Friday, 10 February 2012

പ്രണയത്തിന്റെ ആ ചെമ്പനീര്‍ പൂക്കള്‍

എന്റെ ബാല്യകാല സഖി മാര്‍ത്തയുടെ കുടുംബം മംഗലാപുരത്തു നിന്നും വയനാട്ടിലേക്ക്‌ കുടിയേറി പാര്‍ത്ത കൊങ്കിണി ക്രിസ്‌ത്യന്‍ കുടുംബം ആയിരുന്നു. അവരുടെ വീട്ടില്‍ ഉള്ളവരെല്ലാം സുന്ദരന്മാരും സുന്ദരികളുമാണ്‌. അവളുടെ അമ്മയെ എല്ലാവരും ഭായി എന്നു വിളിച്ചു. കര്‍മലീന എന്നോ മറ്റോ ആയിരുന്നു അതിസുന്ദരിയായ അവരുടെ പേര്‌. അവളുടെ ചേച്ചിമാര്‍ ഹിന്ദി സിനിമയിലെ നായികമാരെ പോലെ സുന്ദരിമാരായിരുന്നു. ബന്ധുക്കളുടെ കൂടെ മുംബൈയിലായിരുന്നു അവര്‍ ജീവിച്ചിരുന്നത്‌. അന്നത്തെ ബോംബെയില്‍ നിന്നും വല്ലപ്പോഴും വയനാട്ടിലെത്തിയിരുന്നത്‌ മുട്ടോളം എത്തുന്ന ഉടുപ്പും ധരിച്ചുകൊണ്ടായിരുന്നു. അവര്‍ അടുത്തു കൂടെ പോകുമ്പോള്‍ സുഗന്ധദ്രവ്യങ്ങളുടെ പരിമളം ചുറ്റും പരക്കും. ആളുകള്‍ മുട്ടോളമെത്തുന്ന അവരുടെ ഡ്രസ്‌ കണ്ടു പിറുപിറുക്കുമ്പോള്‍ താഴെ സാരിയുടെ അടിപ്പാവാടയും അധികമായി ധരിച്ച്‌ അവര്‍ ഉടുപ്പിന്‌ മോടി കൂടി.


മാര്‍ത്തയ്‌ക്ക്‌ മൂന്ന്‌ ചേച്ചിമാരും മൂന്നു ചേട്ടന്മാരുമായിരുന്നു ഉണ്ടായിരുന്നത്‌. അവര്‍ അച്ഛനെയും അമ്മയെയും ബാബ എന്നും മായി എന്നുമാണ്‌ വിളിച്ചിരുന്നത്‌.ചേച്ചിമാര്‍ ബെന്നി, എമ്മ, കിന്ന എന്ന പേരില്‍ പുറത്ത്‌ അറിയപ്പെട്ടു. ശരിയായ പേര്‌ എന്തായിരുന്നു എന്ന്‌ എനിക്ക്‌ ഇപ്പോഴുമറിയില്ല. മൂന്ന്‌ ചേട്ടന്മാര്‍ ജോസഫ്‌, ലോറന്‍സ്‌ , മൈക്കിള്‍. ജോസഫ്‌ ആണ്‌ മൂത്ത ചേട്ടന്‍. അദ്ദേഹത്തിന്റെ ശരീരപ്രകൃതി മെലിഞ്ഞ്‌ ഒരു വള്ളി പോലെയായിരുന്നു. അതുകൊണ്ടായിരിക്കാം എല്ലാവരും അയാളെ വള്ളി എന്നു വിളിച്ചു. കുട്ടികള്‍ക്ക്‌ അയാള്‍ വള്ളിയേട്ടനായി. ലോറന്‍സിനെ ബട്ടന്‍ എന്നാണ്‌ വീട്ടില്‍ വിളിച്ചിരുന്നത്‌. ആണുങ്ങളില്‍ ഏറ്റവും സുന്ദരന്‍ ബട്ടേട്ടനായിരുന്നു. ഒരു സിനിമാ താരത്തെ പോലെ സുന്ദരന്‍. മൂന്നാമത്തെ ചേട്ടന്‍ മൈക്കിളിനെ മെക്കി എന്നു വിളിച്ചു. മെക്കി എന്റെ ചേച്ചിയേക്കാള്‍ ഒരല്‌പം മുതിര്‍ന്നതായിരുന്നെങ്കിലും ഞാനുള്‍പ്പെടെയുള്ളവരൊക്കെ മെക്കിയെ മെക്കി എന്നു തന്നെയായിരുന്നു വിളിച്ചിരുന്നത്‌.


മെക്കിയും ചേച്ചിയുമൊക്കെ അടങ്ങുന്ന വലിയ ഒരു സുഹൃദ് സംഘം അന്നുണ്ട്. മെക്കി ഇടയ്‌ക്ക്‌ വഴക്കുണ്ടാകും. പിണങ്ങും. ചേച്ചിയും മറ്റു പെണ്‍കുട്ടികളും കരയും. അന്നൊക്കെ ചേച്ചിയും ഷേര്‍ളിയും കരഞ്ഞാല്‍ പകരം ചോദിക്കാന്‍ പോകുന്നത്‌ ഞാനാണ്‌. നേരെ പോയി മെക്കിയുടെ കൈത്തണ്ടയില്‍ ഞാന്‍ പല്ലുകളമര്‍ത്തി കടിക്കുകയും നീണ്ട നഖമമര്‍ത്തി മാന്തുകയും ചെയ്‌തിരുന്നു. ഞാനത്രെ ദോഹോപദ്രവം ഏല്‌പിച്ചാലും മെക്കി തിരിച്ചെന്നെ ഒരിക്കലും വേദനിപ്പിച്ചിരുന്നില്ല. സഹികെട്ട്‌ ചിലപ്പോള്‍ ഈ പെണ്ണിന്റെ പല്ല്‌ ഞാന്‍ പറിച്ചെടുക്കും എന്നു പറയും. അല്ലെങ്കില്‍ എന്നെ കാണുമ്പോള്‍ ഓടി മാറുകയോ മുറിയില്‍ കയറി വാതിലടക്കുകയോ ചെയ്യും. എന്നാലും പ്രതികാരദാഹിയായ ഞാന്‍ വൈകുന്നേരമോ മറ്റോ മെക്കിയെ കണ്ടാല്‍ ഓടി പോയി കൈത്തണ്ടയില്‍ കടിക്കാനോ മാന്താനോ മറക്കാറില്ല.


വയനാട്ടില്‍ അന്ന്‌ നിറയെ കമ്പിളിപ്പുഴുക്കളും തേരട്ടയും ഉണ്ട്‌. കമ്പിളിപ്പുഴു ദേഹത്തു കയറിയാല്‍ ചൊറിഞ്ഞ്‌ തടുക്കും. മുടി കൊണ്ടും കമ്പിളിപ്പുതപ്പിന്റെ കൂര്‍ത്ത രോമം കൊണ്ട്‌ ഉരച്ചാലും ചൊറിച്ചില്‍ പോകില്ല. നാട്ടിലെ പോക്കിരിയായ എനിക്കാകെ പേടിയുള്ളത്‌ ഈ രണ്ട്‌ ജീവികളെയുമാണ്‌. ഒരു സന്ധ്യക്ക്‌ കളി കഴിഞ്ഞ്‌ തിരിച്ചു വീട്ടില്‍ പോകുമ്പോഴാണ്‌ ദേഹം ചൊറിയാന്‍ തുടങ്ങിയത്‌. ഉടുപ്പില്‍ കമ്പിളിപ്പുഴു കയറിയിട്ടുണ്ട്‌. അതു നോക്കാനുള്ള ധൈര്യമൊന്നും ഇല്ല. ഞാനുറക്കെ കരഞ്ഞുകൊണ്ട്‌ ഓടിയപ്പോള്‍ മെക്കിയും വേറെ ആരോ സംസാരിച്ചുകൊണ്ട വീടിന്റെ വാതില്‍ക്കല്‍ നില്‍ക്കുന്നുണ്ട്‌. ഞാന്‍ ഓടി മെക്കിയുടെ അടുത്തേക്ക്‌ ചെന്നപ്പോള്‍ അവന്‍ കരുതിയത്‌ ഞാന്‍ കടിക്കാനോ മാന്താനോ പോവുകയാണെന്നാണ്‌. അവന്‌ ഓടി മാറാന്‍ ഒരവസരം കിട്ടും മുമ്പേ ഞാനോടി പോയി അവന്റെ ദേഹത്ത്‌ എന്റെ ഉടുപ്പുകൊണ്ട്‌ ഉരസി. ഞാന്‍ പേടിച്ചു കരയുന്നുമുണ്ടായിരുന്നു. മെക്കിയുടെ ദേഹത്തേക്കും ഉടനടി ചൊറിച്ചില്‍ പടര്‍ന്നു. ഈ പെണ്ണിതാ കമ്പിളിപ്പുഴുവിനെ എന്റെ ദേഹത്ത്‌്‌ ഉരസി എന്നവന്‍ കൂവി. അതോടെ ഉറപ്പായി ഉടുപ്പില്‍ കമ്പിളിപ്പുഴു തന്നെ. ഞാന്‍ കൂവി കരഞ്ഞു കൊണ്ട്‌ ഉടുപ്പ്‌ അവിടെ ഊരിയിട്ട്‌ പെറ്റിക്കോട്ടുമിട്ട്‌ വീട്ടിലേക്ക്‌ ഓടിപ്പോയി. എടീ... ഉടുപ്പ്‌ എടുത്തിട്ട്‌ പോടീ എന്ന്‌ പറഞ്ഞു മെക്കി എന്റെ പിറകെയോടി വന്നു. ഞാന്‍ തിരിഞ്ഞു നോക്കാന്‍ പോയില്ല. പിറ്റേന്ന്‌ രാവിലെ പോയി നോക്കുമ്പോള്‍ ഉടുപ്പില്‍ ഒരു വലിയ കമ്പിളിപ്പുഴു ചതഞ്ഞരഞ്ഞ്‌ കിടക്കുന്നുണ്ടായിരുന്നു. മെക്കി പറഞ്ഞു നിന്റെ ഉടുപ്പില്‍ കയറിയതും പോരാ അതെന്റെ കൈയിലും കൊണ്ടുരച്ചല്ലേ. ഇന്നലെ ഞാന്‍ ചൊറിഞ്ഞിട്ട്‌ ഉറങ്ങിയില്ല എന്ന്‌.


അവരുടെ വീട്ടില്‍ എന്നോട്‌ ഏറ്റവും അടുപ്പമുണ്ടായിരുന്നത്‌ ബട്ടേട്ടനായിരുന്നു. അമ്മ ചെറുപ്പത്തില്‍ എന്നെ കുളിപ്പിച്ച്‌ പൗഡറും കണ്‍മഷിയുമിട്ട്‌ പൊട്ട്‌ തൊടീച്ച്‌ നിര്‍ത്തുമ്പോള്‍ ബട്ടേട്ടന്‍ ഇതാര്‌ ഹേമമാലിനിയോ എന്ന്‌ ചോദിക്കും. ഹേമമാലിനി ആരാണെന്നറിയില്ലെങ്കിലും ബട്ടേട്ടന്റെ ആ വിളി എന്നെ ഒരുപാട്‌ സന്തോഷിപ്പിച്ചിരുന്നു. ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അവധിക്കാലത്താണ്‌ ബട്ടേട്ടന്റെ വിവാഹം കഴിയുന്നത്‌. കുഞ്ഞുമോള്‍ ചേച്ചി ബട്ടേട്ടന്റെ അത്ര ഭംഗിയുണ്ടായിരുന്നില്ലെങ്കിലും നല്ല സ്‌നേഹമുള്ള പ്രകൃതം. അസ്സല്‍ നസ്രാണിപ്പെണ്‍ക്കൊടി. മംഗലാപുരത്തെ കൊങ്കിണി സംസാരിക്കുന്ന ആ കുടുംബത്തിനെക്കാള്‍ അടുപ്പം എന്റെ അമ്മയോട്‌ ആ ചേച്ചിക്കുണ്ടായിരുന്നു. പെണ്ണ്‌ കാണാന്‍ ബട്ടേട്ടന്‍ അമ്മയെയും കൊണ്ടു പോയിരുന്നു. കല്യാണം കഴിഞ്ഞാല്‍ നാലാം നാള്‍ പുതിയ പെണ്ണും ചെറുക്കനും കൂടി ഒരാഴ്‌ച പെണ്ണിന്റെ വീട്ടിലേക്ക്‌ വിരുന്ന്‌ പാര്‍ക്കാന്‍ പോകുന്ന ഒരു ചടങ്ങുണ്ട്‌. കുടൂംബത്തിലെ ഒരു ചെറിയ പെണ്‍കുട്ടിയെയോ ആണ്‍കുട്ടിയെയോ കൊണ്ടു പോകും. അവരുടെ കൂടെ പോകാന്‍ മാര്‍ത്ത പെട്ടിയും പ്രമാണവും ഒരുക്കി നില്‍ക്കുകയാണ്‌. ബട്ടേട്ടന്‍ പക്ഷേ പറഞ്ഞു മാര്‍ത്ത വരണ്ട. നമുക്ക്‌ ഈ ഹേമമാലിനിയെ കൊണ്ടു പോകാമെന്ന്‌. കുഞ്ഞുമോള്‍ ചേച്ചിക്കും എന്നെ കൂടെ കൊണ്ടുപോകാനാണ്‌ താല്‌പര്യം. അപ്പച്ചന്‍ സമ്മതിക്കില്ലെന്ന്‌ അമ്മ കുറെ പറഞ്ഞു നോക്കിയെങ്കിലും ഒടുവില്‍ കുഞ്ഞുമോള്‍ ചേച്ചിയുടെ നിര്‍ബന്ധത്തിന്‌ വഴങ്ങി അമ്മ എന്നെ വിട്ടു. വയനാട്ടില്‍ തന്നെയാണ്‌. ഉള്‍ഗ്രാമം. കുഞ്ഞുമോള്‍ ചേച്ചി വീട്ടിലെ ഇളയമോളാണ്‌.


വൈകുന്നേരം ചേച്ചി എന്നെ കുറച്ചപ്പുറമുള്ള ഒരു വീട്ടിലേക്ക്‌ കൊണ്ടുപോയി. ആ ഗ്രാമത്തിലെ ടെറസ്സിട്ട ഏക വീടാണ്‌. മുറ്റം നിറയെ പനിനീര്‍പ്പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്നു. ഒരമ്മയും മകനും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നു. ചാച്ചന്‍ പറമ്പിലാണെന്ന്‌ ആ പയ്യന്‍ പറഞ്ഞു. ഒമ്പതാം ക്ലാസ്ലില്‍ പഠിക്കുന്ന ഒരു പയ്യന്‍. കാണാന്‍ വെളുത്ത്‌ നല്ല സുന്ദരന്‍. ഇപ്പോഴത്തെ ഒമ്പതാം ക്ലാസ്‌ കുട്ടികളെപ്പോലെയല്ല ഒരല്‌പം മുതിര്‍ന്നതാണ്‌. പൊടിമീശയൊക്കെയുണ്ട്‌. പേര്‌ റോണി. അവന്‍ ചേച്ചിയെ പെങ്ങളേ എന്നാണ്‌ വിളിക്കുന്നത്‌. ഈ കൊച്ചിനെ ഞാന്‍ കല്യാണത്തിന്‌ കണ്ടിട്ടുണ്ടല്ലോ ഒരിടത്തും അടങ്ങിയിരിക്കില്ല അല്ലേ എന്ന്‌ റോണി കുഞ്ഞുമോള്‍ ചേച്ചിയോട്‌ ചോദിച്ചു. കുസൃതി കുറച്ചു കൂടുതലാണ്‌. ചേട്ടന്‌ പക്ഷേ ഭയങ്കര ഇഷ്ടമാണ്‌. എനിക്കും ഈ കൊച്ചിനെ വലിയ ഇഷ്ടമാണ്‌. അതുകൊണ്ടാണ്‌ നാത്തൂനെ ഒഴിവാക്കി ഈ കുട്ടിയെ കൊണ്ടു വന്നത്‌ എന്ന്‌ ചേച്ചി പറഞ്ഞു. പോകാന്‍ നേരം റോണി പൂക്കളില്‍ കണ്ണും നട്ടു നിന്ന എനിക്ക്‌ ഒരു പൂവ്‌ പൊട്ടിച്ചു തന്നു. റോണിയുടെ അമ്മ പറഞ്ഞു ഇവന്‍ ആരെയും പൂവ്‌ പൊട്ടിക്കാന്‍ സമ്മതിക്കില്ല എന്തു പറ്റിയോയെന്ന്‌.


പിറ്റേന്ന്‌ രാവിലെ റോണി കുഞ്ഞുമോള്‍ ചേച്ചിയുടെ വീട്ടിലേക്ക്‌ വന്നു. കൈയില്‍ ഒരു റോസ്സാപ്പൂവും ഉണ്ട്‌. ഈ കൊച്ചിന്‌ കൊണ്ടു വന്നതാണ്‌ പൂവെന്ന്‌ പറഞ്ഞപ്പോള്‍ ചേച്ചി ചിരിച്ചു. ചേച്ചി വാതില്‍ക്കലിരുന്ന്‌ എന്റെ മുടി ചീകി കെട്ടുകയാണ്‌. റോണി അതൊക്കെ നോക്കി അരമതിലില്‍ ഇരുന്നു. പെട്ടെന്ന്‌ അടുത്തിരുന്ന ബട്ടേട്ടനോട്‌ ചോദിച്ചു അളിയാ ഈ കൊച്ച്‌ വളരുമ്പോള്‍ നല്ല സുന്ദരിയായിരിക്കമല്ലേ. ഇതിനെ എനിക്ക്‌ തന്നെ കെട്ടിച്ചു തരണേയെന്ന്‌. ബട്ടേട്ടനും കുഞ്ഞുമോള്‍ ചേച്ചിക്കും പൂര്‍ണ സമ്മതം. ഞാന്‍ കണ്ണുകള്‍ വിടര്‍ത്തി റോണിയെ ഒന്നു നോക്കിയപ്പോള്‍ അവന്‍ ചിരിച്ചു. ഞാനൊന്നും മിണ്ടിയില്ല. എന്റെ വീട്ടിലായിരുന്നെങ്കില്‍ ഒരു തര്‍ക്കുത്തരമെങ്കിലും പറയുമായിരുന്നു. അവിടെ നിന്ന ഒരാഴ്‌ചയും റോണി രാവിലെയും വൈകിട്ടും അങ്ങോട്ട്‌ വന്നു. കുഞ്ഞുമോള്‍ ചേച്ചിയും ബട്ടേട്ടന്‌ മലഞ്ചെരിവുകളിലൂടെ കൈകള്‍ കോര്‍ത്തു നടക്കുമ്പോള്‍ റോണി കുറച്ചപ്പുറം മാറി എനിക്ക്‌ കൂട്ടിരുന്നു. പ്രകൃതിഭംഗി നിറഞ്ഞ കുറെ കുന്നുകളും വെള്ളച്ചാട്ടങ്ങളും എനിക്ക്‌ കാണിച്ചു തന്നു. ഒരാഴ്‌ച കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ റോണി കുഞ്ഞുമോള്‍ ചേച്ചിയോട്‌ പറഞ്ഞു പെങ്ങളേ ഈ കൊച്ചിനെ വേറെയാരും കൊണ്ടുപോകാതെ നോക്കി കൊള്ളണേയെന്ന്‌. അതൊരു തമാശയായാണ്‌ എനിക്ക്‌ തോന്നിയിരുന്നത്‌.


