്ച മട്ടില്‍ നിന്ന ഞാനൊടുവില്‍ ഫോണെടുത്ത്‌ അനുജന്‍ ജോസിനെ വിളിച്ചു. കാര്യമൊന്നും പറഞ്ഞില്ല. ഞാന്‍ ഗീതാസിന്റെ മുന്നില്‍ നില്‍ക്കുന്നുണ്ട്‌. ഉടന്‍ വരണമെന്ന്‌ മാത്രം പറഞ്ഞു. ജോലി സ്ഥലത്താണ്‌, അങ്ങനെ തോന്നുമ്പോഴൊന്നും ഇറങ്ങി വരാന്‍ പറ്റില്ലെന്ന്‌ അവന്റെ മറുപടി. അവന്‍ വരാതെ അവിടെ നിന്നും അനങ്ങില്ലെന്ന്‌ ഞാന്‍. ഒടുവില്‍ അവന്‍ വന്നു. അവന്റെ കൈയില്‍ നിന്നും അഞ്ഞൂറ്‌ രൂപ വാങ്ങി ഞാനമ്മയ്‌ക്ക്‌ വേണ്ടി ഷാള്‍ വാങ്ങി. ബാക്കി പണത്തിന്‌ ഒരു സാധാരണ കേക്കും വാങ്ങി വീട്ടിലേക്ക്‌ മടങ്ങി.

അമ്മയടക്കം എല്ലാവരും എന്നെ ആശ്വസിപ്പിച്ചെങ്കിലും ഓട്ടക്കൈയുമായി ഒരു ക്രിസ്‌മസ്‌ ആഘോഷിക്കുന്നതിന്റെ വേദന ഏതുനേരവും എന്നെ ചുഴ്‌ന്നു നിന്നു. എന്റെ കൈയില്‍ പണമില്ലാതെ വേദന ശരിക്കും അറിയുന്ന ജോസ്‌ ക്രിസ്‌മസ്‌ ഗംഭീരമാക്കിയെങ്കിലും വൈകിട്ട്‌ ഇളയ മോന്‍ നിതിന്‍ പോയി എ ടി എമ്മില്‍ നിന്നും പണമെടുത്ത്‌ കൊണ്ട്‌ വന്ന്‌ എന്റെ കൈയില്‍ തരുവോളം എന്റെ മുഖം തെളിഞ്ഞിരുന്നില്ല. അമ്മയ്‌ക്കാവശ്യമായ പണം അമ്മയ്‌ക്കും മിഥുന്‌ ആവശ്യമുള്ള പണം അവനും ഞങ്ങള്‍ക്ക്‌ തിരിച്ചുവരാനുള്ള പണം നിതിനെയും ഏല്‌പിച്ചതോടെയാണ്‌ എന്റെ മനസ്സൊന്ന്‌ ശാന്തമായത്‌.


ജീവിതത്തില്‍ ഒരുപാട്‌ തിക്താനുഭവങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്‌. കൈയില്‍ ഒരു രൂപ പോലുമില്ലാതെ അലഞ്ഞിട്ടുമുണ്ട്‌. എന്നാലും ഇത്രയേറെ വേദനിച്ച ഒരു ക്രിസ്‌മസ്‌ എന്റെ ജീവിതത്തില്‍ ഇതിനുമുമ്പ്‌ ഉണ്ടായിട്ടില്ല. ഈയൊരു അനുഭവവും വിധി എനിക്കായി കരുതിയിട്ടുണ്ടെങ്കില്‍ അത്‌ തടയാന്‍ ആര്‍ക്കും കഴിയുകയില്ല. അതിനിടയിലും ക്രിസ്‌മസ്‌ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള സുഹൃത്തുക്കളുടെ എസ്‌ എം എസ്സുകള്‍ മൊബൈല്‍ ഫോണിലൂടെ പ്രവഹിക്കാന്‍ തുടങ്ങിയിരുന്നു. ഓട്ടക്കാലണ കൈയില്‍ ഇല്ലാതെ ക്രിസ്‌മസ്‌ ആഘോഷിക്കാനൊരുങ്ങുന്ന ഒരുവളുടെ മനസ്സിന്റെ വേവലാതി അവര്‍ക്കറിയില്ലല്ലോ. അതുകൊണ്ട്‌ ക്രിസ്‌മസ്‌ തലേന്ന്‌ തന്നെ ഞാന്‍ ഫോണ്‍ സൈലന്റ്‌ ആക്കി ഒരിടത്ത്‌ ഉപേക്ഷിച്ചിരുന്നു. ഇന്ന്‌ ചുരം ഇറങ്ങിയതിനു ശേഷമാണ്‌ ഞാന്‍ ഫോണ്‍ എടുത്ത്‌ നോക്കിയത്‌. എന്തായാലും ഒരു ഗുണപാഠം പഠിച്ചു-ഒരിക്കലും എ ടി എം കൗണ്ടറുകളെ വിശ്വസിക്കരുത്‌.

3 comments:

santhosh Vilambil said...

ചക്കര aara?

mary lilly said...

ചക്കര- എന്‍റെ അനുജത്തി ഷേര്‍ളിയുടെ മോള്‍...:)

മണ്ടൂസന്‍ said...

ഇതൊന്നും വിധി നമുക്കായി കരുതി വച്ച ക്രൂരതയേ അല്ല ചേച്ചീ, യഥാർത്ഥ ക്രൂരതകൾ കണ്ടാൽ. നല്ലൊരു സധാരണമായ ആകുലതകളുടെ വിവരണം. ആശംസകൾ.