വര്‍ഷങ്ങള്‍ കടന്നു പോയി. കുഞ്ഞുമോള്‍ ചേച്ചി വീട്ടില്‍ വരുമ്പോഴൊക്കെ പറയും റോണി നിന്നെ ചോദിച്ചു. നിന്നെ ഇപ്പോള്‍ കാണാനെങ്ങനെയുണ്ട്‌ എന്നൊക്കെ ചോദിക്കാറുണ്ടെന്ന്‌. ഒരു സാധാരണ കുശലം ചോദിക്കലിനപ്പുറം അതെന്റെ മനസ്സില്‍ തറച്ചിരുന്നില്ല. ഇടയ്‌ക്ക ചേച്ചി പറഞ്ഞു റോണിയുടെ അമ്മ മരിച്ചു. ചാച്ചന്‍ വേറെ കല്യാണം കഴിച്ചു. റോണി ഭാഗം വാങ്ങി വേറെ കൃഷി ചെയ്‌തു, കച്ചവടം ചെയ്‌തു. നല്ല ലാഭമാണ്‌. സ്വന്തമായി വീട്‌ വെച്ചു. നിനക്ക്‌ വേണ്ടിയാണ്‌ ആ വീട്‌ എന്നൊക്കെ. അക്കാലത്ത് ഒന്നും ഗൗരവത്തിലെടുക്കുന്ന പ്രകൃതമല്ല എന്റേത്‌. എല്ലാം കളിതമാശയാണ്‌. അവനെന്തിനാ എനിക്ക്‌ വീട്‌ വെയ്‌ക്കുന്നത്‌ എന്നോ മറ്റോ ഞാന്‍ ചോദിച്ചു. ഒരിക്കല്‍ കുഞ്ഞുമോള്‍ ചേച്ചി കുറെ മിഠായികള്‍ എന്റെ കൈയില്‍ തന്നു നിനക്ക്‌ തരാന്‍ റോണി തന്നതാണ്‌ എന്ന്‌ പറഞ്ഞു. ഞാന്‍ ചേച്ചിയോട്‌ അവനെ പിന്നെ കണ്ടിട്ടേയില്ലല്ലോ എന്ന്‌ ചോദിച്ചു. നിന്നെയവന്‍ കാണുന്നത്‌ ഇനി നിങ്ങളുടെ മനസമ്മതത്തിനായിരിക്കുമെന്ന്‌ ചേച്ചി പറഞ്ഞു. അതും ഞാന്‍ തമാശയായാണ്‌ കരുതിയത്‌. ഒരു ദിവസം കുഞ്ഞുമോള്‍ ചേച്ചി ആല്‍ബത്തില്‍ നിന്നും എന്റെ ഫോട്ടോ എടുത്തു കൊണ്ടു പോയെന്ന്‌ പറഞ്ഞപ്പോള്‍ ഞാനമ്മയോട്‌ എന്തിനാണ്‌ എന്റെ ഫോട്ടോ കൊടുത്തത്‌ എന്ന്‌ ചോദിച്ചു കുറച്ചു ചൂടായിരുന്നു.


അതിനിടെ എന്റെ ചേച്ചിയുടെ വിവാഹം കഴിഞ്ഞു. ഒരു ദിവസം കുഞ്ഞുമോള്‍ ചേച്ചി വീട്ടിലെത്തി. അമ്മയോട്‌ ഞാനിതു വരെ ഡെയ്‌സിയുടെ വിവാഹം കഴിയാനായി കാത്തിരുന്നതാണ്‌. എനിക്കറിയുന്ന ഒരു പയ്യനുണ്ട്‌. ലില്ലിക്കും അറിയാം. അവന്‌ ലില്ലിയെ വിവാഹം കഴിക്കാനാഗ്രഹമുണ്ട്‌ എന്നു പറഞ്ഞു. ഞാന്‍ ശരിക്കും ഞെട്ടിപ്പോയത്‌ അപ്പോഴാണ്‌. സിനിമകളിലെ പോലെ കുറെക്കാലം കഴിഞ്ഞ്‌ അങ്ങനെയൊരു നായകന്റെ രംഗപ്രവേശം ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കുഞ്ഞുമോള്‍ ചേച്ചി റോണിയുടെ ഗുണഗണങ്ങളൊക്കെ എണ്ണിയെണ്ണി അമ്മയോട്‌ പറഞ്ഞുകൊണ്ടിരുന്നു. അമ്മ അവള്‍ പഠിക്കുകയല്ലേ എന്ന്‌ ചോദിച്ചപ്പോള്‍ കുഞ്ഞുമോള്‍ ചേച്ചി പറഞ്ഞു വിവാഹം കഴിഞ്ഞാലും അവന്‍ പഠിക്കാന്‍ പറഞ്ഞയച്ചോളും. ഇനി പഠിത്തം കഴിഞ്ഞിട്ട്‌ മതിയെന്ന്‌ നിര്‍ബന്ധമാണെങ്കില്‍ അവന്‍ വന്ന്‌ കൈയില്‍ ഒരു മോതിരമിട്ടിട്ട്‌ പോയ്‌ക്കോട്ടെ. പഠനം കഴിഞ്ഞിട്ട്‌ മതി കല്യാണം. അമ്മ പറഞ്ഞു കൈയില്‍ മോതിരമിട്ട്‌.....അതു ശരിയാകില്ല. പിന്നെ തിരിയാനും മറിയാനും അവനോട്‌ ചോദിക്കേണ്ടി വരും. കുഞ്ഞുമോള്‍ ചേച്ചിയുടെ മുഖം വാടി. അവര്‍ എന്നോട്‌ തിരിഞ്ഞു പറഞ്ഞു മഴക്കാലത്തേക്ക്‌ ഉറുമ്പ്‌ ആഹാരസാധനങ്ങള്‍ കൂട്ടി വയ്‌ക്കുന്നതു പോലെ എത്രയോ കാലമായി അവന്‍ നിനക്കു വേണ്ടി എന്തൊക്കെയോ ഒരുക്കി വയ്‌ക്കുന്നു. ഞാനൊന്നും മിണ്ടിയില്ല. എങ്കില്‍ അക്കാര്യം ആലോചിക്കാമെന്ന്‌ പറയുന്ന ഒരന്തരീക്ഷമല്ല വീട്ടിലുള്ളത്‌. എനിക്കതിനുള്ള പ്രായവുമായിട്ടില്ല. കവിതയും കഥകളുമെഴുതി കാറ്റു പോലെ പാറിനടക്കുന്ന എന്നെ ഒരു കര്‍ഷകകുടുംബത്തിലെ ഇരുളടഞ്ഞ അടുക്കളയില്‍ അടക്കേണ്ട എന്നമ്മ ആഗ്രഹിച്ചിരിക്കാം.


പിന്നീട്‌ കുറെക്കാലത്തേക്ക്‌ കുഞ്ഞുമോള്‍ ചേച്ചി വീട്ടിലേക്ക്‌ വന്നതേയില്ല. ഒരിക്കല്‍ ഞാനമ്മയോട്‌ കുഞ്ഞുമോള്‍ ചേച്ചി ഇങ്ങോട്ട്‌ വരുന്നതേയില്ലല്ലോ എന്ന്‌ ചോദിച്ചപ്പോള്‍ അമ്മ പറഞ്ഞു ആ പയ്യന്‍ കാണാന്‍ നല്ലതാണെന്ന്‌ അവള്‍ പറയുന്നത്‌. സ്വഭാവവും നല്ലതാണത്രെ. ഞാനൊന്നും മിണ്ടിയില്ല. വലുതായശേഷം ഞാനവനെ കണ്ടിട്ടില്ല. സംസാരിച്ചിട്ടില്ല. ഒരിക്കലെങ്കിലും അവന്‍ എന്നെ കാണാന്‍ വന്നിരുന്നെങ്കില്‍... സംസാരിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ അവന്‍ എന്നെ കാത്തിരുന്നതുപോലെ ഞാനും അവന്‌ വേണ്ടി കാത്തിരിക്കുമായിരുന്നു. കുഞ്ഞുമോള്‍ ചേച്ചിയോടൊപ്പം എന്നെ കാണാന്‍... അല്ലെങ്കില്‍ എന്റെ വിരലില്‍ അണിയിക്കാന്‍ കരുതി വച്ചിരുന്ന മോതിരവുമായി അവന്‍ എത്തിയിരുന്നെങ്കില്‍ എന്റെ ജീവിതത്തിന്റെ ദിശ തന്നെ മാറി പോകുമായിരുന്നു. എന്തിനുവേണ്ടിയാണ്‌ അത്രയും കാലം ഒന്നു കാണാന്‍ പോലും കൂട്ടാക്കാതെ അവന്‍ മാറി നിന്നത്‌ എന്ന്‌ പലപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുണ്ട്‌.


ഇത്തവണ വയനാട്ടില്‍ ക്രിസ്‌മസിന്‌ പോയി മുറ്റത്തെ വേണ്ടത്ര പരിചരണം കിട്ടാതെ ശുഷ്‌കിച്ചു പോയ ഒരു റോസ്സാപ്പൂവില്‍ മുഖമമര്‍ത്തിയപ്പോള്‍ പൊടുന്നനെ എനിക്ക്‌ റോണിയെ ഓര്‍മ്മ വന്നു. ഞാന്‍ അടുക്കളയില്‍ പോയി അമ്മയോട്‌ കുഞ്ഞുമോള്‍ ചേച്ചി എവിടെയുണ്ടെന്ന്‌ ചോദിച്ചു. അമ്മ പറഞ്ഞു നീയറിഞ്ഞില്ലേ കുഞ്ഞുമോള്‍ മരിച്ചു. കാന്‍സറായിരുന്നു. അവസാനമായപ്പോഴും ചേച്ചി സ്വന്തം ഗ്രാമത്തിലേക്ക്‌ തിരിച്ചു പോയി. വീട്‌ അവിടെയാണ്‌ വച്ചതെന്നും പറഞ്ഞു. ബട്ടേട്ടനോ എന്ന്‌ ഞാന്‍ വീണ്ടും ചോദിച്ചു. ബട്ടന്‍ ആ വീട്ടില്‍ തന്നെയുണ്ടെന്ന്‌ അമ്മയുടെ മറുപടി. എന്നെ നിശ്ശബ്ദമായി സ്‌നേഹിക്കുകയും കാത്തിരിക്കുകയും എനിക്ക്‌ വേണ്ടി ജീവിതം ഒരുക്കി വയ്‌ക്കുകയും ചെയ്‌ത റോണിയുടെ നാട്ടില്‍. അവന്‍ എനിക്കു വേണ്ടി കരുതി വച്ച ജീവിതവും സ്‌നേഹവും സ്വീകരിക്കാനും തിരിച്ചുകൊടുക്കാനും എനിക്ക്‌ കഴിഞ്ഞില്ല. പക്ഷേ ജീവിതത്തില്‍ എനിക്ക്‌ എപ്പോഴെങ്കിലും മിസ്സ്‌ ആയി എന്ന്‌ തോന്നിയിട്ടുള്ളതും ആ ചെറുപ്പക്കാരന്റെ സ്‌നേഹം തന്നെയായിരുന്നു. ഒന്നും രണ്ടും വര്‍ഷങ്ങളല്ല... എത്രയോ വര്‍ഷങ്ങള്‍ ഞാനറിയാതെ എന്നെ സ്‌നേഹിച്ച ഒരാള്‍... അവന്റെ മണവാട്ടിയായി മാത്രം വീണ്ടുമൊരിക്കല്‍ കൂടി കാണണമെന്നാഗ്രഹിച്ച ഒരുവന്‍. റോണിയെ എന്നെങ്കിലും ഒരിക്കല്‍ കാണണം എന്നൊരാഗ്രഹം ചിലപ്പോഴൊക്കെ മനസ്സില്‍ തോന്നാറുണ്ട്‌. വേറെ ഒന്നിനുമല്ല...ക്ഷമിക്കണം എന്നൊരു വാക്ക്‌ അവനോടെനിക്ക്‌ പറയണം.

Thursday, 9 February 2012

DAM 999 നും രാഹുല്‍ കാര്‍ത്തിക രമണനും പിന്നെ സുമേഷും

ഈയിടെ റിലീസായ ഡാം 999 എന്ന ഹോളിവുഡ്‌ മൂവീ മൂന്നു വര്‍ഷത്തെ ഒരു പ്രൊജക്ടായിരുന്നു. രണ്ടു വര്‍ഷം റിസര്‍ച്ച്‌ വര്‍ക്കും സ്‌ക്രിപ്‌ററ്‌, നടീനടന്മാരെ സെലക്ട്‌ ചെയ്യുക തുടങ്ങിയ എല്ലാ ജോലികളും കൊച്ചിയിലെ ഓഫീസ്‌ കേന്ദ്രീകരിച്ചായിരുന്നു. പ്രൊജക്ട്‌ ടീമില്‍ ആദ്യമുണ്ടായിരുന്നത്‌ ഒരു പ്രൊജക്ട്‌ മാനേജര്‍ സുമേഷ്‌ രാമന്‍കുട്ടി എന്ന സുമുഖനും മാന്യന്മാരില്‍ മാന്യനെന്നു വിശേഷിപ്പിക്കാവുന്ന ഒരു ചെറുപ്പക്കാരന്‍, സ്‌ക്രിപ്‌റ്റില്‍ സഹായിക്കാന്‍ ഉണ്ടായിരുന്ന അഭിലാഷ്‌, വിദേശത്തുള്ള മാര്‍ക്കറ്റിംഗ്‌ ടീമുമായി ബന്ധപ്പെടാന്‍ നവീന്‍ മുരളീധരന്‍, പി ആര്‍ ഒ ആയി ഈയിടെ മംമ്‌ത മോഹന്‍ദാസ്‌ നായികയായ നിറക്കാഴ്ച എന്ന ചിത്രം ഒരുക്കിയ അനീഷ്‌ ജെ കരിനാട്‌, റിസര്‍ച്ചിനും പ്രമോഷനും മലയാളം പ്രസ്‌ റിലിസുകള്‍ തയ്യാറാക്കാന്‍ ഞാനും. ഓഫീസ്‌ റൂം നീളത്തില്‍ വലുതാണ്‌. നിറയെ കംപ്യൂട്ടറുകള്‍. തുടക്കത്തില്‍ പക്ഷേ അതിനനുസരിച്ചുള്ള ആളുകള്‍ ഉണ്ടായിരുന്നില്ല. ഞങ്ങള്‍ അഞ്ച്‌ പേര്‍ മാത്രം.


ഞങ്ങള്‍ അഞ്ചുപേര്‍ ഉള്ളപ്പോള്‍ സുമേഷ്‌ മാനേജരായതിനാല്‍ അതിന്റേതായ ഒരു ഗൗരവത്തിലായിരുന്നു ഓഫീസില്‍ ഇരിക്കുക. ബാക്കി ഞങ്ങള്‍ നാലു പേരും വലിയ കൂട്ടായിരുന്നു. കളിയും തമാശയും അനീഷിന്റെ പാട്ടുകളും കോമഡിയുമായി അരങ്ങു തകര്‍ത്തു. വിദേശത്തു ജനിച്ചു വളര്‍ന്നെങ്കിലും തനി ചെര്‍പ്പുളശ്ശേരി ഗ്രാമീണഭാഷയില്‍ നവീനും കസറി. നവീന്‍ അന്ന്‌ കമ്പനിയുടെ ചാനലിലെ മിക്ക പ്രോഗ്രാമുകള്‍ക്കും ശബ്ദം കൊടുക്കുന്നുണ്ട്‌. അന്തരീക്ഷ മലീനികരണത്തിന്‌ പോവുകയാണ്‌ എന്നാണ് അതേക്കുറിച്ച്‌ നവീന്‍ പറയുക. കുറച്ചു കഴിഞ്ഞപ്പോള്‍ ചാനലിന്റെ പ്രോഗ്രാം വിഭാഗത്തില്‍ നിന്നും ജോസഫും ലൂയീ മണവാളനും രാഹുല്‍ കാര്‍ത്തിക രമണനും എത്തി. ഞാനും പ്രൊഡക്ഷന്‍ വിഭാഗത്തിലുണ്ടായിരുന്നതിനാല്‍ ഇവരെ മുമ്പേ നല്ല പരിചയമാണ്‌.


ഇവര്‍ കൂടി എത്തിയതോടെ രംഗം ആകെ കൊഴുത്തു. ഞങ്ങളുടെ ചിരിയും തമാശയും ഉച്ചത്തിലാകുമ്പോള്‍ സുമേഷ്‌ ചിലപ്പോള്‍ മതി മതി എന്ന്‌ താക്കീത്‌ നല്‍കും അല്ലെങ്കില്‍ ഓഫീസില്‍ നിന്നും മുഖം കനപ്പിച്ചു ഇറങ്ങി പോകും. പക്ഷേ ആരെയും അലോസരപ്പെടുത്തുന്ന വിധത്തില്‍ ഒരിക്കലും പെരുമാറിയിരുന്നില്ല. ഇക്കൂട്ടത്തില്‍ ജോസഫ്‌ സ്വയം പറയുന്നത്‌ ജോസഫിന്‌ കരിനാക്ക്‌ ഉണ്ടെന്നാണ്‌. ചിലരോടൊക്കെ ജോസഫ്‌ നാളെയാണ്‌ ഗള്‍ഫില്‍ പോകുന്നതല്ലേ എന്നു ചോദിച്ചാല്‍ കൈയോ കാലോ ഒടിഞ്ഞോ മറ്റെന്തെങ്കിലും അപകടം പിണഞ്ഞോ അവര്‍ക്ക്‌ പോകാന്‍ പറ്റില്ലത്രെ. തന്റെ കരിനാക്കിന്റെ കാര്യം പറഞ്ഞ്‌ ജോസഫ്‌ ഏറ്റവും കൂടുതല്‍ പേടിപ്പിച്ചിരുന്നത്‌ എന്നെയായിരുന്നു. കൃത്യം ആറു മണിക്ക്‌ ഓഫീസില്‍ നിന്നിറങ്ങുന്ന എന്നോട്‌ ജോസഫ്‌ പലപ്പോഴും നടന്നാണോ പോകുന്നത്‌ അതോ ഓട്ടോയിലോ എന്നു ചോദിച്ചാല്‍ ഞാന്‍ ഉടനെ തിരിച്ചു ചെന്ന്‌ സീറ്റിലിരിക്കും. മറ്റുള്ളവര്‍ ചിരിക്കും. അല്ലെങ്കില്‍ കരിനാക്ക്‌ തട്ടാതിരിക്കാന്‍ നാട്ടിന്‍പുറത്ത്‌ പ്രയോഗിക്കുന്ന ഒന്നുണ്ട്‌ മൂന്നു തവണ തുപ്പുന്നതു പോലെ കാണിക്കും. തൂ തൂ തൂ എന്നൊരു ശബ്ദം മാത്രം. ഞാനങ്ങനെ ചെയ്യുമ്പോള്‍ കൂട്ടച്ചിരി ഉയരും. അതുകാണാനായിരുന്നോ ജോസഫ്‌ എന്ന പേടിപ്പിച്ചിരുന്നതെന്ന്‌ പലപ്പോഴും ഞാന്‍ ഓര്‍ക്കാറുണ്ട്‌.


ഇക്കൂട്ടത്തില്‍ എല്ലാവരുമായി കൂട്ടാണെങ്കിലും മാനസികമായി എനിക്കേറെ അടുപ്പം ഉണ്ടായിരുന്നത്‌ രാഹുലിനോടായിരുന്നു. രാഹുലിനും തിരിച്ചങ്ങനെ തന്നെയായിരുന്നു എന്നാണ്‌ എനിക്കും പലപ്പോഴും തോന്നിയിട്ടുള്ളത്‌. രാഹുല്‍ പുതിയ തലമുറയുടെ പ്രതിനിധിയാണ്‌. ഗ്രാഫിക്‌ ഡിസൈനര്‍. ആധുനികമായത്‌ എന്തും വിപണിയില്‍ പ്രചാരത്തിലെത്തും മുമ്പ് രാഹുലിന്റെ കൈയില്‍ കാണാം. വസ്‌ത്രധാരണവും അങ്ങനെതന്നെ. ലോ വേയ്‌സ്‌റ്റ്‌ ജീന്‍സ്‌, ടീഷര്‍ട്ട്‌. ഓഫീസില്‍ അഞ്ചുദിവസം പാന്റ്‌സും ഫുള്‍ക്കൈ ഷര്‍ട്ടും നിര്‍ബന്ധമായിരുന്നു. മൂന്നു വര്‍ഷം എല്ലാവരും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും രാഹുലിന്റെ വേഷം മാറ്റാന്‍ കഴിഞ്ഞില്ല. സുമേഷ്‌ ചോദിക്കുമ്പോള്‍ അത്‌ സുമേഷ്‌ജി, പാന്റും ഷര്‍ട്ടും തയ്‌ക്കാന്‍ കൊടുത്തിരിക്കുകയാണെന്ന്‌ പറയും. സുരേഷ്‌ ഗോപിയെ പോലെ ആകെ ഒന്നോ രണ്ടോ വാക്കേ പറയൂ ഷിറ്റ്‌, ഇഡിയറ്റ്‌, ജസ്റ്റ്‌ റിമംബര്‍ ദാറ്റ്‌ തുടങ്ങിയ പോലെ ഏതാനും വാചകങ്ങള്‍ മാത്രം. അവിടെ കൃത്യം ഓഫീസ്‌ ടൈം ഉണ്ടായിരുന്നു. അതു പാലിക്കാത്ത ഏകയാളും രാഹുല്‍ തന്നെയായിരുന്നു.



ഒരിക്കല്‍ രാഹുല്‍ ഓടിച്ചിരുന്ന കാര്‍ ആലപ്പുഴയിലെ കായലില്‍ തലകുത്തി വീണു. കുറകെ ചാടിയ ഒരു നായയെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ബാക്കിപത്രമായിരുന്നത്‌. കാറിന്റെ കിടപ്പുകണ്ട്‌ ഓഫീസിലേക്ക്‌ വിളിച്ചവര്‍ രാഹുല്‍ മരിച്ചുപോയി എന്ന രീതിയിലാണ്‌ സംസാരിച്ചത്‌. എല്ലാവരും ഓടി ആശുപത്രിയില്‍ ചെന്നു. രാഹുലിനെ ചികിത്സിക്കാതെ ഒരു മൂലയിലിട്ടിരിക്കുകയാണ്‌. പോയവര്‍ കാര്യം തിരക്കിയപ്പോള്‍ നേഴ്‌സ്‌ പറഞ്ഞു മുറിവില്‍ തൊടാന്‍ വിടുന്നില്ല. അടുത്തു ചെല്ലുമ്പോഴേക്കും കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷില്‍ ചീത്തവിളിയാണ്‌. പക്ഷേ ജോസഫിനെ കണ്ടതും രാഹുല്‍ കരഞ്ഞു. കാര്യം തിരക്കിയപ്പോള്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന കാര്‍ വെള്ളത്തില്‍ തലയും കുത്തി മറിഞ്ഞതൊന്നുമല്ല പ്രശ്‌നം. നാനൂറ്‌ രൂപയോ മറ്റോ വില വരുന്ന ഒരു ഹോളിവുഡ്‌ സിനിമയുടെ സി ഡി കായലിലെ വെള്ളത്തില്‍ ഒഴുകി നടക്കുന്നതു കണ്ടിട്ടാണ്‌ ഹോസ്‌പിറ്റലിലെത്തുന്നത്‌. അതിനെക്കുറിച്ച്‌ ജോസഫ്‌ പറഞ്ഞിരുന്നത്‌ അന്ന്‌ രാഹുലിനെ തല്ലികൊല്ലാന്‍ തോന്നി എന്നാണ്‌.


രണ്ടോ മൂന്നോ ഫോണ്‍ നമ്പറുകളുണ്ട്‌ രാഹുലിന്റെ കൈയില്‍. പക്ഷേ ആളെ അത്യാവശ്യമായി വിളിച്ചാല്‍ ഒന്നിലും കിട്ടില്ല. വീട്ടില്‍ വിളിച്ചാല്‍ ഇപ്പോള്‍ പോയി എന്നു അമ്മ പറയും. ഒടുവില്‍ സുമേഷ്‌ രാഹുലിന്റെ അച്ഛന്‍, അമ്മാവന്‍, നാട്ടിലെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തുടങ്ങിയവരുടെ നമ്പറൊക്കെ സംഘടിപ്പിച്ച്‌ രാഹുലിനെ കൈപിടിയിലൊതുക്കാന്‍ വല വിരിച്ചു. ആള്‍ വന്നു കിട്ടിയാല്‍ കംപ്യൂട്ടറിന്റെ മുന്നിലിരുന്ന്‌ ജോലി തുടങ്ങും. അധികം സംസാരമൊന്നുമില്ല. എന്നാലും ഞാന്‍ സംസാരിക്കാന്‍ തുടങ്ങിയാല്‍ അപ്പോള്‍ തലയുയര്‍ത്തി എന്തെങ്കിലും പറയും. രാഹുല്‍ സംസാരിക്കാന്‍ തുടങ്ങിയാല്‍ അതുവരെ മിണ്ടാതിരുന്ന ഞാനും ഉരുളയ്‌ക്ക്‌ ഉപ്പേരി പോലെ എന്തെങ്കിലും കൊടുക്കും. ഞങ്ങള്‍ തമ്മിലുള്ള സംസാരത്തിന്റെ ടൈമിംഗ്‌ വളരെ കൃത്യമായിരുന്നു. എങ്ങനെയാണ്‌ ഞങ്ങള്‍ക്ക്‌ അങ്ങനെ കമന്റടിക്കാന്‍ കഴിഞ്ഞിരുന്നതെന്ന്‌ ആര്‍ക്കും വലിയ പിടിയില്ല. പക്ഷേ ഞങ്ങളുടെ ആക്രമണവും പ്രത്യാക്രമണവും ഓഫീസില്‍ മിക്കവാറും കൂട്ടച്ചിരി ഉയര്‍ത്തി. ഇങ്ങനെയൊക്കെയാണെങ്കിലും ഓഫീസില്‍ ആര് മധുരപലഹാരങ്ങള്‍ വിതരണം ചെയ്താലും രാഹുല്‍ വേണ്ട എന്ന് പറയില്ല. കഴിക്കുകയും ഇല്ല. പക്ഷേ അതില്‍ നിന്നും ഒന്നെടുത്തു എനിക്ക് തരും. ഞാന്‍ ചിലപ്പോള്‍ പഫ്സ്, സമൂസ എന്നിവ വാങ്ങി കൊണ്ടു വരാന്‍ പറഞ്ഞാല്‍ ഒരു മടിയും കാണിക്കാതെ വാങ്ങി വരും.


ഞങ്ങളുടെ തമാശകള്‍ കേട്ടു സുമേഷ്‌ പലപ്പോഴും പറയും നമ്മള്‍ എല്ലാവരും ഇവിടെ നിന്നും മാറി നില്‍ക്കണം. ഇവര്‍ രണ്ടുപേരും മാത്രമായിരിക്കണം ഓഫീസില്‍. അതിനുശേഷം ഇവര്‍ കാണാതെ ഇവിടെയൊരു ക്യാമറ ഫിറ്റ്‌ ചെയ്യണം. തിരിച്ചുവരുമ്പോഴേക്കും ടിന്റുമോനെ വെല്ലുന്ന തമാശയായിരിക്കും ഇവിടെ അരങ്ങേറിയിട്ടുണ്ടാവുക എന്ന്. അതു സത്യവുമായിരുന്നു. അത്തരത്തിലായിരുന്നു ഞങ്ങളുടെ രണ്ടുപേരുടെ സംസാരവും. ഒരു ദിവസം ഓണ്‍ലൈനില്‍ വന്ന്‌ ഒരു കവി എന്നോട്‌ ലില്ലി, മാഴ്ക എന്ന വാക്കിന്റെ അര്‍ഥം എന്താണെന്ന്‌ ചോദിച്ചു. ഞാനത്‌ ഉറക്കെ വായിച്ചതും രാഹുലിന്റെ ഉത്തരം പെട്ടെന്ന് വന്നു. മാഴുക എന്നു പറഞ്ഞാല്‍ വഹിക്കുക. എല്ലാവരും ഒരു നിമിഷം സ്‌തംഭിച്ചു. ഞാനും അവന്‍ പറഞ്ഞ അതേ ശക്തിയോടെ ചാറ്റില്‍ വഹിക്കുക എന്ന്‌ ടൈപ്പ്‌ ചെയ്യാന്‍ തുനിഞ്ഞതുമാണ്‌. പെട്ടെന്ന് ഒരൊറ്റനിമിഷം ഞാന്‍ പകപ്പോടെ രാഹുലിനെ നോക്കി. അവന് കൂസലൊന്നും ഇല്ല. ഇരിപ്പ് കണ്ടാല്‍ ഒരു സംസ്കൃതം പണ്ഡിറ്റ്‌ ആണെന്ന് തോന്നും. പക്ഷേ അത്രയൊന്നും ഉറക്കെ ചിരിക്കാത്ത സുമേഷ് ആദ്യം ചിരിക്കു തുടക്കം കുറിച്ചു. സുമേഷ്‌ എന്നോട്‌ പറഞ്ഞു നിങ്ങള്‍ക്ക്‌ പുറത്തൊക്കെ ആളുകളുടെ ഇടയില്‍ ഒരു വിലയുള്ളതാണ്‌. ഇത്‌ ടൈപ്പ്‌ ചെയ്‌തിരുന്നെങ്കില്‍ അതും കൂടി പോകുമായിരുന്നു. കുറെ ദിവസം എല്ലാവരും സംസ്‌കൃതവാക്കുകളുടെ അര്‍ഥം തിരക്കി രാഹുലിന്റെ ചുറ്റുമായിരുന്നു. മലയാളം നന്നായി അറിയില്ലെങ്കിലും സംസ്‌കൃതത്തില്‍ താന്‍ നിപുണനാണെന്ന്‌ രാഹുല്‍ തെളിയിച്ചു.


ഡാം 999 ല്‍ ഒരു ബാലതാരമുണ്ട്‌. സാം. ആ കുട്ടിയുടെ കൈയിലുള്ള ഒക്ടോപിയന്‍ ബോയ്‌ എന്ന പാവ മുതല്‍ പല ഗ്രാഫിക്‌സും സിനിമയില്‍ രാഹുലിന്റെ സംഭാവനയാണ്‌. ആ പാവ ഉണ്ടാക്കാന്‍ രാഹുല്‍ ആകെയെടുത്തത്‌ രണ്ടോ മൂന്നോ ദിവസമാണ്‌. രാഹുലിന്റെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ ഗ്രാഫിക്സില്‍ കിടുവാണ് ആള്‍. പക്ഷേ സ്വന്തം ഐഡിയ പ്രകടിപ്പിക്കാന്‍ അവിടെ മാര്‍ഗം ഉണ്ടായിരുന്നില്ല. സിനിമയുടെ പ്രമോഷനു വേണ്ടി തയ്യാറാക്കിയ ഓള്‍ ലൈറ്റ്‌സ്‌ എന്ന ഹോളിവുഡ് ഫിലിം സൈറ്റ് ഡിസൈന്‍ ചെയ്‌തതും രാഹുല്‍ ആയിരുന്നു. ഞാനായിരുന്നു എല്ലാ ദിവസവും ആ സൈറ്റ്‌ അപ്‌ഡേറ്റ്‌ ചെയ്‌തു കൊണ്ടിരുന്നത്‌. സൈറ്റിന്‌ നല്ല ഹിറ്റ്‌ ഉണ്ടായിരുന്ന കാലത്താണ്‌ ഞാനവിടെ നിന്നും റിസൈന്‍ ചെയ്‌തു വന്നത്‌. അപ്പോഴും ഷൂട്ടിംഗ്‌ കഴിഞ്ഞിരുന്നു. അതിനു മുമ്പേ രാഹുലും റിസൈന്‍ ചെയ്‌തു. ഷൂട്ടിംഗ്‌ തുടങ്ങും മുമ്പ്‌ സുമേഷും ഞാനും രാഹുലും ഒഴികെയുള്ള ബാക്കിയെല്ലാവരും അവിടെനിന്നും പടിയിറങ്ങി പോയി. ആദ്യത്തെ ആളുകളില്‍ ഞങ്ങള്‍ മൂന്നുപേര്‍ മാത്രം ബാക്കിയായി. പുതിയ കുറെയാളുകള്‍ വന്നു. ഞാനും രാഹുലും പോയതിനു തൊട്ടു പിറകെയാണ്‌ ഞാന്‍ ചെയ്‌തുകൊണ്ടിരുന്ന ഓള്‍ ലൈറ്റ്‌സ്‌ എന്ന സൈറ്റ്‌ ഓസ്‌കാര്‍ ലൈബ്രറിയിലേക്ക്‌ തെരഞ്ഞെടുത്തത്‌. അന്ന്‌ സുമേഷ്‌ എന്നെ വിളിച്ചു പറഞ്ഞു നിങ്ങളെയും രാഹുലിനെയും വിളിച്ച്‌ വിവരം പറയാന്‍ സോഹന്‍ റോയ്‌ സാര്‍ പറഞ്ഞിട്ടുണ്ടെന്ന്‌. കൂടാതെ ഞങ്ങളെ രണ്ടുപേരെയും അഭിനന്ദിച്ചുകൊണ്ട്‌ കമ്പനിയിലെ എല്ലാവര്‍ക്കും മെയില്‍ അയച്ചുവെന്നു സുമേഷ്‌ അറിയിച്ചു.


അവിടെനിന്നും കൂടെ ജോലി ചെയ്‌്‌തിരുന്ന ഒരുപാട്‌ പേര്‍ റിസൈന്‍ ചെയ്‌തു പോയെങ്കിലും എന്നെ ഏറെയും വേദനിപ്പിച്ചത്‌ രാഹുല്‍ പോയതു തന്നെയാണ്‌. രാഹുല്‍ പോയശേഷം പിന്നെ യാതൊരു വിവരവും ഇല്ലായിരുന്നു. ഓഫീസിലുള്ള ആരെയെങ്കിലും ഓണ്‍ലൈന്‍ കാണുകയാണെങ്കില്‍ രാഹുലിന്റെ വിവരമെന്തെങ്കിലുമുണ്ടോ എന്നു ചോദിക്കാന്‍ ഞാന്‍ മറന്നിരുന്നില്ല. അങ്ങനെ ഒരു ദിവസം വൈകിട്ട് ആരോടോ ചോദിച്ചശേഷം പിറ്റേന്ന് രാവിലെ ഞാന്‍ ഫേസ്‌ ബുക്ക്‌ തുറക്കുമ്പോള്‍ ആഡ്‌ ഫ്രണ്ട്‌ എന്ന സൈഡിലെ കോളത്തില്‍ സാക്ഷാല്‍ രാഹുലിന്റെ പ്രൊഫൈല്‍ ഫോട്ടോ കണ്ടു. ഞാന്‍ റിക്വസ്‌റ്റ്‌ ഒന്നും അയച്ചില്ല. സുഖമാണോ രാഹുല്‍ എന്നൊരു മെസ്സേജ്‌ മാത്രമയച്ചു. ഉച്ചയായപ്പോള്‍ രാഹുലിന്റെ മറുപടി വന്നു. ചേച്ചി മലയാളത്തില്‍ ഏതെങ്കിലും വാക്കിന്റെ അര്‍ഥം അറിയില്ലെങ്കില്‍ എന്നോട് ചോദിക്കാന്‍ മറക്കല്ലേ. അന്നു ഞാന്‍ കുറെ ചിരിച്ചു. കുറച്ചുനേരം ഞങ്ങള്‍ സംസാരിച്ചു. പണ്ടത്തെ ടിന്റുമോന്‍ തമാശകള്‍ക്കൊന്നും ഇപ്പോള്‍ സമയം ഇല്ലെങ്കിലും എന്റെ ഫേസ്‌ ബുക്കില്‍ രാഹുലും ഉണ്ട്‌.


ഞങ്ങള്‍ ണ്ടുപേരും പോയതിനുശേഷമാണ്‌ ഡാം 999 റിലീസ്‌ ആയത്‌. അതിനുമുമ്പ്‌ ഞങ്ങള്‍ രണ്ടു റിവ്യു കണ്ടിരുന്നു. സിനിമ വിജയമോ പരാജയമോ എന്നതിവിടെ വിഷയമല്ല. സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും അതിന്റെ ക്രഡിറ്റ്‌ സംവിധായകനു തന്നെയിരിക്കട്ടെ. പക്ഷേ ഉത്തരവാദിത്തപ്പെട്ടവരുടെ ചില പിടിവാശികളും നിലവാരമില്ലാത്ത ആശയങ്ങളും ഉപേക്ഷിച്ചിരുന്നെങ്കില്‍ അതൊരു നല്ല സിനിമ ആക്കി പുറത്തിറക്കാമായിരുന്നു. ഒരു ഹോളിവുഡ്‌ സിനിമ കൊച്ചിയില്‍ നിന്നും തീയേറ്ററിലെത്തിക്കാന്‍ ഒരുപാട്‌ പേരുടെ വിയര്‍പ്പും അധ്വാനവും ഉണ്ട്‌. ഒരുപോള കണ്ണടയ്‌ക്കാത്ത ദിവസങ്ങളോളം ജോലി ചെയ്‌തവരുണ്ട്‌. രാഹുലും ഞാനുമൊക്കെ അതില്‍ അത്ര വലിയ പങ്ക്‌ അവകാശപ്പെടുന്നില്ലെങ്കിലും ആദ്യവസാനം വരെ ഒരു പ്രൊജക്ട്‌ അതിന്റേതായ പൂര്‍ണതയില്‍ കൊണ്ടുപോയ സുമേഷിനെ പോലെയൊരാളെ പുറംലോകം അറിയാതെ പോകരുത്‌. നല്ലതാണെങ്കിലും ചീത്തയാണെങ്കിലും ആ സിനിമയ്‌ക്ക്‌ പിന്നിലെ ഓരോ സ്‌പന്ദനവും സുമേഷിന്റേതാണ്‌. കാണാന്‍ ആ സിനിമ ഏതാനും മണിക്കൂര്‍ മാത്രമേയുള്ളൂവെങ്കിലും മൂന്നു വര്‍ഷത്തെ പേപ്പര്‍ വര്‍ക്കുകള്‍, അണിയറയിലെ പ്രശസ്‌തര്‍, അവരുമായുള്ള ആശയവിനിമയം, ഏറ്റവുമൊടുവില്‍ വാര്‍ണര്‍ ബ്രദേഴ്‌സിനെ പോലെയുള്ള ഒരു വന്‍കിട ഹോളിവുഡ്‌ കമ്പനി സിനിമ വിതരണത്തിനെടുത്തതു വരെയുള്ളതില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരേയൊരു പേര്‌ സുമേഷിന്റേതാണ്‌. ഒരു ഹോളിവുഡ്‌ സിനിമയില്‍ ജോലി ചെയ്‌തൊന്നും ഒരിക്കലും പിന്‍തിരിഞ്ഞു നോക്കുമ്പോള്‍ എന്നെ സന്തോഷിപ്പിക്കുന്നില്ല. പക്ഷേ സുമേഷിനെ പോലെയൊരാളുടെ കൂടെ ജോലി ചെയ്‌തതില്‍ എനിക്കഭിമാനമുണ്ട്‌. ഡാം 999 എനിക്ക്‌ തന്നെ ഏക ആഹ്ലാദം അതുപോലെ ഒരു സഹപ്രവര്‍ത്തകനെയും സുഹൃത്തിനെയും ലഭിച്ചു എന്നതാണ്

കടല്‍ പോലെ ചുറ്റും പരക്കുന്ന സൗഹൃദങ്ങള്‍

കഴിഞ്ഞ ഞായറാഴ്‌ച ഞാന്‍ പഠിച്ച സ്‌കൂളിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷമായിരുന്നു. അതിന്റെ ഭാഗമായി പൂര്‍വവിദ്യാര്‍ഥിസംഗമവും നടന്നു. ഞാന്‍ കൊച്ചിയിലായതുകൊണ്ട്‌ നാട്ടിലെ വിശേഷങ്ങള്‍ അങ്ങനെ അറിയാറില്ല. വീട്ടില്‍ നിന്നാരും പറഞ്ഞതുമില്ല. സ്‌കൂളില്‍ കൂടെ പഠിച്ച രണ്ടുപേരുമായേ ഇപ്പോഴും ആഴത്തിലുള്ള സൗഹൃദമുള്ളൂ. മനോജും സുബൈദയുമായി. ബഷീര്‍ക്കയുമായി സ്‌കൂളില്‍ പഠിക്കുന്ന കാലംതൊട്ടേ സൗഹൃദം ഉണ്ടെങ്കിലും ബഷീര്‍ക്ക ഞങ്ങളുടെ സ്‌കൂള്‍മേറ്റായിരുന്നില്ല. തൊട്ടടുത്തുള്ള പാരലല്‍ കോളജില്‍ പഠിച്ചാണ്‌ ബഷീര്‍ക്ക പത്താം ക്ലാസ്സിലെ പരീക്ഷ എഴുതിയത്‌. ഇപ്പോള്‍ വയനാട്ടിലാണെങ്കിലും ബഷീര്‍ക്ക സൂല്‍ത്താന്‍ ബത്തേരിയിലാണ്‌. ഞങ്ങളുടെ നാട്ടില്‍ നിന്നും കുറെ ദൂരമുണ്ട്‌. അല്ലെങ്കില്‍ ബഷീര്‍ക്കയെങ്കിലും എന്നോട്‌ സ്‌കൂളിന്റെ കാര്യം പറയുമായിരുന്നു. പരിപാടിയുടെ തലേന്നാണ്‌ മനേജ്‌ വിളിച്ച്‌ നീ വരുന്നില്ലേ എന്ന്‌ ചോദിക്കുന്നത്‌. ഞാനവനോട്‌ ചോദിച്ചു എങ്ങോട്ട്‌? എടീ, സ്‌കൂളില്‍ പരിപാടിയില്ലേ, അതിന്‌ നീ വരുന്നില്ലേ. ഞാന്‍ പറഞ്ഞു നീ പോടാ പൊട്ടാ ഇത്രയും ദൂരത്തു നിന്നും തലേന്നല്ലേ ഞാന്‍ വരുന്നത്‌. എങ്ങനെയെങ്കിലും വാടീ എന്നവന്‍ വീണ്ടും പറഞ്ഞു.


എങ്ങനെയെങ്കിലും പോകാന്‍ പറ്റുന്ന സ്ഥിതിയിലായിരുന്നില്ല ഞാന്‍ വീട്ടില്‍ ഞാനും ഇളയ മോന്‍ നിതിനും മാത്രമേയുള്ളൂ. അവന്‌ ക്ലാസ്‌ നഷ്ടപ്പെട്ടാല്‍ യൂണിവേഴ്‌സിറ്റി പരീക്ഷയെഴുതിക്കാന്‍ വിടില്ല എന്നാണ്‌ അവസ്ഥ. ഷിപ്പില്‍ ഓഫീസര്‍ പോസ്‌റ്റില്‍ എത്താനുള്ള സെക്കന്റ്‌ മേറ്റ്‌സ്‌ എന്ന എക്‌സാം അടുത്തടുത്ത്‌ വരുന്നു. ഷിപ്പില്‍ ക്യാപ്‌റ്റന്‍ ആകാന്‍ പഠിക്കുന്ന ഒരാളുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമാണ്‌ സെക്കന്റ്‌ മേറ്റ്‌ എന്ന പരീക്ഷ. അതുകൊണ്ട്‌ ജനുവരി ആദ്യത്തെ ഞായറാഴ്‌ച നടന്ന ഞങ്ങളുടെ നാട്ടിലെ പള്ളിപ്പെരുന്നാളിനോ അമ്മ ആശുപത്രിയിലായപ്പോഴോ എനിക്ക്‌ പോകാന്‍ കഴിഞ്ഞില്ല. മോന്‍ കിടക്കാന്‍ രാത്രി എത്ര നേരം വൈകിയാലും കുഴപ്പമില്ല. അങ്ങനെയിരിക്കും. പക്ഷേ കിടന്നു കഴിഞ്ഞാല്‍ ആളെ ഉണര്‍ത്താന്‍ വലിയ പാടാണ്‌. ഏകദേശം ഒരു മണിക്കുറോളം കുത്തിപ്പൊക്കിയാലേ എഴുന്നേറ്റു വരൂ. ആരും വിളിച്ചില്ലെങ്കില്‍ പിറ്റേന്ന്‌ രാവിലെ വരെ അവിടെ കിടന്നുറങ്ങും. ഷിപ്പില്‍ അവര്‍ക്ക് ഉറങ്ങാന്‍ വളരെ കുറച്ചു സമയം മാത്രമേ കിട്ടൂ. ഷിപ്പില്‍ നഷ്ടപ്പെടുന്ന ഉറക്കമെല്ലാം വീട്ടില്‍ വരുമ്പോഴാണ് തീര്‍ക്കുന്നത് അതുകൊണ്ടുതന്നെ ഞാന്‍ മനോജിനോട്‌ പറഞ്ഞു എനിക്കങ്ങനെ വരാന്‍ പറ്റില്ലെന്ന്‌.


ഞാന്‍ സുബൈദയെ വിളിച്ചപ്പോള്‍ അവള്‍ പറഞ്ഞു നീയില്ലെങ്കില്‍ ഞാനും പോകുന്നില്ല. പരിപാടിയുടെ അന്ന്‌ വയനാട്ടിലുണ്ടായിരുന്ന മൂത്ത മോന്‍ മിഥുന്‍ വിളിച്ചു പറഞ്ഞു അവന്‍ കരാട്ടെ മാഷ്‌ ഗിരീഷിനൊപ്പം സ്‌കൂളിലുണ്ട്‌ ഗിരീഷ്‌ മാമന്‍ പോയപ്പോള്‍ എന്നെയും വിളിച്ചുകൊണ്ടുപോയി. അമ്മയുടെ ഫ്രണ്ടസ്‌ ഒക്കെ ഇവിടെയുണ്ടെന്ന്‌. കുറെനേരത്തേക്ക്‌ മനസ്സു തുടിച്ചുകൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞ്‌ മനോജ്‌ വിളിച്ചു വിഷമത്തോടെ എടീ നീയും വന്നില്ല, സുബൈദയും വന്നില്ല എന്നു പറഞ്ഞു. മനോജും ഞാനും സുബൈദയുമായുള്ള കൂട്ടുകെട്ട്‌ സ്‌കൂള്‍ വിട്ടു കോളജിലേക്കും നീണ്ടിരുന്നു. സ്‌കൂള്‍ കാലത്ത്‌ ഞാന്‍, സുബൈദ, റീന, പാഞ്ചാലി, പത്മജ എന്നിങ്ങനെ അഞ്ചുപേരായിരുന്നു അടുത്ത കൂട്ടുകാരികള്‍. ഞാനവനോട്‌ എടാ അവരാരെങ്കിലും വന്നിട്ടുണ്ടോ എ്‌ന്നു ചോദിച്ചു. ആരും വന്നിട്ടില്ലെന്ന്‌ അവന്റെ മറുപടി. അവിടെ വന്ന ഞങ്ങളുടെ ബാച്ചിലുള്ളവരുടെ പേരൊക്കെ അവന്‍ എടുത്തു പറഞ്ഞു. എല്ലാവരും നിന്നെ ചോദിക്കുന്നുണ്ട്‌. നിനക്ക്‌ വരാമായിരുന്നെടീ എന്നവന്‍ വീണ്ടും പറഞ്ഞു. ഞങ്ങള്‍ പത്തില്‍ പഠിക്കുമ്പോള്‍ ഞാന്‍ ഞങ്ങളുടെ ക്ലാസ്സ്‌ ലീഡറും സ്‌കൂള്‍ ലീഡറുമായിരുന്നു. അതുകൊണ്ട്‌ ആരും അത്ര പെട്ടെന്ന്‌ മറക്കാന്‍ സാധ്യതയില്ല. അതുമല്ല, അന്നൊക്കെ ഉരുളയ്‌ക്ക്‌ ഉപ്പേരി പോലെ അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും മറുപടി കൊടുത്തു ഞാന്‍ അവിടെ നിറഞ്ഞുനിന്നിരുന്നു. ചിരിച്ചതിന്‌ എന്നെ അധ്യാപകര്‍ എഴുന്നേല്‌പിച്ചു നിര്‍ത്താത്ത ക്ലാസ്സ്‌ മുറികളും കുറവായിരുന്നു. ചിരിയുടെ പൂക്കാലം തീര്‍ത്ത നാളുകളായിരുന്നു അതൊക്കെ.



രണ്ടു ദിവസം കഴിഞ്ഞു മനോജ്‌ ഒന്നു കൂടി വിളിച്ചു അവന്‍ മുംബൈയിലേക്ക്‌ പോവുകയാണ്‌. തിരിച്ചു വന്നശേഷം ഞങ്ങളുടെ ബാച്ചിലെ ആണ്‍കുട്ടികളുടെ ഒരുയോഗം വിളിച്ചിട്ടുണ്ട്‌. അതിനുശേഷം ഞങ്ങളുടെ ബാച്ചിലെ നാല്‌ ക്ലാസ്സിലെയും ഒരു റീയൂണിയന്‍ ഈ വര്‍ഷമോ അടുത്ത വര്‍ഷമോ നടത്താമെന്നും പറഞ്ഞു. ഫോണ്‍ വയ്‌ക്കും മുമ്പ്‌ അവന്‍ പറഞ്ഞു ജോയ്‌ ജോര്‍ജ്‌ നിന്റെ നമ്പര്‍ വാങ്ങിയിട്ടുണ്ട്‌. വിളിക്കുമായിരിക്കും. ജോയ്‌ ജോര്‍ജ്‌ എന്ന്‌ പറഞ്ഞാല്‍ ഇപ്പോള്‍ വൈദികനാണ്‌. ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ വേദപാഠക്ലാസ്‌ മുതല്‍ എനിക്ക്‌ ജോയ്‌ ജോര്‍ജിനെ അറിയാം. അന്നേ എല്ലാവരും പറയും ആ കുട്ടി വലുതായാല്‍ അച്ചനാകും. അതായിരുന്നു ജോയ്‌ ജോര്‍ജിന്റെ ലക്ഷണം. മുഖത്തു സദാ തത്തി കളിക്കുന്ന പുഞ്ചിരി, വിനയം, എല്ലാവരോടും സമത്വത്തോടെയുള്ള പെരുമാറ്റം. നിറഞ്ഞ സൗഹൃദം. എല്ലാവരും പ്രവചിച്ചതു പോലെ ജോയ്‌ ജോര്‍ജ്‌ പത്താം ക്ലാസ്‌ കഴിഞ്ഞതും വൈദികനാകാന്‍ പോയി. പത്തു വര്‍ഷം കഴിഞ്ഞപ്പോള്‍ വൈദികനായി. പക്ഷേ രൂപത ജോയിയച്ചന്‌ ഇടവകയൊന്നുമല്ല കൊടുത്തത്‌ സെമിനാരിയില്‍ വരുംകാല വൈദികരെ വാര്‍ത്തെടുക്കാനുള്ള അധ്യാപകന്റെ പദവിയാണ്‌. ജോയ്‌ ജോര്‍ജിന്‌ അര്‍ഹിക്കുന്ന പദവിയും അതാണെന്ന്‌ ഞങ്ങള്‍ സഹപാഠകള്‍ക്കറിയാം. അത്തരമൊരു അധ്യാപകന്റെ കീഴില്‍ പഠിച്ചിറങ്ങുന്ന വൈദികരും ഭാഗ്യം ചെയ്‌തവരായിരിക്കും. വരും കാലത്ത്‌ ഇദ്ദേഹം രൂപതയില്‍ ഒരു പക്ഷേ ബിഷപ്പും ആയിതീര്‍ന്നേക്കാം. കാരണം ദൈവം നേരിട്ട്‌ വൈദികനായി തെരഞ്ഞെടുത്ത ഒരാളാണ്‌ ജോയ്‌ ജോര്‍ജ്‌. ജോയിയെ അച്ചനായതിനുശേഷം തൊട്ടടുത്ത്‌ ഒരിക്കല്‍ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. അന്ന്‌ ഞാന്‍ ചോദിച്ചു എന്താ വിളിക്കുക, ജോയി എന്നോ അതോ അച്ചനെന്നോ. ജോയി പറഞ്ഞു. ലില്ലി എന്നെ പേര്‌ വിളിച്ചോളൂ. ഇത്രയും കാലം അങ്ങനെയല്ലേ വിളിച്ചത്‌. പക്ഷേ ഒരു വൈദികനെ പേര്‌ വിളിക്കുന്നത്‌ ശരിയല്ല എന്നറിയുന്നതുകൊണ്ട്‌ ഞാന്‍ ഒന്നും വിളിച്ചില്ല. പിന്നീട്‌ ഇക്കഴിഞ്ഞ ക്രിസ്‌മസ്‌ രാത്രി കുര്‍ബാനയ്‌ക്കിടയാണ്‌ ഞാന്‍ അച്ചനെ കാണുന്നത്‌. ഒരു ഗംഭീരപ്രസംഗം തന്നെ അച്ചന്‍ അന്ന്‌ നടത്തി. തിരിച്ചു വീ്‌ട്ടിലേക്ക്‌ നടന്നു പോകുമ്പോള്‍ ഞാന്‍ മിഥുമോനോട്‌ അഭിമാനത്തോടെ പറഞ്ഞു അതെന്റെ ഫ്രണ്ടാണ്‌.


ജോയ്‌ ജോര്‍ജ്‌ വിളിക്കുമെന്ന്‌ മനോജ്‌ പറഞ്ഞത്‌ ഞാന്‍ മറന്നു പോയിരുന്നു. ഇന്നലെ വൈകിട്ട്‌ എനിക്ക്‌ പരിചയമില്ലാത്ത ഒരു നമ്പറില്‍ നിന്നും ഒരു കോള്‍ വന്നു. ഞാന്‍ ഫോണ്‍ എടുത്തപ്പോള്‍ മേരി ലില്ലി അല്ലേ, ഞാന്‍ മുമ്പൊരിക്കല്‍ വിളിച്ചിരുന്നു. നമ്മള്‍ ഫേസ്‌ ബുക്കില്‍ വച്ച്‌ പരിചയപ്പെട്ടിരുന്നു എന്ന്‌ മറുപുറത്തുള്ള ആള്‍ അറിയിച്ചു. ഞാന്‍ പേരെന്താണ്‌ എന്നു ചോദിച്ചപ്പോള്‍ ഗിരീഷ്‌ എന്നു പറഞ്ഞു. എനിക്ക്‌ നിങ്ങളെ അറിയില്ല. അന്നേ ഞാന്‍ പറഞ്ഞിട്ടുണ്ട്‌ വിളിക്കരുതെന്ന്‌ കര്‍ശനമായി പറഞ്ഞു ഞാന്‍ ഫോണ്‍ വച്ചു. കുറച്ചു മാസങ്ങള്‍ക്കു മുമ്പ്‌ ദുബായില്‍ നിന്ന്‌ ഗിരീഷാണ്‌ വിളിക്കുന്നത്‌ എന്ന്‌ പറഞ്ഞ്‌ ഒരാള്‍ എന്നെ വിളിച്ചിരുന്നു. എനിക്ക്‌ ഫേസ്‌ ബുക്കില്‍ അങ്ങനെയൊരാളെ പരിചയമില്ല. സുഹൃത്തായിട്ടുമില്ല. എങ്ങനെയാണ്‌ എന്റെ ഫോണ്‍ നമ്പര്‍ കിട്ടിയതെന്നും അറിയില്ല. അന്നേ അയാളോട്‌ ഞാന്‍ ഇനിയെന്നെ വിളിക്കരുത്‌ എനിക്ക്‌ സംസാരിക്കാന്‍ താല്‌പര്യമില്ലെന്ന്‌ പറഞ്ഞിരുന്നു. ആ ദേഷ്യം മുഴുവന്‍ ഇന്നലെ ഞാന്‍ അയാള്‍ വീണ്ടും വിളിച്ചപ്പോള്‍ തീര്‍ത്തു. ഇനി വിളിച്ചാല്‍ മോനെ കൊണ്ട്‌ ഫോണ്‍ എടുപ്പിക്കണമെന്നും തീര്‍ച്ചയാക്കി. എന്നെ വിളിക്കാനുള്ള മോഹം ഒറ്റ വിളിയിലൂടെ എന്റെ കുട്ടികള്‍ തീര്‍ത്തുകൊടുക്കും.


കുറച്ചു കഴിഞ്ഞ്‌ പരിചയമില്ലാത്ത ഒരു കോള്‍ കൂടി വന്നു. സ്വരം എത്ര രൂക്ഷമാക്കാമോ അത്രയും രൂക്ഷമാക്കി ഞാന്‍ ഫോണെടുത്തു. പരുക്കന്‍ രീതിയില്‍ മറുപടി പറയാന്‍ തുടങ്ങിയതോടെ അപ്പുറത്തുനിന്നും പറഞ്ഞു ഞാന്‍ ലില്ലിയുടെ ഒരു നാട്ടുകാരനാണ്‌. പേര്‌ ജോയ്‌ ജോര്‍ജ്‌. അപ്പോഴാണ്‌ മനോജ്‌ പറഞ്ഞത്‌ ഞാനോര്‍ത്തത്‌. ആദ്യം ഞാന്‍ സോറി പറഞ്ഞു തൊട്ടു മുമ്പു വന്ന ഗിരീഷ്‌ എന്നയാളുടെ ഫോണിന്റെ കാര്യം പറഞ്ഞു. ജോയ്‌ ജോര്‍ജ്‌ പറഞ്ഞു അതു സാരമില്ല. അപരിചിതനായ ഒരാള്‍ വിളിക്കുമ്പോള്‍ സ്വാഭാവികമായും മറുപടി പറയുന്നതിലേ കാര്‍ക്കശ്യമേ എനിക്ക്‌ തോന്നിയുള്ളൂ. അതാണ്‌ ഞാന്‍ പെട്ടെന്ന്‌ പേര്‌ പറഞ്ഞതെന്ന്‌. ഞാനാദ്യമായി ജോയിയെ അച്ചനെന്ന്‌ വിളിച്ചു. അച്ചന്‍ പേര്‌ പറഞ്ഞത്‌ നന്നായി. ഇല്ലെങ്കില്‍ ആ ദേഷ്യത്തിന്‌ ഞാനെന്തെങ്കിലും പറഞ്ഞു പോകുമായിരുന്നു എന്നറിയിച്ചു. ഇത്രയും വര്‍ഷത്തെ വിശേഷങ്ങള്‍ ഓരോന്നായി അച്ചന്‍ ചോദിച്ചു. ഒരുപാട്‌ വര്‍ഷത്തെ ജീവിതം, വേദനകള്‍, ജീവിതത്തോട്‌ ഓരോ നിമിഷവും പടവെട്ടി ജീവിച്ചത്‌ ഒക്കെ എങ്ങനെയാണ്‌ ഞാന്‍ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ പറഞ്ഞു തീര്‍ത്തതെന്ന്‌ എനിക്കു തന്നെ വിസ്‌മയം തോന്നി. പറയാന്‍ ഏതാനും വാക്കുകള്‍. അനുഭവിച്ചതോ രണ്ട്‌ ജന്മത്തിലെ യാതനകള്‍. അച്ചന്‍ പറഞ്ഞു സാരമില്ല എല്ലാം മറികടന്നില്ലേ, അതിനുള്ള മനക്കരുത്തുണ്ടായില്ലേ. അതാണ്‌ വലിയ കാര്യം. എല്ലാവര്‍ക്കും അതിനു കഴിഞ്ഞു എന്നു വരില്ല. കുട്ടികളുടെ വിശേഷങ്ങളും വളരെ താല്‌പര്യത്തോടെ അന്വേഷിച്ച്‌ ശേഷം അച്ചന്‍ പറഞ്ഞു എന്തായാലും എഴുത്ത്‌ മുടക്കരുത്‌. മനോജിനോടും ഞാന്‍ അതാണ്‌ ആദ്യം അന്വേഷിച്ചത്‌ പഴയതുപോലെ ലില്ലി ഇപ്പോഴും എഴുതുന്നുണ്ടോ എന്ന്‌. പിന്നീട്‌ സമയം കിട്ടുമ്പോള്‍ എപ്പോഴെങ്കിലും വിളിക്കാമെന്ന്‌ പറഞ്ഞ്‌ വൈദികനായ ആ സഹപാഠി ഫോണ്‍ വച്ചു.


അതു കഴിഞ്ഞപ്പോള്‍ ഞാനോര്‍ത്തു കാലം എത്ര കഴിഞ്ഞു. എന്നിട്ടും എന്നെ വിളിക്കണം സംസാരിക്കണം എന്ന ചിന്ത തിരക്കാര്‍ന്ന ജീവിതത്തിനിടയിലും ജോയ്‌ ജോര്‍ജ്‌ എന്ന ആ വൈദികനു പോലും തോന്നിച്ചത്‌ അന്നത്തെ സൗഹൃദവും പെരുമാറ്റവും തന്നെയായിരിക്കാം. സ്‌കൂള്‍-കോളജ്‌ കാലം ജീവിതത്തിലെ വസന്തകാലമായിരുന്നു. എല്ലാവരെയും സ്‌നേഹിക്കുക മാത്രം ചെയ്‌്‌തു. തിരിച്ചും അതിലേറെ സ്‌നേഹം കിട്ടി. കൂട്ടുകാര്‍ അസൂയപ്പെടുന്ന വിധം ചുറ്റുമുള്ളവര്‍ സ്‌നേഹം വാരിക്കോരി തന്നു. അന്ന്‌ എന്റെ കൂട്ടുകാരി ദേവയാനി പറയുമായിരുന്നു ലില്ലിയുടെ തലയില്‍ വരച്ച വടി കൊണ്ട്‌ ഞങ്ങളെ ഒന്ന്‌ ദൈവം എറിഞ്ഞാലെങ്കിലും മതിയായിരുന്നു എന്ന്‌. മറ്റുള്ളവര്‍ എന്നോട്‌ പ്രകടിപ്പിച്ചിരുന്ന സ്‌നേഹമായിരുന്നു അവളെകൊണ്ട്‌ അങ്ങനെ പറയിപ്പിച്ചത്‌. മറ്റുള്ളവരുടെ സ്‌നേഹം കിട്ടുക എന്നതൊരു ഭാഗ്യമാണ്‌. അതെനിക്കേറെയും അന്നും ഇന്നും കിട്ടുന്നുണ്ട്‌. കാലം മറ്റൊന്നും എനിക്കുവേണ്ടി കരുതി വെച്ചിട്ടില്ല. ചുറ്റും കടല്‍ പോലെ പരക്കുന്ന സ്‌നേഹം മാത്രമാണ്‌ ജീവിതം എനിക്ക്‌ ആകെ തന്നിട്ടുള്ളത്‌. ഇന്നും എന്നെ മുന്നോട്ട്‌ നയിക്കുന്നത്‌ എനിക്ക സുഹൃത്തുക്കളില്‍ നിന്നും ലഭിക്കുന്ന സ്‌നേഹവും പരിഗണനയും തന്നെയാണ്‌. കാലം എത്ര കഴിഞ്ഞാലും അവരുടെയൊക്കെ ഹൃദയത്തിന്റെ ഒരു കോണില്‍ നല്ലൊരു സുഹൃത്തായി ഞാനുണ്ടെന്ന തിരിച്ചറിവ്‌ ചെറുതല്ല. അതിന്റെ ആഹ്ലാദവും.

മൈക്കിള്‍ മാമന്‍

ഞങ്ങളുടെ നാട്ടില്‍ നിന്നും ആദ്യമായി കോളജില്‍ പോയത്‌ മൈക്കിള്‍ എന്നു പേരുള്ള ചെറുപ്പക്കാരനായിരുന്നു. നന്നേ വെളുത്ത്‌ മെലിഞ്ഞ സുന്ദരനായ ഒരു ചെറുപ്പക്കാരന്‍. ഗ്രാമത്തില്‍ മംഗലാപുരത്തു നിന്നും കുടിയേറി പാര്‍ത്ത കുറെ ക്രിസ്‌ത്യന്‍ കുടുംബങ്ങളുണ്ടായിരുന്നു. അതിലൊന്നായിരുന്നു മൈക്കിളിന്റെ കുടുംബവും. മൈക്കിളിനെ ആരും പേരു വിളിച്ചിരുന്നില്ല. എല്ലാവര്‍ക്കും അയാള്‍ മൈക്കിള്‍ മാമനായിരുന്നു. ഗ്രാമത്തിലെ കുട്ടികളായിരുന്നു അയാളുടെ കൂട്ടുകാര്‍. കുട്ടികളൊക്കെ ആ ചെറുപ്പക്കാരനെ മൈക്കിള്‍ മാമന്‍ എന്നു വിളിച്ചു. നിഷ്‌കളങ്കമായ ചിരി അയാളുടെ സൗന്ദര്യത്തിന്‌ മാറ്റു കൂട്ടി. കോളജിലൊക്കെ പഠിച്ചെങ്കിലും മൈക്കിള്‍ മാമന്‌ പ്രത്യേകിച്ചു പണിയൊന്നുമില്ല. കുട്ടികള്‍ക്കൊപ്പം കളിച്ചും ചിരിച്ചും ആളുകള്‍ക്ക്‌ റേഷന്‍ കാര്‍ഡിനും മറ്റും അപേക്ഷ തയ്യാറാക്കി കൊടുത്തും മൈക്കിള്‍ മാമന്‍ ജീവിച്ചു. മൈക്കിള്‍ മാമന്റെ ഏറ്റവും അടുത്ത കുട്ടി കൂട്ടൂകാരന്‍ എന്റെ കൂട്ടുകാരി സുബൈദയുടെ അനുജന്‍ ബാവയായിരുന്നു. അതുകൊണ്ടുതന്നെ മൈക്കിള്‍ മാമനെക്കുറിച്ചുള്ള വിശേഷങ്ങളൊക്കെ ചൂടോടെ കിട്ടും.

കല്യാണപ്രായം കഴിഞ്ഞിട്ടും മൈക്കിള്‍ മാമന്‍ പെണ്ണ്‌ കെട്ടാതെ കുട്ടികള്‍ക്കൊപ്പം കളിച്ചു നടക്കുന്നതില്‍ കുടുംബക്കാര്‍ക്ക്‌ പരാതി ഉണ്ടായിരുന്നു. സഹോദരിയുടെ കൂടെ താമസിച്ചിരുന്ന മൈക്കിള്‍ മാമന്‍ അതുകൊണ്ടുതന്നെ രാവിലെ മുതല്‍ രാത്രി വരെ വിവിധ സ്ഥലങ്ങളില്‍ കറങ്ങി നടക്കും. കുറെ സഹോദരിമാര്‍ അടുത്തടുത്ത്‌ താമസിക്കുന്നതിനാല്‍ ഒരു വീട്ടില്‍ നിന്നും പ്രഭാത ഭക്ഷണം, മറ്റൊരു വീട്ടില്‍ നിന്നും ഉച്ചഭക്ഷണം, വേറെയൊരു സഹോദരിയുടെ പക്കല്‍ നിന്നും അത്താഴം അങ്ങനെ മൈക്കിള്‍ മാമന്റെ ജീവിതം മുന്നോട്ട്‌ നീങ്ങി. ആര്‍ക്കെങ്കിലും പാസ്‌ പോര്‍ട്ട്‌ ശരിയാക്കണമെങ്കിലും ഗള്‍ഫില്‍ പോകുന്നവര്‍ക്ക്‌ മുംബൈ വരെ കൂട്ടിനും മൈക്കിള്‍ മാമനായിരുന്നു ഗ്രാമത്തില്‍ നിന്നും പോയിക്കൊണ്ടിരുന്നത്‌.

ഒരു ദിവസം മൈക്കിള്‍ മാമനും ഒരു സംഘം കുട്ടികളും ടൗണിലേക്ക്‌ പതിവുപോലെ പോയി തിരിച്ചു വരികയാണ്‌. കുന്നും മലയും കാടും പിന്നിട്ട്‌ വീട്ടിലേക്ക്‌ നടക്കുമ്പോള്‍ മൈക്കിള്‍ മാമനെ പാമ്പ്‌ കടിച്ചു. പക്ഷേ മൈക്കിള്‍ മാമന്‍ അതറിഞ്ഞില്ല. പാമ്പിനെ ശക്തിയായി കാലു കൊണ്ട്‌ കുടഞ്ഞു തെറിപ്പിച്ച്‌ മുന്നോട്ട്‌ നീങ്ങി. കാലില്‍ ഒരു കോല്‌ തട്ടി എന്ന്‌ കൂടെയുണ്ടായിരുന്ന പയ്യന്മാരോട്‌ പറയാന്‍ മറന്നില്ല. അന്ന്‌ ഇന്നത്തെപ്പോലെ ടോര്‍ച്ചോ വെളിച്ചമോ രാത്രി യാത്രയ്‌ക്ക്‌ കരുതുന്ന പതിവില്ല. നാട്ടുവെളിച്ചത്തിലാണ്‌ യാത്ര. രാത്രി സഹോദരിയുടെ വീട്ടിലെത്തുമ്പോള്‍ അവരൊക്കെ ഉറങ്ങി കഴിഞ്ഞിരിക്കുന്നു. മൈക്കിള്‍ മാമന്‍ വരാന്തയില്‍ കിടന്നുറങ്ങി.

പിറ്റേന്ന്‌ രാവിലെ പതിവുപോലെ മൈക്കിള്‍ മാമനും കുട്ടികളും ടൗണിലേക്ക്‌ പുറപ്പെട്ടു. കാലില്‍ ഒരസ്വസ്ഥയൊക്കെയുണ്ട്‌. തലേന്ന്‌ കോലു കൊണ്ട വിശേഷവും പറഞ്ഞാണ്‌ യാത്ര. കോലു കൊണ്ട സ്ഥലത്തെത്തിയപ്പോള്‍ ഇവിടെ വച്ചാണ്‌ ആ കോലു കൊണ്ടതെന്ന്‌ മൈക്കിള്‍ മാമന്‍ പറഞ്ഞു നോക്കിയതും അവിടെ ഒരു പാമ്പ്‌ ചത്തു കിടക്കുന്നു. മൈക്കിള്‍ മാമന്‍ പേടിച്ചു വിറച്ചു കാലില്‍ നോക്കി. പാമ്പിന്റെ രണ്ടു പല്ലു കൊണ്ടുള്ള അടയാളം കാലിലുണ്ട്‌. എടാ, എന്നെ ഇന്നലെ രാത്രി പാമ്പ്‌ കടിച്ചു എന്നലറി കൊണ്ട്‌്‌ മൈക്കിള്‍ മാമന്‍ ബോധം കെട്ടു വീണു. കുട്ടികള്‍ കൂവിയാര്‍ത്തു. ദൂരെ വയലുകളില്‍ നിന്നൊക്കെ ആളുകള്‍ ഓടികൂടി. മൈക്കിള്‍ മാമനെ പൊക്കിയെടുത്തു. വെള്ളം തളിച്ചിട്ടും കണ്ണു തുറന്ന്‌ പാമ്പ്‌ കടിച്ചു എന്ന്‌ വിളിച്ചു കൂവി വീണ്ടും ബോധം മറഞ്ഞു. ഒടുവില്‍ മൈക്കിള്‍ മാമനെ തൂക്കിയെടുത്തു ആശുപത്രിയിലാക്കി. രണ്ടുമൂന്ന്‌ ദിവസം ബോധം നഷ്ടപ്പെട്ട്‌ മൈക്കിള്‍ മാമന്‍ ആശുപത്രിയില്‍ കിടന്നു. മൈക്കിള്‍ മാമന്‍ അന്നു രാത്രി വിഷം തീണ്ടി മരിക്കാതിരുന്നത്‌ എന്തുകൊണ്ടാണെന്ന്‌ ഞാനും സൂബൈദയും തല പുകഞ്ഞാലോചിച്ചിട്ടുണ്ട്‌. പിന്നീട്‌ മൈക്കിള്‍ മാമനെ കാണുമ്പോള്‍ ഞങ്ങള്‍ ചിരിയടക്കാന്‍ പാടുപെടും.

മൈക്കിള്‍ മാമന്‍ വളര്‍ന്നില്ലെങ്കിലും ഗ്രാമത്തിലെ കുട്ടികള്‍ വളര്‍ന്നു. മൈക്കിള്‍ മാമന്റെ പിറകെ പഴയതുപോലെ നടക്കാന്‍ കുട്ടികള്‍ ഇല്ലാതെയായി. അങ്ങനെയിരിക്കെയാണ്‌ മൈക്കിള്‍ മാമന്‌ കല്യാണമായത്‌. ഗള്‍ഫില്‍ പോകാന്‍ മൈക്കിള്‍ മാമന്‍ മുംബൈ വരെ കൂട്ടു പോയ ഒരു യുവതി ഗള്‍ഫില്‍ നിന്നും തിരിച്ചെത്തിയപ്പോള്‍ മൈക്കിള്‍ മാമനെ വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. അവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നത്രെ. യുവതിയുടെ വീട്‌ കുറച്ചു ദൂരെയാണെങ്കിലും അവരുടെ അനുജത്തി മോളിയുമായി ഞങ്ങള്‍ക്ക്‌ അടുത്ത ബന്ധമുണ്ട്‌. അവള്‍ വീട്ടില്‍ വന്ന്‌ ചേച്ചിയുടെ കല്യാണകാര്യം പറഞ്ഞു പോയപ്പോള്‍ അമ്മ പറഞ്ഞു മൈക്കിള്‍ അല്ലേ, അവന്‌ ഒരിക്കലും ഉത്തരവാദിത്തത്തോടെ ഒരു കുടുംബജീവിതം നയിക്കാന്‍ കഴിയില്ല. അമ്മയ്‌ക്ക്‌ മോളിയോട്‌ പറഞ്ഞു കൂടെ എന്നു ഞാന്‍ ചോദിച്ചു. അമ്മ പറഞ്ഞു മോളിക്കും മൈക്കിളിനെ നന്നായി അറിയാമല്ലോ. അവളുടെ ചേച്ചിക്ക്‌ പ്രേമമാണെങ്കില്‍ പിന്നെ എന്തു ചെയ്യാന്‍ കഴിയും? ഇനി നമ്മള്‍ എന്തെങ്കിലും പറഞ്ഞാല്‍ അവളുടെ ചേച്ചിയുടെ കല്യാണം മുടക്കുകയാനെന്നു വിചാരിക്കും.

അങ്ങനെ മൈക്കിള്‍ മാമന്‍ വിവാഹിതനായി. സുന്ദരനായ മൈക്കിള്‍ മാമന്‍ കുറച്ചു കൂടി സുന്ദരനായി. മൈക്കിള്‍ മാമന്റെ ഭാര്യ ഗള്‍ഫിലേക്ക്‌ തിരിച്ചു പോയി. ഭാര്യ പണം അയച്ചു കൊടുക്കും. മൈക്കിള്‍ മാമന്‍ ഉത്തരവാദിത്തങ്ങളില്ലാതെ വീണ്ടും ജീവിക്കാന്‍ തുടങ്ങി. വിവാഹജീവിതത്തില്‍ പ്രണയം ഏറെനാള്‍ നീണ്ടുനില്‍ക്കുന്ന പതിവില്ല. മധുവിധുവിന്റെ മാധുര്യം കുറയുമ്പോള്‍ മനസ്സിലെ പ്രണയവും മാഞ്ഞു പോകും. യഥാര്‍ഥ്യബോധത്തിലേക്ക്‌ ദമ്പതികള്‍ തിരിച്ചുവരും. മൈക്കിള്‍ മാമന്റെ ജീവിതത്തിലും അതുതന്നെ സംഭവിച്ചു. മോളിയുടെ ചേച്ചി ഇങ്ങനെ ഉത്തരവാദിത്തമില്ലാത്ത ഒരു ഭര്‍ത്താവിനെ വേണ്ട എന്നു പ്രഖ്യാപിച്ചു. കിളികളെ ഏറെകാലം കൂട്ടില്‍ അടച്ചു വളര്‍ത്താന്‍ കഴിയില്ലെന്ന്‌ മോളിയുടെ ചേച്ചിക്കറിയുമായിരുന്നില്ല. അങ്ങനെ മൈക്കിള്‍ മാമന്‍ വിവാഹിതനായ വേഗതയില്‍ തന്നെ വിവാഹമോചിതനായി.

മൈക്കിള്‍ മാമന്റെ ജീവിതം പഴയതുപോലെ സഹോദരിമാരുടെ വീടുകളിലെ വരാന്തകളില്‍ കയറിയിറങ്ങി നടക്കാന്‍ തുടങ്ങി. ഇന്നു വൈകുന്നേരം എന്റെ ഓര്‍മ്മകളിലേക്ക്‌ പൊടുന്നനെ മൈക്കിള്‍ മാമനും മൈക്കിള്‍ മാമനെ കടിച്ച പാമ്പും കയറി വന്നു. ഞാനിപ്പോള്‍ ഫോണെടുത്തു അമ്മയെ വിളിച്ചു അമ്മേ, നമ്മുടെ മൈക്കിള്‍ മാമന്‍ ഇപ്പോള്‍ എന്തു ചെയ്യുകയാണെന്ന്‌ ചോദിച്ചു. അമ്മ പറഞ്ഞു അവന്‍ എന്തു ചെയ്യാന്‍... അങ്ങനെ നടക്കുന്നു. ഇപ്പോഴും കൂടെ കുട്ടികള്‍ ഉണ്ടോ എന്നു ഞാന്‍ എടുത്തു ചോദിച്ചു. അമ്മ പറഞ്ഞു പഴയതുപോലെ കളിച്ചു നടക്കാന്‍ കുട്ടികള്‍ക്കെവിടെ നേരം? ചേച്ചിമാരില്‍ ഒരാളുടെ വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കും. വേറെയൊരു ചേച്ചിയും കുടുംബവും ഗള്‍ഫിലാണ്‌. അവരുടെ വീട്ടില്‍ പോയി രാത്രി കാവല്‍കിടക്കും. പിന്നെ ആരെങ്കിലും ഗള്‍ഫില്‍ പോകുന്നുണ്ടെങ്കില്‍ അവരുടെ കൂടെ ബോംബൈ വരെ പോകും. അവന്റെ ജീവിതം അങ്ങനെ തന്നെയെന്ന്‌ അമ്മ ഉറപ്പിച്ചു പറഞ്ഞു. പറവകളെ കൂട്ടില്‍ അടയ്‌ക്കാന്‍ ഒരിക്കലും കഴിയുകയില്ലെന്ന്‌ ഞാന്‍ മനസ്സിലോര്‍ത്തു.

ഹിന്ദിയിലെ മേരിയും മലയാളത്തിലെ ലില്ലിയും

ഞാന്‍ പിറക്കുന്നത്‌ ഒരു സെപ്‌തംബര്‍ എട്ടാം തീയതിയാണ്‌. ക്രിസ്‌ത്യാനികള്‍ക്ക്‌ ഈ ദിവസം വളരെ വിശേഷപ്പെട്ടതാണ്‌. യേശുവിന്റെ അമ്മ കന്യകാ മറിയത്തിന്റെ ജനനതിരുനാളായി ക്രിസ്‌ത്യന്‍ സഭ ആഘോഷിക്കുന്ന ദിവസമാണന്ന്‌. അക്കാലത്തൊക്കെ ഒരു കുട്ടി പിറന്നാള്‍ ഏഴാം ദിവസമോ ഒമ്പതാം ദിവസമോ മാമോദീസാ മുക്കും. ഇപ്പോഴത്തെ പോലെ ഒരു മാസമോ നാല്‌പത്‌ ദിവസമോ കഴിഞ്ഞിട്ടല്ല. ഞങ്ങള്‍ അന്ന്‌ താമസിക്കുന്ന സ്ഥലത്തു നിന്നും പള്ളിയിലേക്ക്‌ ഒരുപാട്‌ ദൂരമുണ്ട്‌. കാര്യമായ വാഹനങ്ങളൊന്നുമില്ല. ഇപ്പോള്‍ ഞങ്ങളുടെ വീട്ടില്‍ നിന്നും പള്ളിയിലെത്താന്‍ വെറും പത്തു മിനിറ്റ്‌ മതി. ഓട്ടോയിലോ മറ്റോ കയറിയാല്‍ ഏതാനും നിമിഷങ്ങള്‍ മാത്രം. അന്ന്‌ അത്രയും ദുരത്തുനിന്നും പ്രസവിച്ചു കിടക്കുന്ന അമ്മയ്‌ക്ക പള്ളിയില്‍ പോകാന്‍ കഴിയില്ല. എന്റെ തലതൊടുന്നത്‌ അപ്പച്ചന്റെ ബന്ധത്തില്‍ പെട്ട ഒരു ചേട്ടനും ഭാര്യയുമാണ്‌. അവരുടെ പേര്‌ മേരി എന്നാണ്‌. എന്റെ അമ്മയുടെ പേരും ഏകദേശം അങ്ങനെ തന്നെ. മരിയ. ചിലര്‍ അമ്മയെ മരിയ എന്നും മറ്റു ചിലര്‍ മറിയ എന്നും വേറെ ചിലരകട്ടെ മേരി എന്നും വിളിച്ചു.


എന്റെ തലതൊടാന്‍ പോകുന്ന വല്യമ്മച്ചിയോട്‌ അമ്മ പറഞ്ഞു വിട്ടു മാതാവിന്റെ പെരുന്നാളിന്‌ ജനിച്ച കുട്ടിയല്ലേ മാതാവിന്റെ ഒരു പേര്‌ തന്നെ ഇടണമെന്ന്‌. അമ്മ എനിക്ക്‌ വേണ്ടി കരുതി വച്ചിരുന്ന പേര്‌ വിമല അല്ലെങ്കില്‍ നിര്‍മ്മല എന്നായിരുന്നത്രെ. പക്ഷേ അത്‌ വല്യമ്മച്ചിയോട്‌ അമ്മ പറഞ്ഞില്ല. മാതാവിന്റെ പേരിന്റെ പര്യായങ്ങള്‍ എല്ലാവര്‍ക്കും അറിയാമെന്ന്‌ പാവം അമ്മ കരുതിയിരുന്നു. വല്യമ്മച്ചി എന്നെ കൊണ്ടുപോയി മേരി എന്നു പേരിട്ടു. വീട്ടില്‍ മാമോദീസയ്‌ക്ക്‌ പോയവര്‍ തിരിച്ചെത്തിയപ്പോള്‍ അമ്മയ്‌ക്ക്‌ വിഷയമായി. പക്ഷേ അമ്മ കരുതി വെച്ച വിമല, നിര്‍മ്മല എന്ന പേരുകള്‍ ഇടാതിരുന്നത്‌ വളരെ നന്നായി എന്ന്‌ മുതിര്‍ന്നപ്പോള്‍ എനിക്ക്‌ തോന്നിയിട്ടുണ്ട്‌. കാന്താരി മുളകിന്റെ സ്വഭാവമുണ്ടായിരുന്ന ഒരാള്‍ക്ക്‌ ചേരുന്ന ഒന്നായിരുന്നില്ല അതൊന്നും.


മേരി എന്ന പേര്‌ വീട്ടില്‍ എന്നെ വിളിക്കാന്‍ അമ്മയ്‌ക്ക്‌ ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല. പക്ഷേ മനസ്സില്‍ കരുതിയ വിമലയും നിര്‍മ്മലയും അമ്മ എനിക്കിട്ടില്ല. അമ്മയ്‌ക്ക്‌ എന്തുകൊണ്ടോ എനിക്കൊരു പൂവിന്റെ പേരിട്ടാനായിരുന്നു താല്‌പര്യം. ചേച്ചിക്കും ഒരു പൂവിന്റെ പേരായിരുന്നു. ഡെയ്‌സി. അങ്ങനെ അമ്മ എന്നെ ലില്ലി എന്നു വിളിച്ചു. ലില്ലി ആ ഗ്രാമത്തില്‍ വലിയ തരംഗമാകാന്‍ അധികം സമയമൊന്നും എടുത്തില്ല. ചേടത്തിയേ നിങ്ങളുടെ മോള്‌ ലില്ലി എന്റെ മോനെ മാന്തി പൊളിച്ചു, കൈയില്‍ കടിച്ച്‌ ഇറച്ചിയെടുത്തു, തലമുടി പിടിച്ചു കുനിച്ചു നിര്‍ത്തി മുതുകില്‍ അടിച്ചു, പിറകില്‍ നിന്നും ഇടിച്ചു വീഴ്‌ത്തി, ആഞ്ഞു ചവിട്ടി കാലിലെ തൊലി പോയി ചോര വന്നു...... ഇങ്ങനെ പലതരം പരാതികളുമായി ആളുകള്‍ വീട്ടിലേക്ക്‌ പ്രവഹിച്ചു തുടങ്ങി. അമ്മ പാവമാണ്‌. വായില്‍ വിരലിട്ടാല്‍ കടിക്കാത്ത പ്രകൃതം. ചേച്ചിയും ഷേര്‍ളിയും അതിലേറെ പാവങ്ങള്‍. എങ്ങനെ നിങ്ങളുടെ വയറ്റില്‍ ഇങ്ങനെയൊരു അസുരവിത്ത്‌ പിറന്നു എന്ന്‌ പലരും അമ്മയോട്‌ സഹതപിച്ചു. എന്നിട്ടും അമ്മയ്‌ക്ക്‌ എന്നെ ഒരു കൊച്ചു അടിപോലും അടിക്കാന്‍ കിട്ടിയില്ല. കാറ്റുപോലെ പാറി നടന്ന എന്റെ പിറകെ വടിയുമായോടി അമ്മയും അപ്പച്ചനും ഗതികെട്ടു. അവര്‍ക്കൊരിക്കലും എന്നെ കൈപിടിയില്‍ കിട്ടിയതേയില്ല.


അങ്ങനെ മഹാവികൃതിയായ എന്നെ സ്‌കൂളില്‍ ചേര്‍ക്കാന്‍ അപ്പച്ചന്‍ കൊണ്ടുപോയി. അപ്പച്ചന്‍ പക്ഷേ പേരൊന്ന്‌ പരിഷ്‌കരിച്ചു. പള്ളിയിലെ പേര്‌ മേരിയും വീട്ടിലെ പേര്‌ ലില്ലിയും ചേര്‍ത്ത്‌ മേരി ലില്ലി എന്നിട്ടു. ചെറിയ ക്ലാസ്സിലൊന്നും ആ പേര്‌ എനിക്കൊരു പ്രശ്നമായിരുന്നില്ല. കാരണം എന്തുകൊണ്ടോ ആരും എന്നെ മേരി എന്നോ മേരി ലില്ലി എന്നോ വിളിച്ചില്ല. എല്ലാവരും ലില്ലി എന്നു മാത്രം വിളിച്ചു. ഹൈസ്‌കൂളില്‍ എത്തിയപ്പോള്‍ ചിലരൊക്കെ കളിയാക്കി ഇതെന്താ രണ്ട്‌ പേരോ... അതോടെ എന്റെ മനസ്സില്‍ മേരി ലില്ലി എന്ന പേര്‌ വെറുപ്പായി. എന്തിനാണ്‌ അപ്പച്ചന്‍ എനിക്കീ പേരിട്ടത്‌ എന്ന്‌ പലപ്പോഴും മനസ്സില്‍ പ്രതിഷേധം ഇരമ്പി. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്‌ ഞാന്‍ ക്ലാസ്സിലെയും സ്‌കൂളിലെയും ലീഡറാകുന്നത്‌. സ്‌കൂളില്‍ മേരി ലില്ലി എന്ന പേര്‌ അവിടെയുമിവിടെയുമൊക്കെ മുഴങ്ങാന്‍ തുടങ്ങി. പക്ഷേ മുഖം നിറയെ ചിരിയുമായി നടന്ന എന്നെ എല്ലാ അധ്യാപകരും ലില്ലി എന്നു മാത്രം വിളിച്ചു. അപൂര്‍വം ചില കുട്ടികളൊഴികെ വേറെയാരും എന്റെ മുഴുവന്‍ പേരും ഒരിക്കലും വിളിച്ചിരുന്നില്ല. എല്ലാവര്‍ക്കും ഞാന്‍ ലില്ലി മാത്രമായി. അങ്ങനെ എന്റെ പേര്‌ ഉണര്‍ത്തിയ അസ്വസ്ഥകള്‍ ഞാന്‍ മറന്നു.


കോളജിലെത്തിയപ്പോള്‍ വീണ്ടും എന്റെ പേര്‌ ചില പരിഹാസങ്ങള്‍ക്ക്‌ പാത്രമായി. ആണ്‍കുട്ടികള്‍ മേരി എന്നത്‌ ഹിന്ദി ആണ്‌ കേട്ടോ ലില്ലി മലയാളവും. അതുകൊണ്ട്‌ എന്റെ ലില്ലി എന്നാണ്‌ മേരി ലില്ലിയുടെ അര്‍ഥം എന്ന രീതിയില്‍ ക്ലാസ്സില്‍ എന്നെ പേരു വിളിച്ചു തുടങ്ങി. ചിലരൊക്കെ അതു കുറച്ചു കൂടി പരിഷ്‌കരിച്ച്‌ മേരാ ലില്ലി എന്നാക്കി. അന്നൊക്കെ എണ്ണയിലിട്ട കടുക്‌ പോലെ പൊട്ടിത്തെറിക്കുന്ന പ്രകൃതമാണ്‌ എന്റേത്‌. ആദ്യമൊക്കെ പറയുന്ന അതേ വേഗത്തില്‍ ഞാനവരോട്‌ മറുപടി പറയാന്‍ തുട്‌ങ്ങിയിരുന്നു. ഏറെ കഴിയാതെ ക്ലാസ്സിലെ എല്ലാ ആണ്‍കുട്ടികളും എന്നോട്‌ വലിയ കൂട്ടായി. ക്ലാസ്സില്‍ കയറി വരുന്നതു തന്നെ ഗുഡ്‌മോര്‍ണിംഗ്‌ ലില്ലി എന്നു പറഞ്ഞു കൊ്‌ണ്ടാണ്‌. അപൂര്‍വം പേര്‍ മാത്രം ഹിന്ദിയിലെ മേരിയും മലയാളത്തിലെ ലില്ലിയും കൂട്ടി വിളിച്ചു. മറ്റു ചിലര്‍ മേരാ ലില്ലി എന്നു തന്നെ വിളിച്ചു. അപ്പോഴേക്കും ആ വിളി ആസ്വദിക്കാനുള്ള സൗഹൃദം ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു. പൗലോസ്‌ എന്ന്‌ പേരുള്ള സാര്‍ ക്ലാസ്സിലെത്തിയതോടെ ഞാന്‍ വീണ്ടും അരോചകമായ ഒരു പേരിനുടമയായി. പല്ലുകള്‍ കടിച്ചു പൊട്ടിക്കുന്നതുപോലെ കാഠിന്യത്തോടെ മേരി ലില്ലി, വാട്ടീസ്‌ ദ്‌ ഡെബിറ്റ്‌ അക്കൗണ്ട്‌? മേരി ലില്ലി വാട്ടീസ്‌ ദ ക്രെഡിറ്റ്‌ അക്കൗണ്ട്‌? തുടങ്ങിയ ചോദ്യങ്ങള്‍ ക്ലാസ്സ്‌ മുറിയെ പ്രകമ്പനം കൊള്ളിച്ചു. ക്രെഡിറ്റും ഡെബിറ്റും പിടി കിട്ടാതെ ഞാന്‍ പലപ്പോഴും സാറിന്റെ ശകാരവര്‍ഷത്തിനിടയായി. അതോടെ ക്ലാസ്സിലെ കുട്ടികളുടെ ഫുള്‍ സപ്പോര്‍ട്ട്‌ എനിക്കായി. സാറിന്റെ പ്രകമ്പനങ്ങളില്‍ അടിപതറാതെ തലയുയര്‍ത്തി പിടി്‌ച്ചും കാമ്പസില്‍ ഏറ്റവും ഉച്ചത്തില്‍ ബഹളം വെച്ചും ചിരിച്ചും തര്‍ക്കുത്തരം പറഞ്ഞും ഞാന്‍ നിറഞ്ഞു നില്‍ക്കാന്‍ തുടങ്ങിയതോടെ വരാന്തയില്‍ നിന്നും മേരി ലില്ലി എന്താണവിടെ ബഹളം വയ്‌ക്കുന്നത്‌ എന്ന്‌ അധ്യാപകന്റെ സ്വരം മുഴങ്ങി. മേരി ലില്ലി എന്ന പേര്‌ എനിക്ക്‌ വീണ്ടുമൊരു ഭാരമായി തുടങ്ങി. വേറെ എല്ലാ അധ്യാപകരും എന്നെ ലില്ലി എന്നാണ്‌ വിളിക്കുന്നത്‌.


പിന്നീട്‌ ഞാന്‍ ജോലി ചെയ്‌ത പലയിടത്തും ഈ പേര്‌ എനിക്കൊരു പ്രശ്‌്‌നമായി തോന്നിരുന്നു. പലരും ചെറിയ ചില പരിഹാസത്തോടെ മേരി എന്നു വിളിക്കണോ ലില്ലി എന്നു വിളിക്കണോ എന്നു ചോദിക്കുമ്പോള്‍ ഞാന്‍ പറയും ലില്ലി എന്നു വിളിച്ചാല്‍ മതി. അല്ലെങ്കില്‍ മേരി ലില്ലി എന്നു വിളിച്ചോളൂ. എന്തായാലും മേരി എന്നു വിളിക്കണ്ട. കോഴിക്കോട്‌ വച്ച്‌ പരിചയപ്പെട്ട സാഹിത്യലോകത്തുള്ള ഒരാളാണ്‌ ആദ്യം എന്റെ പേര്‌ കേട്ടപ്പോള്‍ മേരി ലില്ലി എന്നത്‌ വളരെ റൊമാന്റിക്‌ ആയ ഒരു പേരാണ്‌ എന്നു പറഞ്ഞത്‌. അതുവരെയും രണ്ട്‌ പേരില്‍ അറിയപ്പെടുന്നതില്‍ അസ്വസ്ഥയായിരുന്ന ഞാനെന്റെ പേരിനെ സ്‌നേഹിക്കാന്‍ തുടങ്ങി. ആ പേര്‌ എനിക്ക്‌ സമ്മാനിച്ച അപ്പച്ചനോട്‌ ഒരുപാട്‌ ഇഷ്ടം തോന്നി. ഈയിടെ പ്രീഡിഗ്രിക്ക്‌ കൂടെ പഠിച്ച രാമകൃഷ്‌ണന്‍ എന്നെ വിളിച്ചു സംസാരിച്ചപ്പോള്‍ പറഞ്ഞു കോളജ്‌ എന്നോര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരിക എന്നെയാണെന്ന്‌. ഇതുതന്നെ മുമ്പ്‌ സുബൈദയും ബഷീര്‍ക്കയും മനോജും ശാന്തയുമൊക്കെ പറഞ്ഞിട്ടുണ്ട്‌. രാമകൃഷ്‌ണന്‍ ഇത്രയും കൂടി പറഞ്ഞു ഞങ്ങളുടെ കൂടെ പഠിച്ച ഹാരീസ്‌ കോളജിനെക്കുറിച്ച്‌ സ്വപ്‌നം കാണാറുണ്ട്‌ എന്നു പറഞ്ഞപ്പോള്‍ രാമകൃഷ്‌ണന്‍ ചോദിച്ചത്രെ അങ്ങനെയാണെങ്കില്‍ മേരി ലില്ലിയെയും കാണുന്നുണ്ടാവുമല്ലോ എന്ന്‌. പിന്നെ, മേരി ലില്ലി ഇല്ലാത്ത ഒരു കോളജോ എന്ന്‌ ഹാരീസ്‌ തിരിച്ചു ചോദിച്ചത്രെ. എന്റെ അന്നത്തെ ഒച്ചപ്പാടും ബഹളുവും മാത്രമല്ല എന്നെ ഓര്‍ക്കാന്‍ സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും സഹായമാകുന്നത്‌ തീര്‍ച്ചയായും എന്റെ പേര്‌ തന്നെയായിരിക്കാം എന്നു ഞാന്‍ കരുതുന്നു. ഒരു കാലത്ത്‌ എന്നെ അലോസരപ്പെടുത്തിയ പേര്‌. ഇന്ന്‌ എനിക്കേറെ ഇഷ്ടമുള്ള പേര്‌-അതാണ്‌ മേരി ലില്ലി. ഇനി ഒരു പേരില്‍ എന്തിരിക്കുന്നു എന്നു ചോദിക്കണ്ട. ഒരു പേരില്‍ പലതുമുണ്ട്‌. വെറുപ്പും സ്‌നേഹവും സൗഹൃദവും പ്രണയവും വാത്സല്യവും ഒക്കെ മനസ്സില്‍ നിറയ്‌ക്കാന്‍ ചില പേരുകള്‍ക്ക്‌ കഴിയും.

Sunday, 15 January 2012

ഓട്ടക്കൈയുമായി ഒരു ക്രിസ്‌മസ്‌

വ്യാഴാഴ്‌ച പുലര്‍ച്ചെയാണ്‌ ഞാനും ഇളയ മോന്‍ നിതിനും കൂടി ക്രിസ്‌മസ്‌ ആഘോഷിക്കാനായി വയനാട്ടിലേക്ക്‌ പുറപ്പെട്ടത്‌. മൂത്ത മോന്‍ മിഥുന്‌ മൂന്നാല്‌ ദിവസം മുമ്പേ പോയിരുന്നു. സാധാരണ ക്രിസ്‌മസിന്‌ ഞാന്‍ പോകുമ്പോള്‍ കൊച്ചിയില്‍ നിന്നും ഐസിംഗ്‌ ഒന്നുമില്ലാത്ത രണ്ട്‌ കേക്ക്‌ വാങ്ങി കൊണ്ടു പോകും. കോഴിക്കോട്‌ ഇറങ്ങി ഐസിംഗുള്ള ഒരു കേക്ക്‌ കൂടി വാങ്ങും. ഇത്തവണയും ജയാ ബേക്കറിയിലെ രുചികരമായ മാര്‍ബിള്‍ കേക്കിന്‌ വേണ്ടി രണ്ടു ദിവസം നടന്നെങ്കിലും കിട്ടിയില്ല. കോഴിക്കോട്‌ ചെന്ന്‌ കേക്ക്‌ വാങ്ങാന്‍ നിന്നപ്പോള്‍ മോന്‍ പറഞ്ഞു നമുക്ക്‌ വയനാട്ടില്‍ പോയി കേക്ക്‌ വാങ്ങാമെന്ന്‌. ബസിലെ തിരക്ക്‌ കണ്ടാണ്‌ അവനങ്ങനെ പറഞ്ഞത്‌. വീട്ടിലെത്തി അധികം വൈകാതെ അനുജത്തി ഷേര്‍ളിയുടെ ഭര്‍ത്താവ്‌ പാപ്പ എന്ന്‌ ഞങ്ങള്‍ വിളിക്കുന്ന പാപ്പച്ചന്‍ അമ്മയെ ഫോണില്‍ വിളിച്ച്‌ ഞാനെത്തിയോ എന്ന്‌ തിരക്കി. അരമണിക്കൂര്‍ കഴിഞ്ഞ പാപ്പ നല്ല ചൂടുള്ള പരിപ്പുവടയുമായി എത്തി പൊതി എന്റെ കൈയില്‍ തന്നു. ചേച്ചിക്ക്‌ പരിപ്പുവട വലിയ ഇഷ്ടമല്ലേ അതുകൊണ്ട്‌ വാങ്ങി വന്നതാണ്‌ എന്നു അറിയിച്ചു. അങ്ങനെ വീട്ടില്‍ നിന്നും എന്റെ ക്രിസ്‌മസ്‌ ആഘോഷം തുടങ്ങുകയാണ്‌. അപ്പോഴും ഞാന്‍ കേക്ക്‌ കൊണ്ടുപോയിട്ടില്ല. ജയാ ബേക്കറിയില്‍ നിന്നും കാരറ്റ്‌ കൊണ്ടുള്ള ഒരു കേക്കാണ്‌ ആകെ കൊണ്ടു പോയിരിക്കുന്നത്‌. ഞാനമ്മയോട്‌ പറഞ്ഞു കല്‌പറ്റയില്‍ പോകുമ്പോള്‍ കേക്ക്‌ വാങ്ങി കൊണ്ടു വരാമെന്ന്‌. വീട്ടില്‍ മുറിക്കാന്‍ വേണ്ടി മാത്രമല്ല അമ്മയ്‌ക്ക്‌ അയല്‍ക്കാര്‍ക്കും കേക്ക്‌ കൊടുക്കണം. വീട്ടില്‍ ക്രിസ്‌മസ്‌ പ്രമാണിച്ച്‌ വേറെ പലഹാരമൊന്നും ഉണ്ടാക്കിയിട്ടില്ല. അമ്മയ്‌ക്ക്‌ നല്ല സുഖമില്ല.



ക്രിസ്‌മസിന്‌ പിറ്റേന്ന്‌ അമ്മയെ വയനാട്ടിലെ ഒരു ആയുര്‍വേദ ആശുപത്രിയില്‍ അഞ്ചു ദിവസത്തേക്ക്‌ അഡ്‌മിറ്റ്‌ ചെയ്യണമെന്ന്‌ ആദ്യമേ തീരുമാനിച്ചതായിരുന്നു. ചക്കരയുടെ പരീക്ഷ കഴിയാന്‍ കാത്തു നിന്നതാണ്‌. അലോപതി ഡോക്ടര്‍മാര്‍ അമ്മയ്‌ക്ക്‌ മൂന്നു വര്‍ഷത്തെ ചികിത്സയ്‌ക്കൊടുവില്‍ തീരുമാനിച്ചത്‌ ഓപ്പറേഷനായിരുന്നു. അതും വലിയ ഉറപ്പൊന്നും പറയുന്നുമില്ല. ഓപ്പറേഷന്‍ ചെയ്‌താലും ഒരു ഭാഗം തളര്‍ന്നു പോയേക്കാം എന്നഭിപ്രായപ്പെട്ടതു കൊണ്ടാണ്‌ ആയുര്‍വേദത്തിലേക്ക്‌ മാറ്റിയത്‌. ഉഴിച്ചിലും പിഴിച്ചിലും മുറി വാടകയും മരുന്നും കഷായുമൊക്കെയായി നല്ലൊരു തുക വേണ്ടി വരുമെന്ന്‌ അനുജന്‍ ജോസ്‌ വിളിച്ചു പറഞ്ഞപ്പോള്‍ ഞാനവനോട്‌ തുക എത്രയായാലും പകുതി പണം ഞാന്‍ തരാമെന്നറിയിച്ചു. എന്റെ കൈയില്‍ പണമൊന്നും ഉണ്ടായിരുന്നില്ല അതു പറയുമ്പോള്‍. പക്ഷേ അമ്മയ്‌ക്ക്‌ സുഖമില്ലാത്തപ്പോള്‍ എങ്ങനെയും പണം സംഘടിപ്പിച്ചു കൊടുക്കണം എന്ന്‌ മനസ്സിലുറപ്പിച്ചിരുന്നു.


മലപ്പുറത്തുള്ള ഒരു സുഹൃത്തിനോടാണ്‌ ഞാന്‍ അമ്മയ്‌ക്കാവശ്യമുള്ള പണം ചോദിച്ചത്‌. സുഹൃത്ത്‌ പറഞ്ഞു വ്യാഴാഴ്‌ചയോ വെള്ളിയാഴ്‌ചയോ പണം ബാങ്കിലിടാമെന്ന്‌. അതുകൊണ്ട്‌ ഞാന്‍ യാത്രയ്‌ക്കുള്ള പണം മാത്രമേ കൈയില്‍ കരുതിയിരുന്നുള്ളൂ. എന്തായാലും അമ്മയ്‌ക്ക്‌ കൊടുക്കാന്‍ ബാങ്കില്‍ നിന്നും പണമെടുക്കുമ്പോള്‍ ക്രിസ്‌മസ്‌ ആവശ്യത്തിനുള്ള പണവും ഞങ്ങള്‍ക്ക്‌ തിരിച്ചു വരാനുള്ള പണവും എടുക്കാമെന്നും കരുതി. കൈയിലുണ്ടായിരുന്ന ബാക്കി പണം മിഥുന് ക്രിസ്‌മസ്‌ ഡ്രസ്‌ എടുക്കാന്‍ കൊടുത്തപ്പോള്‍ അവന്‍ പറഞ്ഞു പ്രാക്ടീസ്‌ ചെയ്യാന്‍ ഒരു സ്‌പോര്‍ട്‌സ്‌ ഷൂ വേണമെന്ന്‌. അതിനും കൂടി പണം കൊടുത്തു കഴിഞ്ഞപ്പോള്‍ എന്റെ കൈ ശൂന്യമായി. നിതിന്‍ പറഞ്ഞു അമ്മയുടെ കൈയില്‍ പണമൊന്നും ഇല്ലല്ലോ. എ ടി എം കാര്‍ഡ്‌ തന്നേക്ക്‌. അവന്‍ വരുമ്പോള്‍ ക്യാഷ്‌ എടുത്തുകൊണ്ടുവരാമെന്ന്‌. ശനിയാഴ്‌ച ഞാന്‍ ടൗണില്‍ പോകുമ്പോള്‍ ക്യാഷ്‌ എടുക്കാമെന്ന്‌ ഞാന്‍. എന്താ ശനിയാഴ്‌ചയ്‌ക്ക്‌ ഇത്ര പ്രത്യേകതയെന്ന്‌ മോന്‍. ഞാന്‍ വെറുതെ ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. അമ്മ എന്നോട്‌ ഒരു ഷാള്‍ ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്‌ച പോയി അമ്മയ്‌ക്ക്‌ ഷാള്‍ വാങ്ങണം, വീട്ടിലേക്ക്‌ ആവശ്യമുള്ള കേക്കും സാധനങ്ങളും വാങ്ങണം. കൂടാതെ അമ്മയുടെ ചികിത്സയ്‌ക്കാവശ്യമായ തുക അമ്മയുടെ കൈയില്‍ തന്നെ ക്രിസ്‌മസിന്‌ മുമ്പു കൊടുക്കണം എന്നും ഞാനാഗ്രഹിച്ചിരുന്നു. പണത്തിന്റെ കാര്യമോര്‍ത്ത്‌ അമ്മ വേവലാതി പെടാന്‍ പാടില്ല. വെള്ളിയാഴ്‌ച ഞാന്‍ പണം ചോദിച്ച സുഹൃത്ത്‌ വിളിച്ചു ലില്ലി, ഞാന്‍ ക്യാഷ്‌ ബാങ്കില്‍ ഇട്ടിട്ടുണ്ട്‌. ഇന്ന്‌ ക്രഡിറ്റ്‌ ആവും. ഒന്ന്‌ നോക്കിയിട്ട്‌ പറയുമോ എന്ന്‌ ചോദിച്ചു. ഞാന്‍ പറഞ്ഞു ശനിയാഴ്‌ച ഞാന്‍ ടൗണില്‍ പോകുന്നുണ്ട്‌. അപ്പോള്‍ നോക്കിയിട്ട്‌ തിരിച്ചു വിളിക്കാമെന്ന്‌. ഞാന്‍ ചോദിച്ചതിലും കൂടുതല്‍ തുക സുഹൃത്ത്‌ ബാങ്കില്‍ ഇട്ടിരുന്നു.


ശനിയാഴ്‌ച രാവിലെയായി. ക്രിസ്‌മസിന്റെ തലേന്ന്‌. അന്ന്‌ രാത്രിയിലാണ്‌ ക്രിസ്‌മസ്‌ കുര്‍ബാനയും മറ്റ്‌ ആഘോഷങ്ങളും തുടങ്ങുന്നത്‌. രാവിലെ നിതിന്‍ പുറത്തു പോവുകയാണ്‌. അവന്റെ കുറെ സുഹൃത്തുക്കള്‍ വരുന്നുണ്ട്‌. അവന്‍ ക്യാഷ്‌ ചോദിച്ചപ്പോള്‍ എന്റെ കൈയില്‍ ഒന്നുമില്ല. അമ്മയോട്‌ ആദ്യമേ ഞാന്‍ കാര്‍ഡ്‌ തരാന്‍ പറഞ്ഞതല്ലേ എന്നവന്‍. മിഥുന്‍ കരാട്ടെ പ്രാക്ടീസ്‌ ചെയ്യാന്‍ വേണ്ടി പോയിരിക്കുകയാണ്‌. സുഹൃത്തുക്കള്‍ ആരെങ്കിലും ബൈക്കുമായി വന്ന്‌ അവനെ കൊണ്ടുപോകുന്നതുകൊണ്ട്‌ പേഴ്‌സ്‌ വീട്ടില്‍ തന്നെയുണ്ട്‌. ഞാന്‍ നോക്കിയപ്പോള്‍ അതില്‍ ആയിരം രൂപയുണ്ട്‌. അഞ്ഞൂറ്‌ രൂപ എടുത്ത്‌ ഞാന്‍ നിതിന്‌ കൊടുത്തു. അഞ്ഞൂറ്‌ പേഴ്‌സില്‍ തന്നെ വച്ചു.


തുടര്‍ന്ന്‌ ഞാന്‍ കല്‌പറ്റയിലേക്ക്‌ പോയി. എസ്‌ ബി ടിയുടെ എ ടി എം കൗണ്ടറിലെത്തി. കാര്‍ഡ്‌ ഇട്ടു. ഇടപാടുകള്‍ എങ്ങനെയെന്ന്‌ നിര്‍ദേശിക്കുന്നത്‌ ഇംഗ്ലീഷിലും മലയാളത്തിലുമാണല്ലോ. ഞാന്‍ ഇംഗ്ലീഷ്‌ സെലക്ട്‌ ചെയ്‌തു. അത്‌ ആക്ടീവ്‌ അല്ല എന്നത്‌ എനിക്കറിയുമായിരുന്നില്ല. ഞാന്‍ മൂന്നാല്‌ തവണ കാര്‍ഡ്‌ എടുത്തും ഇട്ടും അവിടെ നിന്ന്‌ പരീക്ഷിച്ചുകൊണ്ടിരുന്നു. എന്റെ പിറകില്‍ വലിയൊരു നിര ചെറുപ്പക്കാരുണ്ട്‌. അവരൊക്കെയും ക്രിസ്‌മസിന്‌ പണമെടുക്കാന്‍ വന്നതായിരിക്കണം. എന്റെ തൊട്ടു പിന്നില്‍ നിന്ന ചെറുപ്പക്കാരന്‍ എ ടി എം കൗണ്ടറിലേക്ക്‌ കടന്ന്‌ എന്റെ കൈയില്‍ നിന്നും കാര്‍ഡ്‌ വാങ്ങിയിട്ടു മലയാളം സെലക്ട്‌ ചെയ്‌തു. എ്‌ന്നോട്‌ പിന്‍ നമ്പര്‍ അടിക്കാന്‍ പറഞ്ഞു. പിന്‍ നമ്പറും തുകയും അടിക്കുവോളം കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ പെട്ടെന്ന്‌ അറിയിപ്പ്‌ വ്‌ന്നു എന്റെ പിന്‍ നമ്പര്‍ തെറ്റാണെന്ന്‌. ആ ചെറുപ്പക്കാരന്‍ പറഞ്ഞു നമ്പര്‍ തെറ്റാണ്‌. ഒന്നുകൂടി അടിച്ചു നോക്ക്‌. നമ്പര്‍ തെറ്റിയിട്ടില്ല എന്ന്‌ എനിക്കുറപ്പാണ്‌. എന്നിട്ടും സഹായിക്കാന്‍ വന്ന അയാളുടെ നിര്‍ദ്ദേശം മാനിക്കാതിരിക്കേണ്ട എന്നു കരുതി ഒന്നു കൂടി അടിച്ചു. വീണ്ടും അതേ അറിയിപ്പ്‌. എന്റെ മുഖത്ത്‌ പരിഭ്രമവും വിയര്‍പ്പും ഒരുപോലെ നിറഞ്ഞു. അപ്പോള്‍ വാതില്‍ തുറന്ന്‌ പുറത്തു വരിയില്‍ നി്‌ന്ന രണ്ടുമൂന്നു ചെറുപ്പക്കാര്‍ പറഞ്ഞു ഇനിയും ഇവിടെ ട്രൈ ചെയ്യണ്ട, ഇവന്മാര്‍ അക്കൗണ്ട്‌ ബ്ലോക്ക്‌ ചെയ്യും. നേരെ അപ്പുറം ഐ സി ഐ സി ഐയുടെ എ ടി എം കൗണ്ടര്‍ ഉണ്ട്‌. അവിടെ പോയി നോക്കാന്‍. അവിടെ പോയി നോക്കിയപ്പോള്‍ എന്റെ പിന്‍ നമ്പര്‍ ബാന്‍ ചെയ്‌തിരിക്കുന്നു എ്‌ന്നു കണ്ടു. പിറ്റേന്ന്‌ ക്രിസ്‌മസ്‌ ആണ്‌. എന്റെ കൈയില്‍ നയാപൈസയില്ല. അതിലേറെ അമ്മയെ ഹോസ്‌പിറ്റലില്‍ അഡ്‌മിറ്റ്‌ ചെയ്യണം. ഞങ്ങള്‍ക്ക്‌ തിരിച്ചു പോകാന്‍ പണം വേണ്‌ം. ഞാന്‍ ഞെട്ടിത്തരിച്ച്‌ ആ കൗണ്ടറിന്റെ വാതില്‍ക്കല്‍ നിന്നു. ഭൂമി പിളര്‍ന്ന്‌ ഞാന്‍ അതിനുള്ളിലേക്ക്‌ ഇപ്പോള്‍ താഴ്‌ന്നു പോയേക്കാം. അത്രയും ആധി എന്റെ മനസ്സിലും മുഖത്തുമുണ്ട്‌. അപ്പോള്‍ ആദ്യം പോയ എ ടി എം കൗണ്ടറിലെ ക്യൂവില്‍ ഉണ്ടായിരുന്ന ഒരു ചെറുപ്പക്കാരന്‍ എന്റെ അടുത്തേക്ക്‌ റോഡ്‌ മുറിച്ചു കടന്നു വന്നു. അയാള്‍ എന്നോട്‌ ക്യാഷ്‌ എടുത്തോ എന്ന്‌ ചോദിച്ചു. ഞാന്‍ പിന്‍നമ്പര്‍ ബാന്‍ ചെയ്‌ത കാര്യം പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു-ഇവിടെ ഇങ്ങനെ വിഷമിച്ചു നിന്നിട്ട്‌ എന്തു ചെയ്യാനാണ്‌? ആ ബാങ്കില്‍ ചെന്ന്‌ മാനേജരെ കണ്ട്‌ കാര്യം പറയാന്‍.


അങ്ങനെ ഞാന്‍ ബാങ്കില്‍ ചെന്നു. ആദ്യം കണ്ടത്‌ അസിസന്റ്‌ മാനേജരെയാണ്‌. അയാള്‍ മലയാളിയല്ല. എന്നാലും തപ്പിതടഞ്ഞ്‌ അയാള്‍ എന്നോട്‌ ബാങ്കിനുള്ളിലെ എ ടി എം കൗണ്ടറില്‍ നിന്നും ഒന്ന്‌ കൂടി പണമെടുക്കാന്‍ ആവശ്യപ്പെട്ടു. താഴെ കൗണ്ടറിലെ പോലെ യുവാക്കളുടെ പടയില്ലെങ്കിലും അവിടെ ഒരു ചെറുപ്പക്കാരനും ഒരു വൃദ്ധനുമുണ്ടായിരുന്നു. വൃദ്ധന്‍ എന്നോട്‌ മോളെ, വിഷമിക്കാതെ മെല്ലെ കാര്‍ഡ്‌ ഇട്ടു നോക്ക്‌ എന്ന്‌ പറഞ്ഞു. ചെറുപ്പക്കാരന്‍ ആദ്യം ബാലന്‍സ്‌ നോക്ക്‌. ചിലപ്പോള്‍ അക്കൗണ്ടില്‍ പണമില്ലാത്തതു കൊണ്ടായിരിക്കുമെന്ന്‌ പറഞ്ഞപ്പോള്‍ വീണ്ടും ഞാന്‍ വെന്തുരുകി. ഒടുവില്‍ ഞാന്‍ മാനേജരെ സമീപിച്ച്‌ കാര്യം പറഞ്ഞു. മാനേജര്‍ എന്റെ അക്കൗണ്ട്‌ നമ്പര്‍ വാങ്ങി കമ്പ്യൂട്ടറില്‍ ചെക്ക്‌ ചെയ്‌തു പറഞ്ഞു പണമൊക്കെയുണ്ട്‌. പക്ഷേ 24 മണിക്കൂര്‍ നേരത്തേക്ക്‌ അക്കൗണ്ട്‌ ബാന്‍ ചെയ്‌തിരിക്കുകയാണ്‌. എ ടി എം കൗണ്ടറില്‍ മൂന്നു തവണ തെറ്റായി കാര്‍ഡ്‌ ഇട്ടാല്‍ അത്‌ ബാന്‍ ആകുമത്രെ.

ഞാന്‍ ഉറക്കെ കരഞ്ഞില്ല എന്നേയുള്ളൂ. ബാങ്കിന്റെ പടിയിറങ്ങുമ്പോള്‍ എത്ര ശ്രമിച്ചിട്ടും എന്റെ കണ്ണുകള്‍ നിറയുന്നത്‌ തടുക്കാന്‍ എനിക്ക്‌ കഴിഞ്ഞില്ല. അമ്മയ്‌ക്ക്‌ ഷാള്‍ വാങ്ങാതെ എനിക്ക്‌ തിരിച്ചു പോകാന്‍ കഴിയുന്നില്ല. കേക്ക്‌ വാങ്ങണം. വീട്ടിലേക്ക്‌ തിരിച്ചു പോകാന്‍ ബസ്‌ കൂലി ഉണ്ടോ എന്ന്‌ പരതാന്‍ ബാഗ്‌ തുറക്കാന്‍ ഞാന്‍ ധൈര്യപ്പെട്ടില്ല. അതിനിടയില്‍ മലപ്പുറത്തെ ആ സുഹൃത്തിനോട്‌ ഞാന്‍ കാര്യം പറഞ്ഞു. സുഹൃത്ത്‌ എന്നോട്‌ പറഞ്ഞു ലില്ലി, ക്രിസ്‌മസ്‌ അല്ലേ ഞാന്‍ ആരുടെയെങ്കിലും കൈയില്‍ കുറച്ചു പണം കൊടുത്തയക്കാം. ഞാന്‍ അത്‌ വിലക്കി. മനസ്സില്‍ എന്തൊക്കെയോ ഉരുണ്ടുകൂടുന്നുണ്ടായിരുന്നു. അമ്മയ്‌ക്ക്‌ ഷാള്‍ വാങ്ങാന്‍ ആദ്യം തീരുമാനിച്ച ഗീതാസ്‌ തൊട്ടടുത്താണ്‌. അതിന്റെ മുന്നില്‍ ആകാശത്തു നിന്നും ഞെട്ടറ്റു വീണ പോലെ ഞാന്‍ നിന്നു. കല്‌പറ്റയില്‍ ഒരുപാട്‌ സുഹൃത്തുക്കളുണ്ട്‌. പരിചയക്കാരുണ്ട്‌. പക്ഷേ ആരോടും അപ്പോള്‍ ആയൊരു അവസ്ഥ പങ്കുവയ്‌ക്കാന്‍ ഞാനാഗ്രഹിച്ചില്ല. അരമണിക്കൂറോളം ചിന്താശേഷി നിലച്ച മട്ടില്‍ നിന്ന ഞാനൊടുവില്‍ ഫോണെടുത്ത്‌ അനുജന്‍ ജോസിനെ വിളിച്ചു. കാര്യമൊന്നും പറഞ്ഞില്ല. ഞാന്‍ ഗീതാസിന്റെ മുന്നില്‍ നില്‍ക്കുന്നുണ്ട്‌. ഉടന്‍ വരണമെന്ന്‌ മാത്രം പറഞ്ഞു. ജോലി സ്ഥലത്താണ്‌, അങ്ങനെ തോന്നുമ്പോഴൊന്നും ഇറങ്ങി വരാന്‍ പറ്റില്ലെന്ന്‌ അവന്റെ മറുപടി. അവന്‍ വരാതെ അവിടെ നിന്നും അനങ്ങില്ലെന്ന്‌ ഞാന്‍. ഒടുവില്‍ അവന്‍ വന്നു. അവന്റെ കൈയില്‍ നിന്നും അഞ്ഞൂറ്‌ രൂപ വാങ്ങി ഞാനമ്മയ്‌ക്ക്‌ വേണ്ടി ഷാള്‍ വാങ്ങി. ബാക്കി പണത്തിന്‌ ഒരു സാധാരണ കേക്കും വാങ്ങി വീട്ടിലേക്ക്‌ മടങ്ങി.

അമ്മയടക്കം എല്ലാവരും എന്നെ ആശ്വസിപ്പിച്ചെങ്കിലും ഓട്ടക്കൈയുമായി ഒരു ക്രിസ്‌മസ്‌ ആഘോഷിക്കുന്നതിന്റെ വേദന ഏതുനേരവും എന്നെ ചുഴ്‌ന്നു നിന്നു. എന്റെ കൈയില്‍ പണമില്ലാതെ വേദന ശരിക്കും അറിയുന്ന ജോസ്‌ ക്രിസ്‌മസ്‌ ഗംഭീരമാക്കിയെങ്കിലും വൈകിട്ട്‌ ഇളയ മോന്‍ നിതിന്‍ പോയി എ ടി എമ്മില്‍ നിന്നും പണമെടുത്ത്‌ കൊണ്ട്‌ വന്ന്‌ എന്റെ കൈയില്‍ തരുവോളം എന്റെ മുഖം തെളിഞ്ഞിരുന്നില്ല. അമ്മയ്‌ക്കാവശ്യമായ പണം അമ്മയ്‌ക്കും മിഥുന്‌ ആവശ്യമുള്ള പണം അവനും ഞങ്ങള്‍ക്ക്‌ തിരിച്ചുവരാനുള്ള പണം നിതിനെയും ഏല്‌പിച്ചതോടെയാണ്‌ എന്റെ മനസ്സൊന്ന്‌ ശാന്തമായത്‌.


ജീവിതത്തില്‍ ഒരുപാട്‌ തിക്താനുഭവങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്‌. കൈയില്‍ ഒരു രൂപ പോലുമില്ലാതെ അലഞ്ഞിട്ടുമുണ്ട്‌. എന്നാലും ഇത്രയേറെ വേദനിച്ച ഒരു ക്രിസ്‌മസ്‌ എന്റെ ജീവിതത്തില്‍ ഇതിനുമുമ്പ്‌ ഉണ്ടായിട്ടില്ല. ഈയൊരു അനുഭവവും വിധി എനിക്കായി കരുതിയിട്ടുണ്ടെങ്കില്‍ അത്‌ തടയാന്‍ ആര്‍ക്കും കഴിയുകയില്ല. അതിനിടയിലും ക്രിസ്‌മസ്‌ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള സുഹൃത്തുക്കളുടെ എസ്‌ എം എസ്സുകള്‍ മൊബൈല്‍ ഫോണിലൂടെ പ്രവഹിക്കാന്‍ തുടങ്ങിയിരുന്നു. ഓട്ടക്കാലണ കൈയില്‍ ഇല്ലാതെ ക്രിസ്‌മസ്‌ ആഘോഷിക്കാനൊരുങ്ങുന്ന ഒരുവളുടെ മനസ്സിന്റെ വേവലാതി അവര്‍ക്കറിയില്ലല്ലോ. അതുകൊണ്ട്‌ ക്രിസ്‌മസ്‌ തലേന്ന്‌ തന്നെ ഞാന്‍ ഫോണ്‍ സൈലന്റ്‌ ആക്കി ഒരിടത്ത്‌ ഉപേക്ഷിച്ചിരുന്നു. ഇന്ന്‌ ചുരം ഇറങ്ങിയതിനു ശേഷമാണ്‌ ഞാന്‍ ഫോണ്‍ എടുത്ത്‌ നോക്കിയത്‌. എന്തായാലും ഒരു ഗുണപാഠം പഠിച്ചു-ഒരിക്കലും എ ടി എം കൗണ്ടറുകളെ വിശ്വസിക്കരുത്‌.

മഞ്ഞു പുതച്ച ചില ഓര്‍മ്മകള്‍

ക്രിസ്‌മസ്‌ കാലം അടുക്കമ്പോള്‍ മഞ്ഞുകാലത്തെ മറക്കാനാവില്ല. പത്തിരുപത്‌ വര്‍ഷം മുമ്പു വരെ വയനാട്ടിലെ മഞ്ഞുകാലം അവിടെ ജീവിച്ച ഒരാള്‍ക്കും മറക്കാനാവില്ല. തൊട്ടടുത്തു നില്‍ക്കുന്ന ഒരാളെ പോലും കാണാനാവാത്ത വിധമായിരുന്നു അക്കാലത്ത്‌ വയനാടിനെ മഞ്ഞു മൂടുക. ദൂരെ നിന്നും വരുന്ന വാഹനങ്ങളുടെ ലൈറ്റ്‌ മാത്രം നേര്‍ത്തതായി കാണാം. മിക്കയിടത്തും ആളുകള്‍ വഴിയരികില്‍ പോലും തീയിട്ട്‌ ചൂട്‌ കാഞ്ഞുകൊണ്ടിരിക്കും. മഞ്ഞുകാലത്ത്‌ വീട്ടുമുറ്റത്തും തീയിട്ട്‌ ചൂട്‌ കായുന്നവരും കുറവായിരുന്നില്ല. അതിനായി ചുള്ളിക്കമ്പുകളും ഓലയും പാളയും കരുതിവയ്‌ക്കാന്‍ വയനാട്ടുകാര്‍ മടിച്ചിരുന്നില്ല. ഇങ്ങനെയൊക്കെയാണെങ്കിലും തണുപ്പിനെ പ്രതിരോധിക്കാന്‍ സെറ്റ്വര്‍ ഉപയോഗിക്കുന്നവര്‍ നാട്ടിന്‍പുറങ്ങളില്‍ കുറവായിരുന്നു എന്നല്ല വളരെ അപൂര്‍വമായിരുന്നു. കാട്ടിലും മേട്ടിലും പടവെട്ടിയ മനക്കരുത്തു തന്നെയായിരുന്നു തണുപ്പിനെയും അവരുടെ ശരീരത്തെ കമ്പിളി വസ്‌ത്രങ്ങളില്ലാതെ പ്രതിരോധിച്ചിരുന്നത്‌ എന്നു തോന്നുന്നു. തീയില്‍ കുരുത്തത്‌ വെയിലത്ത്‌ മാത്രമല്ല മഞ്ഞിലും തളരില്ലെന്ന്‌ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു കൊടും മഞ്ഞിലും വെറും വസ്‌ത്രങ്ങളുമായി മണ്ണില്‍ പണിയെടുത്തു കൊണ്ടിരുന്ന അന്നത്തെയാളുകളുടെ ജീവിതം ഞങ്ങളെ പഠിപ്പിച്ചത്‌.


മഞ്ഞുകാലത്തെ ഞങ്ങളുടെ നാട്ടിലെ വിശേഷദിവസങ്ങളില്‍ ക്രിസ്‌മസ്‌ മാത്രമല്ല ഉള്ളത്‌ ക്രിസ്‌മസ്‌ കഴിഞ്ഞ്‌ കൃത്യം രണ്ടാഴ്‌ച പിന്നിട്ടാല്‍ ഞങ്ങളുടെ ഇടവക പള്ളിയില്‍ പെരുന്നാളാണ്‌. അതുകൊണ്ടുതന്നെ ക്രിസ്‌മസ്‌ കഴിഞ്ഞാലും ഒരുക്കങ്ങള്‍ അവസാനിക്കുന്നില്ല. പള്ളിയും പരിസരവും റോഡിന്റെ ഇരുഭാഗങ്ങളും അലങ്കരിക്കാനുള്ള കൊടിതോരണങ്ങള്‍ ഒരുക്കാന്‍ കുട്ടികളുടെ പങ്ക്‌ ചെറുതായിരുന്നില്ല. പള്ളി പെരുന്നാളിന്‌ രാത്രി പ്രദക്ഷിണം നടക്കുമ്പോള്‍ എല്ലാവരുടെയും കൈകളില്‍ വിവിധ നിറങ്ങളിലുള്ള മെഴുകുതിരി കാലുകളില്‍ ഉണ്ടായിരിക്കും. നേര്‍ത്ത മുള നാലോ അഞ്ചോ ഭാഗങ്ങളാക്കി ചീന്തി അതില്‍ നനഞ്ഞ മണ്ണ നിറയ്‌ക്കും. പിന്നീട്‌ മുള വര്‍ണകടലാസ്‌ കൊണ്ട്‌ മൂടും. രാത്രി അതില്‍ കത്തിച്ച്‌ മെഴുകുതിരി കുത്തി നിര്‍ത്തുന്നതോടെ വര്‍ണാഭമായ ഒരു കാഴ്‌ചയായത്‌ മാറും.

ഇതൊക്കെ ഒരുക്കാന്‍ ഞങ്ങള്‍ കുട്ടികളാണ്‌ പോവുക. ആറോ ഏഴോ ഗ്രാമങ്ങള്‍ ഉള്‍പ്പെടുന്നതായിരുന്നു ഞങ്ങളുടെ ഇടവക. അന്നത്തെ കാലത്ത്‌ ഏറ്റവും ദൂരെയുള്ളവര്‍ ഞങ്ങളുടെ ഗ്രാമത്തിലുള്ളവരായിരുന്നു. ഒരുപാട്‌ ദൂരം നടന്നുവേണം പള്ളിയിലെത്താന്‍. വാഹനങ്ങളൊന്നും തന്നെയില്ല. എന്നാല്‍ ടൗണിനോട്‌ ചേര്‍ന്നു കിടക്കുന്ന ഗ്രാമത്തിലുള്ള കുട്ടികളും ഞങ്ങളും തമ്മില്‍ ചേരി തിരിഞ്ഞ അടി എപ്പോഴും നടക്കുമായിരുന്നു. മിക്കവാറും സന്ധ്യയ്‌ക്ക്‌ തിരിച്ചു പോകുമ്പോള്‍ റോഡില്‍ വെച്ച്‌ വാഗ്വാദങ്ങളും കൂക്കി വിളികളും പതിവായിരുന്നു. അന്നൊക്കെ നാല്‌പതോ അമ്പതോ പേരടങ്ങുന്ന ഒരു സംഘമാണ്‌ പള്ളിയിലേക്ക്‌ പോവുക. ഒരുപാട്‌ ദൂരമുള്ളതുകൊണ്ടാണ്‌ കുട്ടികള്‍ സംഘം ചേര്‍ന്നു പോയി കൊണ്ടിരുന്നത്‌.

ആണ്‍പെണ്‍ വ്യത്യാസം അന്ന്‌ ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നില്ല. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുപോലെ മരത്തില്‍ കയറാന്‍ മിടുക്കരായിരുന്നു. ആണ്‍കുട്ടികള്‍ കളിക്കുന്ന പന്തും ഗോലി കളിയും കുട്ടിയും കോലും എന്നിവ കളിക്കാന്‍ ഞങ്ങള്‍ പെണ്‍കുട്ടികളും മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു. എന്റെ ചേച്ചി ഡെയ്‌സിയെ പോലെയും അനുജത്തി ഷേര്‍ളിയെ പോലെയും പാവം പിടിച്ച പെണ്‍കുട്ടികള്‍ മാത്രം പൂക്കള്‍ മഞ്ഞ ഇലകള്‍ പച്ച, വട്ടപ്പാലം, കക്ക്‌ കളി, കൊത്തങ്കല്ല്‌ എന്നിവ കളിച്ച്‌ വീടിന്റെ പരിസരങ്ങളില്‍ ചുറ്റിപ്പറ്റി നിന്നു. എന്നെപോലെ കാറ്റുപോലെ പാറി നടന്ന പെണ്‍കുട്ടികള്‍ വിശാലമായ മൈതാനത്തിറങ്ങി ആണ്‍കുട്ടികള്‍ക്കൊപ്പം പന്തു കളിച്ചു. കുട്ടിയും കോലും കളിച്ച്‌ മുൂളലുകള്‍ അറ്റുപോകാത്ത ഓടി ഓടി സന്ധ്യക്ക്‌ വിളക്കു തെളിച്ചാല്‍ മാത്രം വീട്ടിലെത്തി. ഇങ്ങോട്ട്‌ അടി കൂടാന്‍ വരുന്ന ആണ്‍കുട്ടികളെ കുനിച്ച്‌ നിര്‍ത്തി മുതുകില്‍ രണ്ടു പെടപെടക്കാന്‍ അന്നു മടിയൊന്നുമുണ്ടായിരുന്നില്ല.

ഇങ്ങനെ കളിച്ചു വളര്‍ന്ന ഞങ്ങളോടായിരുന്നു ടൗണിന്റെ അടുത്തു താമസിച്ചിരുന്ന കൂട്ടികള്‍ക്ക്‌ പള്ളിയില്‍ വ്‌ച്ച്‌ ഏറ്റുമുട്ടേണ്ടി വന്നിരുന്നത്‌. ആ സംഘത്തില്‍ പക്ഷേ ആണ്‍കുട്ടികളായിരുന്നു കൂടുതലും. സംഘത്തലവന്‍ രാജനായിരുന്നു അവന്റെ നാലോ അഞ്ചോ ജ്യേഷ്‌ഠന്മാര്‍ അന്നും ഇന്നും പള്ളിയിലെ പ്രധാന ഗായകരാണ്‌. അതിന്റെ ഒരു അഹങ്കാരവും അവനുണ്ടായിരുന്നു. ഞങ്ങളുടെ സംഘത്തിലെ നേതാക്കള്‍ രണ്ടുപേരാണ്‌. വര്‍ഗീസും ജോസും. അതില്‍ വര്‍ഗീസിന്റെ ശബ്ദം അസാമാന്യമായിരുന്നു. നല്ല മുഴക്കമുള്ള ശബ്ദം. അവന്‍ പാടുമ്പോള്‍ എല്ലാവരും നിശ്ശബ്ദരായി. കേള്‍ക്കുന്നവരെല്ലാം അവന്‌ യേശുദാസ്‌ പട്ടം നല്‍കി. ആയിരം പാദസരങ്ങള്‍ കിലുങ്ങി ആലുവാ പുഴ പിന്നെയും ഒഴുകി എന്ന പാട്ട്‌ ഞങ്ങളെ വേദനയിലാഴ്‌ത്തി. സുമംഗലേ നീ ഓര്‍മമിക്കുമോ സ്വപ്‌നത്തിലെങ്കിലും ഈ ഗാനം എന്നു പാടിയപ്പോള്‍ വിരഹവേദന ഞങ്ങളുമറിഞ്ഞു. സ്കൂളിലും കോളേജിലും പാട്ടില്‍ അവനെ മറികടക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല

രാജനെ അസ്വസ്ഥനാക്കിയതും വര്‍ഗീസിന്റെ ആ സ്വരമായിരുന്നു എന്നു തോന്നുന്നു. സന്ധ്യയ്‌ക്ക്‌ പള്ളി കഴിഞ്ഞ്‌ റോഡില്‍ വച്ചുള്ള വെല്ലുവിളികളില്‍ പക്ഷേ എന്നും ജയം രാജനായിരുന്നു. അന്ന്‌ അവന്‍ മാത്രമാണ്‌ നാട്ടില്‍ ജീന്‍സ്‌ ഉപയോഗിച്ചിരുന്നത്‌. ഞങ്ങളൊക്കെ അത്‌ ആദ്യമായി കാണുകയാണ്‌. വേറെയാര്‍ക്കും കണ്ടിട്ടുമില്ല. ജീന്‍സിന്റെ നിലയും വിലയും ഒന്നും ഞങ്ങള്‍ക്കറിയില്ല. അതുകൊണ്ടുതന്നെ തോല്‍ക്കുമെന്ന ഘട്ടത്തിലെത്തുമ്പോള്‍ ഞങ്ങളൊക്കെ ഒരു കോറസ്‌ പോലെ ഒന്നിച്ച്‌ നീ പോടാ ഒണക്ക പാന്റേ എന്നു വിളിക്കും. അതോടെ രാജന്റെ തല താഴും. ഉണക്ക പാന്റുമായി അവന്‍ തലതാഴ്‌ത്തി നടന്നു പോകും. ഞങ്ങള്‍ ആര്‍പ്പുവിളികളുമായി വീടുകളിലേക്ക്‌ മടങ്ങും.

ഏതാനും വര്‍ഷങ്ങള്‍ പിന്നിട്ടു. ഞങ്ങള്‍ മുതിര്‍ന്നു. രാജനും മുതിര്‍ന്നു. പഴയ വാഗ്വാദങ്ങളില്ല. കണ്ടാല്‍ പരസ്‌പരം നോക്കി എല്ലാവരും നിശ്ശബ്ദരായി നടന്നു പോകും . എന്നാലും രാജനെ കാണുമ്പോള്‍ ഉണക്ക പാന്റിന്റെ ഓര്‍മ്മയില്‍ ഞങ്ങളുടെ ചുണ്ടുകളില്‍ ഒരു ചിരി തെളിയും. രാജനും അതു മനസ്സിയിട്ടുണ്ടാകാം. ഏറെ വൈകാതെ ഞങ്ങളെ ഞെട്ടിച്ചു കൊണ്ട്‌ രാജന്‍ വൈദികനാകാന്‍ പോയി. പത്തു വര്‍ഷം കഴിഞ്ഞപ്പോള്‍ മിടുക്കനായ വൈദികനായി തിരിച്ചെത്തി. അപ്പോഴേക്കും ഞ്‌ങ്ങളുടെയൊക്കെ ജീവിതം ഒരുപാട്‌ മാറി പോയിരുന്നു. എന്നാലും തമ്മില്‍ സംസാരമില്ല. പുഞ്ചിരിക്കണോ വേണ്ടയോ എന്നൊരാശങ്കയില്‍ പരസ്‌പരം കടന്നു പോകും. രാജനെ കാണുമ്പോള്‍ ഉണക്ക പാന്റ്‌ പ്രയോഗം ഇന്നും മനസ്സിലുള്ളത്‌ കൊണ്ട്‌ ഒരു ചിരി ചുണ്ടില്‍ തത്തികളിക്കും. ഇടവകയിലെത്തുമ്പോഴൊക്കെ മുഴക്കമുള്ള ശബ്ദത്തില്‍ അതിമനോഹരമായി പാടി രാജന്‍ കുര്‍ബാന ചൊല്ലുമ്പോള്‍ തനിക്ക്‌ വരദാനമായി കിട്ടിയ സ്വരം പാഴ്‌ച്ചണ്ടി പോലെ വലിച്ചെറിഞ്ഞ വര്‍ഗീസിനെ മറക്കാന്‍ കഴിയില്ല. ജീവിതം അവനെ എവിടെയുമെത്തിച്ചില്ല. അന്യമതത്തില്‍ പെട്ട ഒരു പെണ്‍കുട്ടിയുമായുള്ള പ്രണയവും തുടര്‍ന്നുള്ള പ്രണയ വിവാഹവും അവന്റെ ജീവിതത്തെ നിലയിലാ കയത്തിലേക്കും ഒരുപാട് ദുരിതങ്ങളിലേക്കും തള്ളിയിട്ടു. എല്ലാവരും വലിയ ഗായകനായി തീരുമെന്ന് പ്രവചിച്ച അവന്‍ ജീവിക്കാന്‍ വേണ്ടി കൂലിപണിക്കാരനായി. ഒരു മൂളിപ്പാട്ട് പോലും പാടാന്‍ കഴിയാത്ത വിധം അവന്റെ ജീവിതം മാറി പോയത് ഞങ്ങള്‍ക്കൊക്കെ വേദനയോടെ കണ്ടു നില്‍ക്കേണ്ടി വന്നു